''ആ പിതാവിന്റെ നിരാശ നിറഞ്ഞ കണ്ണുകള്‍'' ഗസയിലെ ഒരു ഡോക്ടറുടെ സാക്ഷ്യം
അധിനിവേശം ഗസയിലുണ്ടാക്കിയ അരാജകത്വത്തിനിടയില്‍ ഒരു പിതാവിന്റെ നിരാശ നിറഞ്ഞ കണ്ണുകളും ഒരു ഡോക്ടറുടെ ദൃഡനിശ്ചയവും കണ്ടുമുട്ടിഅവര്‍ ഒരുമിച്ച് മകളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു...

ഡോ. മിമി സെയ്ദ്
ഇസ്രായേലി സൈന്യത്തിന്റെ ചെക്ക്‌പോസ്റ്റുകളിലൂടെ ഗസ മുനമ്പിലേക്ക് ഞങ്ങള്‍ കടന്ന ആ രാത്രി ഏറെ ദൈര്‍ഘ്യമേറിയതായിരുന്നു. റഫയിലെ അല്‍ മവാസി പ്രദേശത്തെ സുരക്ഷിതമായ വീട്ടില്‍ എത്തിയപ്പോള്‍ ക്ഷീണമുണ്ടായിട്ടും എനിക്ക് ശരിയായി ഉറങ്ങാന്‍ കഴിഞ്ഞില്ല. ഡ്രോണുകളുടെ നിര്‍ത്താതെയുള്ള മൂളിച്ചയും ബോംബുകള്‍ പൊട്ടുന്ന ശബ്ദവും എന്നെ ഉണര്‍ത്തിക്കൊണ്ടിരുന്നു.
2024 ഡിസംബര്‍ നാലിന്, ഉണര്‍ന്നപ്പോള്‍, ഞാന്‍ നാസര്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആഗസ്റ്റിലാണ് നാസര്‍ ആശുപത്രിയിലെ മെഡിക്കല്‍ ദൗത്യം പൂര്‍ത്തിയാക്കി ഞാന്‍ മടങ്ങിയിരുന്നത്.
തകര്‍ന്ന റോഡുകളും അനാഥരെ പോലെ ഒറ്റയ്ക്ക് നടക്കുന്ന കുട്ടികളും എന്റെ അടിവയറ്റില്‍ ഭയത്തിന്റെ ആന്തലുണ്ടാക്കി. മുമ്പ് ആ വഴി പോയപ്പോഴത്തെ കാഴ്ചകള്‍ ഞാന്‍ ഓര്‍ത്തു. ഈ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും എന്തു സുരക്ഷയാണുള്ളതെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു.
ഒരു മണിക്കൂര്‍ െ്രെഡവ് ചെയ്ത ശേഷം ഞങ്ങള്‍ നാസര്‍ ആശുപത്രിയില്‍ എത്തി. ക്വാര്‍ട്ടേഴ്‌സിന്റെ രൂപത്തില്‍ മാറ്റമൊന്നുമല്ല; ഇടുങ്ങിയ ബങ്ക് കിടക്കകളും കുളിമുറിയില്‍ നിന്നും ഒലിക്കുന്ന മലിന ജലത്തിന്റെ ദുര്‍ഗന്ധവും അതുപോലെ തന്നെയുണ്ട്.
ബാഗ് തുറന്ന് സാധനങ്ങള്‍ പുറത്തെടുക്കാന്‍ തുടങ്ങിയപ്പോള്‍ കെട്ടിടം വിറച്ചു. വലിയൊരു സ്‌ഫോടനം നടന്നിരിക്കുന്നു. ആ വ്യോമാക്രമണം വളരെ അടുത്താണ് നടന്നത് എന്ന് എനിക്ക് പെട്ടെന്ന് തന്നെ മനസിലായി.
ആളുകള്‍ അലറിവിളിച്ച് ആശുപത്രിയിലേക്ക് ഓടിക്കയറി. വ്യോമാക്രമണം നടന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ നന്നായി അറിയാവുന്ന ഞാന്‍ വേഗം ട്രോമ ബേയിലേക്ക് പാഞ്ഞു. പരിക്കേറ്റവരെയും മരിച്ചവരെയും കൊണ്ട് ആംബുലന്‍സുകളിലും കാറുകളിലും കുതിരവണ്ടികളിലുമായി ബന്ധുക്കള്‍ ഇപ്പോള്‍ എത്തും.
അതിനകം കീറിപ്പോയ എന്റെ കൈയുറകള്‍ ധരിക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടു കൊച്ചുകുട്ടികളെ കൊണ്ടുവരുന്നത് കണ്ടു. കിടക്കകള്‍ ഇല്ലാത്തതിനാല്‍ അവരെ നിലത്താണ് കിടത്തിയത്. അവര്‍ പോയിക്കഴിഞ്ഞെന്ന് തൊട്ടു നോക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ മനസ്സിലാക്കി. നിസ്സഹായതയെന്ന വികാരം എന്നെ കീഴടക്കികഴിഞ്ഞ തവണ ഗസയില്‍ നിന്നും പോരുമ്പോള്‍ അവിടെ ഉപേക്ഷിക്കണം എന്ന് ഞാന്‍ കരുതിയ വികാരം.
ഇസ്രായേല്‍ ആക്രമണം തുടര്‍ന്നു. എന്റെ മകളുടെ അതേ പ്രായത്തിലുള്ള അലാ എന്ന പേരുള്ള ഒരു പെണ്‍കുട്ടിയാണ് അടുത്തതായി എന്റെ അടുത്ത് എത്തിയത്. അവള്‍ ടെന്റിനു മുന്നില്‍ കളിക്കുന്ന സമയത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയെന്നും ബോംബിന്റെ ചീള് അവളുടെ തലയില്‍ കയറിയെന്നും പിതാവ് വിശദീകരിച്ചു.
അലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു, അവളുടെ ശരീരം കഷ്ടിച്ച് ഒന്നനങ്ങി. തലച്ചോറിനുള്ള ഭാഗങ്ങള്‍ പുറത്തുവന്നിരുന്നു. അവളെ രക്ഷിക്കാന്‍ കഴിയില്ലെന്നാണ് പ്രോട്ടോക്കാള്‍ രീതി. കൂടുതല്‍ രോഗികള്‍ എത്തിയാല്‍ അവളെ മരണത്തിന് വിട്ടുകൊടുക്കുക എന്നതാണ് മാര്‍ഗം.
പക്ഷേ, അവളുടെ പിതാവിന്റെ കണ്ണുകളിലെ നിരാശ കണ്ടപ്പോള്‍ എനിക്ക് വെറുതെയിരിക്കാനായില്ല. ഇസ്രായേല്‍ സൈന്യം കാണാതെ ഞാന്‍ ഗസയിലേക്ക് കടത്തിക്കൊണ്ടുവന്ന ലാറിംഗോസ്‌കോപ്പ് എന്റെ ബാഗിലുണ്ടായിരുന്നു. എന്‍ഡോട്രക്കിയല്‍ ട്യൂബ് ഉപയോഗിച്ച് ഞാന്‍ അലയുടെ ശ്വാസനാളം വൃത്തിയാക്കി.
അലയെ അതിവേഗം സിടി സ്‌കാന്‍ എടുത്ത ശേഷം ഓപറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. അവിടെ നല്‍കിയ ചികില്‍സകള്‍ അവളെ സ്ഥിരതയില്‍ എത്തിച്ചു. ഐസിയുവില്‍ കഴിയുന്ന അവളുടെ ആരോഗ്യം അടുത്ത ആഴ്ചകളില്‍ ഞാന്‍ പരിശോധിച്ചു. എന്നെ കാത്ത് ഐസിയുവിന് സമീപം ഇരുന്ന അവളുടെ പിതാവിനെ ഞാന്‍ വിവരങ്ങള്‍ അറിയിച്ചു കൊണ്ടിരുന്നു. അലാ ജീവിക്കാനുള്ള സാധ്യത കുറവാണെന്ന് എന്റെ മെഡിക്കല്‍ പരിചയ സമ്പത്ത് എന്നോട് പറഞ്ഞെങ്കിലും ഞാന്‍ പ്രതീക്ഷ വച്ചുപുലര്‍ത്തി.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം എന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ അലായുടെ പുരോഗതി ട്രാക്ക് ചെയ്യാനായില്ല. ഞാനും അലായുടെ പിതാവും ഫോണ്‍ നമ്പറുകള്‍ കൈമാറിയിരുന്നു. അവളുടെ വിവരങ്ങള്‍ എന്നെ അറിയിക്കാമെന്ന് പിതാവ് അറിയിച്ചിരുന്നതുമാണ്. പക്ഷേ, അറിയിപ്പുകളൊന്നും വന്നില്ല. ഏറ്റവും മോശമായത് സംഭവിച്ചിരിക്കാമെന്ന് ഞാന്‍ ഭയന്നു.
എന്റെ ഒരുമാസം നീണ്ട സേവനത്തിന്റെ അവസാന സമയത്ത്, ഒരു ദിവസം വൈകീട്ട്, എനിക്ക് രണ്ട് വീഡിയോകള്‍ മെസേജായി വന്നു. ഗസയിലെ ദുര്‍ബലമായ വൈഫൈ സിഗ്‌നലുകള്‍ മൂലം അവ ഡൗണ്‍ലോഡായി കിട്ടാന്‍ മണിക്കൂറുകള്‍ എടുത്തു. എന്തായാലും കിടക്കുന്നതിന് മുമ്പ് അവ എനിക്ക് കാണാനായി.
തലയില്‍ ബാന്‍ഡേജ് കെട്ടിയ അവസ്ഥയിലിരുന്ന് പുസ്തകം വായിക്കുന്നതായിരുന്നു ആദ്യ വീഡിയോ. അല്‍പ്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും അവള്‍ സ്വന്തമായി നടക്കുന്നതായിരുന്നു രണ്ടാം വീഡിയോ. നടക്കുന്നതിനിടയില്‍ അവള്‍ കാമറയ്ക്കു മുന്നില്‍ വന്ന് എന്നോട് 'ശുക്‌റന്‍ ദക്തൂര്‍, അന ഖൈര്‍' എന്നു പറഞ്ഞു(നന്ദി, ഡോക്ടര്‍, എനിക്കിപ്പോള്‍ സുഖമുണ്ട്).
എന്റെ കവിളുകളിലൂടെ ആനന്ദാശ്രുക്കള്‍ ഒഴുകി, അതുപോലെ തന്നെ ദേഷ്യവും. അലായ്ക്ക് ഒരിക്കലും പരിക്കേല്‍ക്കാന്‍ പാടില്ലായിരുന്നു. അവളുടെ തലയോട്ടി ഛേദിച്ച, യുഎസ് നല്‍കിയ ബോംബ്, ക്രൂരമായ യാഥാര്‍ഥ്യത്തിന്റെ ഒരു ഓര്‍മപ്പെടുത്തലായിരുന്നു. ആ നിമിഷത്തില്‍ സന്തോഷിച്ചെങ്കിലും അവളുടെ പരിക്കുകളില്‍ എന്റെ രാജ്യത്തിന്റെ പങ്ക് എന്നെ കുറ്റപ്പെടുത്തി.
അലായെ ചികില്‍സിക്കുന്നത് നിര്‍ത്താതിരിക്കാനും അവളെ രക്ഷിക്കാനും കാരണം അവളുടെ പിതാവിന്റെ കണ്ണുകളായിരിക്കാം. അവള്‍ ജീവിച്ചിരിപ്പുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും ഉള്ള അറിവ് ആ രാത്രിയില്‍ എന്റെ ഹൃദയത്തെ ഊഷ്മളമാക്കി. അതിനൊപ്പം തന്നെ ഉത്തരവാദിത്തവും ദുഃഖവും ഹൃദയത്തില്‍ ആഴത്തില്‍ തുടര്‍ന്നു.
2025 മാര്‍ച്ച് 18ന് ഇസ്രായേല്‍ ഏകപക്ഷീയമായി ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിനുശേഷം ഓരോ ദിവസവും ഗസയില്‍ നൂറു കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. അത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്...
കടപ്പാട്: ഫലസ്തീന്‍ ക്രോണിക്കിള്‍