ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം സി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും 19.60 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

Update: 2024-08-06 07:22 GMT

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ് ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എംസി കമറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഇഡി കണ്ടു കെട്ടി. ഫാഷന്‍ ഗോള്‍ഡ് മുന്‍ ചെയര്‍മാനായ എം സി കമറുദ്ദീനെ കൂടാതെ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി കെ പൂക്കോയ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും 19.60 കോടി രൂപയുടെ സ്വത്തുക്കളുാണ് താല്‍ക്കാലികമായി കണ്ടുകെട്ടിയത്. 2006ല്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റെര്‍നാഷനല്‍ എന്ന പേരില്‍ കാസര്‍കോട് ചന്തേര മാണിയാട്ട് തവക്കല്‍ കോംപ്ലക്‌സിലാണ് ആദ്യകമ്പനി രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2007ലും 2008ലും 2012ലും 2016ലുമായാണ് മറ്റുകമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത്. ഒരേ മേല്‍വിലാസത്തിലാണ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതെങ്കിലും ഫാഷന്‍ ഗോള്‍ഡ് ഇന്റെര്‍നാഷനല്‍ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ലെന്നാണ് പരാതി. മുസ് ലിം ലീഗ് ഭാരവാഹികളും പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളവരും ചേര്‍ന്ന് നടത്തുന്ന സ്ഥാപനമെന്നു പറഞ്ഞ് ജനവിശ്വാസം നേടിയെടുത്താണ് പലരില്‍നിന്നുമായി ഓഹരികള്‍ പിരിച്ചത്. ഒടുവില്‍ ലാഭവിഹിതം കിട്ടാതായതോടെ പലരും പരാതിയുമായെത്തിയെങ്കിലും നേതാക്കളുടെ സമ്മര്‍ദ്ദം കാരണം പിന്‍വാങ്ങിയിരുന്നു. ചര്‍ച്ച നടത്തിയ നേതാക്കള്‍ ഉറപ്പ് ലംഘിച്ചതോടെ നിക്ഷേപകര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. നിരവധി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിക്ഷേപത്തിലൂടെ നഷ്ടമുണ്ടായത്.

Tags:    

Similar News