ക്രൈസ്തവര്‍ക്കെതിരേ ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് വൈകാതെ കേരളത്തിലും കളമൊരുങ്ങും; മുന്നറിയിപ്പുമായി കെസിബിസി

ക്രൈസ്തവ പീഡനങ്ങളില്‍ ഇന്ത്യ മുന്‍നിരയില്‍. ക്രൈസ്തവ പീഡനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ പത്താം സ്ഥാനത്ത്. അക്രമസംഭവങ്ങളുടെ കാര്യത്തില്‍ ഇറാഖും സിറിയയും പോലും ഇന്ത്യയ്ക്കു പിന്നില്‍.

Update: 2021-12-18 04:37 GMT

പിസി അബ്ദുല്ല

കോഴിക്കോട്: ആര്‍എസ്എസ്, ബിജെപി അടക്കമുള്ള ഹിന്ദുത്വ  സംഘടനകള്‍ കേരളത്തില്‍ ക്രൈസ്തവരോടുള്ള സഹകരണ സമീപനത്തില്‍ മാറ്റം വരുത്തുന്നതായി കത്തോലിക്കാ മെത്രാന്‍ സമിതി. ക്രൈസ്തവ പ്രേമം തുടരുന്നതിലര്‍ത്ഥമില്ലെന്നും ഹിന്ദു വര്‍ഗീയതയില്‍ ഊന്നി പ്രവര്‍ത്തിക്കണമെന്നും ബിജെപി കേന്ദ്രനേതൃത്വം കേരള നേതൃത്വത്തോട് നിര്‍ദ്ദേശിച്ചതായായി കെസിബിസിക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി, ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി പുറപ്പെടുവിച്ച ക്രിസ്മസ് സന്ദേശത്തില്‍ പറയുന്നു.


ഹൈന്ദവരല്ലാത്തവരെ നേതാക്കളായി ഉയര്‍ത്തിക്കൊണ്ടുവരുന്നതും സമവായ ശ്രമങ്ങള്‍ തുടരുന്നതും ഹൈന്ദവസമൂഹത്തെ പാര്‍ട്ടിയില്‍നിന്ന് അകറ്റുന്നുവെന്ന് ബിജെപി കേന്ദ്രനേതൃത്വം നിരീക്ഷിച്ചതായും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ ക്രൈസ്തവ വിരുദ്ധനീക്കങ്ങള്‍ക്ക് വൈകാതെ കേരളത്തിലും കളമൊരുങ്ങുമെന്നും കെസിബിസി സന്ദേശത്തില്‍ പറയുന്നു.

ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി ബിജെപി-ആര്‍എസ്എസ് നേതൃത്വങ്ങള്‍ ശ്രമിച്ചുവന്നിരുന്നു. കുറച്ചൊക്കെ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കേരളത്തിന്റെ പ്രത്യേക പശ്ചാത്തലത്തില്‍, ക്രൈസ്തവ സമൂഹത്തോട് ഒരു പരിധിവരെ മമത പ്രകടിപ്പിച്ചു വന്നിരുന്ന ബിജെപി ആര്‍എസ്എസ് നേതൃത്വങ്ങള്‍ തങ്ങളുടെ നയം മാറ്റുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂനപക്ഷ (ക്രൈസ്തവ) പ്രേമം തുടരുന്നതിലര്‍ത്ഥമില്ലെന്നും ഹിന്ദു വര്‍ഗീയതയില്‍ ഊന്നി പ്രവര്‍ത്തിക്കണമെന്നും ബിജെപി കേന്ദ്രനേതൃത്വം കേരളനേതൃത്വത്തോട് നിര്‍ദ്ദേശിച്ചതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. ഹൈന്ദവരല്ലാത്തവരെ നേതാക്കളായി ഉയര്‍ത്തിക്കൊണ്ടുവരുന്നതും സമവായ ശ്രമങ്ങള്‍ തുടരുന്നതും ഹൈന്ദവസമൂഹത്തെ പാര്‍ട്ടിയില്‍നിന്ന് അകറ്റുന്നുവെന്ന് കേന്ദ്രനേതൃത്വം നിരീക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ ക്രൈസ്തവ വിരുദ്ധനീക്കങ്ങള്‍ക്ക് വൈകാതെ കേരളത്തിലും കളമൊരുങ്ങുമെന്നുള്ള സൂചനകളാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത്.

വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ തീവ്രമായ രീതിയില്‍ത്തന്നെ കേരളത്തില്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നതിനെയും ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. കേരളകത്തോലിക്കാസഭയുടെ സാമൂഹിക ഇടപെടലുകളുടെ ശോഭ കെടുത്താനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടന്നുവരുന്നുണ്ട്.

ഒരു ഘട്ടംകൂടി കഴിഞ്ഞാല്‍, ക്രൈസ്തവ സമൂഹങ്ങള്‍ക്കും സഭാനേതൃത്വത്തിനും എതിരേ പരസ്യമായി രംഗത്തുവരാന്‍ വര്‍ഗീയ സംഘടനാപ്രവര്‍ത്തകര്‍ മടികാണിക്കില്ല എന്നുള്ളതിന്റെ സൂചനകളും വ്യക്തമാണ്. അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗൂഢനീക്കങ്ങളെ തിരിച്ചറിയാതെ, ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയില്‍ രാഷ്ട്രീയ ബാന്ധവങ്ങള്‍ രൂപീകരിക്കുകയും അതാണ് ചില പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള ഏക മാര്‍ഗം എന്ന് പ്രഘോഷിക്കുകയും ചെയ്യുന്നത് വിവേകശൂന്യതയാണ് എന്നു നാം തിരിച്ചറിയണമെന്നും കെസിബിസി സന്ദേശത്തില്‍ പറയുന്നു.

സാമൂഹികവും രാഷ്ട്രീയവുമായ സൗഹൃദങ്ങള്‍ നല്ലതും ആവശ്യവുമാണ്. എന്നാല്‍, ചങ്ങാത്തം കൂടാനെത്തുന്നവരുടെ ലക്ഷ്യം തിരിച്ചറിഞ്ഞുള്ള സഹകരണങ്ങളാണ് ഗുണകരമാവുക.

ക്രൈസ്തവവിശ്വാസത്തിനും ക്രൈസ്തവസമൂഹങ്ങള്‍ക്കും എതിരെയുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ മുന്‍നിരയിലാണ് ഇന്ത്യ എന്നുള്ള വാസ്തവം കാര്യമായി ചര്‍ച്ച ചെയ്യപ്പെടാറുള്ള ഒന്നല്ല. മാധ്യമങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങളും അക്രമികള്‍ക്ക് മുഖ്യധാരാ മാധ്യമങ്ങളിലുള്ള സ്വാധീനവും സമൂഹമാധ്യമങ്ങളില്‍ അത്തരക്കാര്‍ക്കുള്ള ശക്തമായ പ്രചാരണസംവിധാനങ്ങളും തുടങ്ങി പല കാരണങ്ങള്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നതിനു പിന്നിലുണ്ട്.

ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുവരുന്ന ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ്' പ്രകാരം, 2019 മുതലുള്ള മൂന്ന് വര്‍ഷങ്ങളായി ഏറ്റവും രൂക്ഷമായ ക്രൈസ്തവ പീഡനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് പത്താം സ്ഥാനമുണ്ട്. അക്രമസംഭവങ്ങളുടെ കാര്യത്തില്‍ യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും പതിവായ ഇറാഖും സിറിയയും പോലും ഇന്ത്യയ്ക്കു പിന്നിലാണ്. ഈ വര്‍ഷം ആദ്യത്തെ ആറുമാസത്തിനുള്ളില്‍ത്തന്നെ 21 സംസ്ഥാനങ്ങളിലായി മുന്നൂറില്‍പരം ആക്രമണങ്ങള്‍ മതവിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കെതിരായി നടന്നിട്ടുണ്ട് എന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായി നടത്തിയ പഠനത്തിലും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍മാസം മാത്രം വിവിധ സംസ്ഥാനങ്ങളിലായി 69 അക്രമ സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഏറിയ പങ്കും വിദ്വേഷ പ്രചാരണങ്ങളെ തുടര്‍ന്നുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളാണ്.

വ്യക്തികളും വിശ്വാസീസമൂഹങ്ങളും സ്ഥാപനങ്ങളും വൈദികരും സന്യസ്തരുമെല്ലാം പല തരത്തിലുള്ള അക്രമങ്ങള്‍ക്ക് ഇരയായവരില്‍ പെടുന്നു. ഓരോ വര്‍ഷം കഴിയുംതോറും ഇത്തരം അതിക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചുവരുന്നത് നാം പ്രത്യേകമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ വ്യാപകമായിത്തന്നെ െ്രെകസ്തവ വിരുദ്ധതയും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കപ്പെടുന്നതിനും ആക്രമണങ്ങള്‍ പതിവാകുന്നതിനും പിന്നില്‍ ചില തല്പരകക്ഷികളുടെ ആസൂത്രിതമായ നീക്കങ്ങള്‍ ഉണ്ടെന്നുള്ളത് വ്യക്തമാണ്.

തികച്ചും സദുദ്ദേശ്യപരം എന്ന് ആവര്‍ത്തിച്ച് അവകാശപ്പെട്ടുകൊണ്ട് വിവിധ സംസ്ഥാനങ്ങള്‍ ഇതിനകം നടപ്പാക്കിക്കഴിഞ്ഞ മതംമാറ്റ നിരോധന നിയമങ്ങളാണ് ഒട്ടേറെ അക്രമങ്ങള്‍ക്കും മറയായി അക്രമികള്‍ ഉപയോഗിച്ചുവരുന്നത്. അടിസ്ഥാനരഹിതമായി മതംമാറ്റം എന്ന ആരോപണം ഉന്നയിക്കുകയും അതെത്തുടര്‍ന്ന് ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നതോടൊപ്പം കള്ളക്കേസ് കൊടുക്കുകയുമാണ് പലയിടങ്ങളിലും കണ്ടുവരുന്നത്. ബഹുഭൂരിപക്ഷം കേസുകളിലും പോലീസും അധികാരികളും അക്രമികളുടെ പക്ഷത്താണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ മാത്രം നിരവധി കത്തോലിക്കാസ്ഥാപനങ്ങളും സന്യസ്തരുമാണ് അതിക്രമങ്ങള്‍ക്ക് ഇരയായത്. അവിടെയെല്ലാംതന്നെ കെട്ടിച്ചമയ്ക്കപ്പെട്ട കുറ്റാരോപണങ്ങള്‍ മതംമാറ്റ നിരോധന നിയമത്തിന്റെ മറവിലുള്ളവയായിരുന്നു.

കര്‍ണാടകയില്‍ മതംമാറ്റ നിരോധന നിയമം ഇനിയും പ്രബല്യത്തില്‍ വന്നിട്ടില്ലെങ്കില്‍ പോലും, സമീപ കാലത്ത് ബില്‍ പാസാക്കപ്പെട്ടേക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട് ഹിന്ദുത്വവാദികള്‍ അത്തരം കുറ്റാരോപണങ്ങള്‍ ഉയര്‍ത്തി അക്രമങ്ങള്‍ അഴിച്ചുവിടുന്നു. ഈ വര്‍ഷം ഇതുവരെ മുപ്പത്തെട്ട് അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് പിന്നാലെ ഹിന്ദുത്വ വര്‍ഗീയവാദികള്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്ന കാഴ്ചയും അതിന് വേദിയൊരുക്കുന്ന രീതിയില്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്ന പ്രവണതയുമാണ് പല സംസ്ഥാനങ്ങളില്‍ എന്നതുപോലെ കര്‍ണ്ണാടകയിലും കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ അയല്‍സംസ്ഥാനം എന്ന നിലയിലും, ഏറ്റവുമധികം മലയാളികളും വിശിഷ്യാ ക്രൈസ്തവരും ജോലിക്കായും മറ്റും കുടിയേറി പാര്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം എന്ന നിലയിലും കര്‍ണ്ണാടകയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കൂടുതല്‍ ആശങ്കാജനകമാണ്.

വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി കത്തോലിക്കാ സന്യാസ സമൂഹങ്ങളുടെയും വിവിധ രൂപതകളുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന നൂറുകണക്കിന് സ്ഥാപനങ്ങളെ ശത്രുതാപരമായി സമീപിക്കാന്‍ പ്രദേശവാസികളെയും ഉദ്യോഗസ്ഥരെയും പ്രേരിപ്പിക്കുന്ന വര്‍ഗ്ഗീയ സംഘടനകളുടെ ഇടപെടലുകള്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചുവരികയാണ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തരം ചില നീക്കങ്ങള്‍ കേരളത്തിലും പ്രകടമാണ്.

വ്യക്തികളെ എന്നതിനെക്കാള്‍, കത്തോലിക്കാസഭയുടെ പ്രവര്‍ത്തന പരിധിയിലുള്ള സ്ഥാപനങ്ങളെയും വിവിധ സേവനമേഖലകളെയും ഹിന്ദുത്വവാദികള്‍ ലക്ഷ്യമിടുന്നുണ്ട് എന്നത് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള നിരവധി സംഭവങ്ങളില്‍നിന്ന് പട്ടാപ്പകല്‍ പോലെ വ്യക്തമാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ മാത്രം മധ്യപ്രദേശില്‍ വ്യാജാരോപണങ്ങളെത്തുടര്‍ന്ന് ആക്രമിക്കപ്പെടുകയും പിന്നീട് നിയമക്കുരുക്കുകളില്‍ അകപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്ന സ്ഥാപനങ്ങള്‍ നാലെണ്ണമാണ്. സമാനമായ അതിക്രമങ്ങള്‍ മറ്റ് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണ്ണാടകയിലും പതിവാകുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഗുജറാത്തിലെ വഡോദരയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവന്നിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹത്തിന്റെ അഗതിമന്ദിരവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. അവിടെ താമസിച്ചുവരുന്ന അന്തേവാസികളായ യുവതികളെ മതം മാറ്റുന്നതായി 'സംശയമുണ്ടെന്ന' പരാതിയെത്തുടര്‍ന്ന് സ്ഥാപനത്തിനെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. മതപരിവര്‍ത്തന നിരോധന നിയമം തന്നെയാണ് ഈ സംഭവത്തിലും ദുരുപയോഗിക്കപ്പെടുന്നത്. വഡോദരയിലെ സംഭവത്തിലും മുമ്പ് മധ്യപ്രദേശിലെ ഇന്റ്‌ഖേരിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമാനമായ സംഭവത്തിലും ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ ഇടപെടലാണുണ്ടായത് എന്നതു പ്രത്യേകം ശ്രദ്ധേയമാണ്. രാഷ്ട്രീയപ്രേരിതമെന്ന് വ്യക്തമാകുന്ന രീതിയില്‍ നടപടികളിലേക്കാണ് നീങ്ങിയത്.

ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളില്‍ത്തന്നെ ക്രൈസ്തവ സമൂഹങ്ങള്‍ക്കും സഭയ്ക്കും എതിരായുള്ള നീക്കങ്ങള്‍ ആസൂത്രിതമായി നടക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഒരു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന സമാനസ്വഭാവമുള്ള സംഭവങ്ങള്‍ നല്‍കുന്നത്.

കത്തോലിക്കാസഭയുടെയും െ്രെകസ്തവസമൂഹത്തിന്റെയും സാമൂഹിക ഇടപെടലുകള്‍ക്കും സ്വാധീനത്തിനും തടയിടാന്‍ ഉറപ്പിച്ചാണ് ചിലര്‍ ഇത്തരം അതിക്രമങ്ങള്‍ ചെയ്യുന്നത്.


Full View

Tags:    

Similar News