ചിക്കമംഗ്ലൂർ ബാബാബുദൻ ദർഗ: ഹിന്ദുത്വക്ക് വഴങ്ങി കർണാടക സർക്കാർ
മാർച്ച് 26 ന് സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോൺഗ്രസ് എല്ലാ പ്രതീക്ഷകളെയും വഞ്ചിച്ചു

ശിവസുന്ദർ
കർണാടകയിലെ ബാബാബുദൻ ദർഗയ്ക്ക് മേലുള്ള സംഘപരിവാരത്തിന്റെ അവകാശവാദത്തിന് ധൈര്യം പകരുന്ന തരത്തിലാണ് കർണാടകയിലെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരും. സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുൻ ബിജെപി സർക്കാരിന്റെ ഉത്തരവ് ശരിവയ്ക്കുകയാണ് കോൺഗ്രസ് ഭരണകൂടം. മാർച്ച് 26ന് സിദ്ധരാമയ്യ സർക്കാർ സമർപ്പിച്ച റിട്ട് ഹരജിയിൽ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ ആദരിക്കുന്ന, സംസ്ഥാനത്തെ പ്രശസ്തമായ ബാബാബുദൻ ദർഗയിലെ മതപരമായ സ്വഭാവത്തെയും ഭരണപരമായ രീതികളെയും കുറിച്ചുള്ള മിക്കവാറും എല്ലാ നിർദേശങ്ങളും ആവർത്തിക്കുന്നു.
തർക്കത്തിന്റെ ഒരു ഹ്രസ്വ ചരിത്രം ഈ പ്രശ്നം നന്നായി മനസ്സിലാക്കാൻ സഹായകരമാകും.
തൊണ്ണൂറുകളുടെ തുടക്കം മുതൽ സംഘപരിവാരത്തിന് കർണാടകയുടെ അയോധ്യയാണ് ചിക്കമംഗളൂരുവിലെ ബാബാബുദൻ ദർഗ. പതിനൊന്നാം നൂറ്റാണ്ടിൽ ക്വാലന്ദ്രിയ സൂഫി പാരമ്പര്യത്തിലെ ദാദാ ഹയാത്ത് മിർ ക്വാലന്ദറിന്റെ വാസസ്ഥലമായിരുന്നു ഈ ദർഗ. പിന്നീട് പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സംസ്ഥാനത്തും രാജ്യത്തും കാപ്പിത്തോട്ടങ്ങൾ കൊണ്ടുവന്നതായി വിശ്വസിക്കപ്പെടുന്ന ഒരു സൂഫി സന്ന്യാസിയായ ബാബാബുദന്റെ വാസസ്ഥലമായി മാറി.
90 കളുടെ തുടക്കത്തിൽ രാജ്യത്തുടനീളം നടന്ന രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ, ഈ മേഖലയിലെ സംഘപരിവാരം ആദ്യമായി ക്ഷേത്രത്തിനുമേൽ അവകാശവാദം ഉന്നയിക്കാൻ തുടങ്ങി. ഇത് ഹിന്ദു ദേവതയായ ദത്താത്രേയയുടേതാണെന്ന് അവർ പറയുകയും ക്ഷേത്രത്തിൽ വർഷം തോറും ദത്ത ജയന്തി ആഘോഷിക്കാൻ അനുമതി തേടുകയും ചെയ്തു. ഹിന്ദുത്വ അജണ്ടയിൽ സംസ്ഥാനത്തെ ധ്രുവീകരിച്ചുകൊണ്ട് സംഘവും ബിജെപിയും ശക്തി പ്രാപിച്ചപ്പോൾ, ദർഗയെ മുസ്‌ലിംകളുടെ പിടിയിൽനിന്ന് മോചിപ്പിച്ച് ദത്താത്രേയ ക്ഷേത്രമാക്കി മാറ്റാനുള്ള ആഹ്വാനമായി ഈ ആവശ്യം രൂപാന്തരപ്പെട്ടു. സംഘം അതിനനുസൃതമായ ചരിത്ര ആഖ്യാനങ്ങളും രേഖകളും രൂപപ്പെടുത്തുകയും ചെയ്തു. കാലാകാലങ്ങളിൽ വഴങ്ങുന്ന കോൺഗ്രസ് നേതൃത്വം, പക്ഷപാതപരമായ ഉദ്യോഗസ്ഥവൃന്ദം, നീതിന്യായ വ്യവസ്ഥ എന്നിവയിൽനിന്നു കൂടി പിന്തുണ ലഭിച്ച ഒരു പ്രക്രിയയായിരുന്നു അത്.
1992ൽ ആരംഭിച്ച വ്യാജ ഹിന്ദുത്വ ആഖ്യാനത്തിന് 2007ൽ ജുഡീഷ്യറിയും കൈയൊപ്പ് ചാർത്തി. കർണാടക ഹൈക്കോടതി ഒരു ഹിന്ദുത്വ സംഘടനയുടെ ഹരജി അനുവദിക്കുകയും ഹിന്ദുത്വ ഗ്രൂപ്പുകൾ ഉന്നയിച്ച അവകാശവാദങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാൻ എൻഡോവ്‌മെന്റ് കമ്മീഷണറോട് ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തിൽ, ഈ ക്ഷേത്രം ദത്താത്രേയ ക്ഷേത്രമായിരുന്നുവെന്നും 1780കളിൽ ഹൈദർ അലിയുടെ കാലത്ത് ഇത് ഒരു ദർഗയാക്കി മാറ്റിയെന്നും സ്ഥിരീകരിക്കുകയും ഒരു ഹിന്ദു പുരോഹിതനെ നിയമിക്കണമെന്നും ദർഗയിൽ ഹിന്ദു ആഗമ ആചാരങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
ഈ ഉത്തരവ് സുപ്രിംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഹിന്ദുത്വ അവകാശവാദങ്ങളുടെ വസ്തുതാപരമായ സാംഗത്യത്തെക്കുറിച്ച് തെളിവുകൾ തേടുന്നതിനായി സുപ്രിംകോടതിയുടെ നിർദേശപ്രകാരം മൂന്നിലധികം ഹിയറിങുകൾ നടന്നിട്ടുണ്ട് - 2010 ലും 2022 ലും രണ്ടു തവണ ബിജെപി സർക്കാരിന്റെ കാലത്തും 2017 ൽ കോൺഗ്രസ് സർക്കാരിന്റെ കാലത്തും. 2022ൽ, ഹൈക്കോടതി ഉത്തരവിട്ട വ്യാജ പൊതു ഹിയറിങിനെത്തുടർന്ന് ബിജെപി സർക്കാർ, ശാഖാദ്രിയുടെയും പുരോഗമന ഗ്രൂപ്പുകളുടെയും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള എല്ലാ വാദങ്ങളും നിരസിക്കുകയും ഹിന്ദുത്വ ഗ്രൂപ്പുകൾ ഉന്നയിച്ച എല്ലാ അവകാശവാദങ്ങളും ശരിവയ്ക്കുകയും ചെയ്തു.
ക്ഷേത്രഭരണത്തിനായി മുസ്‌ലിംകളും ഹിന്ദുക്കളും തുല്യമായി അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കാനും മുജാവറിനൊപ്പം ഒരു അർച്ചകനെ (ഹിന്ദു പുരോഹിതനെ) നിയമിക്കാനും ബിജെപി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലുള്ള സൂഫി ആചാരങ്ങൾക്കൊപ്പം ഹിന്ദു ബ്രാഹ്മണിക്കൽ ആഗമ ആചാരങ്ങളും ഇതോടെ നടപ്പിലായി.
ഇതിനെ ശാഖാദ്രി ഹൈക്കോടതിയിലും പിന്നീട് സുപ്രിംകോടതിയിലും ചോദ്യം ചെയ്തു. അപ്പോഴേക്കും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സംസ്ഥാനത്ത് അധികാരത്തിൽ വന്നു. കേസിൽ സംസ്ഥാന സർക്കാർ പ്രതിഭാഗമായിരുന്നതിനാൽ ശാഖാദ്രി സമർപ്പിച്ച റിട്ട് ഹരജിയിൽ മറുപടി സമർപ്പിക്കേണ്ടി വന്നതിനാൽ, ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി ബിജെപി, ദർഗ ഭക്തർ, ശാഖാദ്രി, പുരോഗമന സംഘടനകൾ എന്നിവരുമായി വീണ്ടും കൂടിയാലോചനകൾ നടത്തി.
2015ലെ മറ്റൊരു സുപ്രിംകോടതി ഉത്തരവ് പ്രകാരം മതിയായ ചർച്ചകൾക്ക് ശേഷം 2017ൽ കോൺഗ്രസ് സർക്കാർ ദർഗയുടെ തദ്സ്ഥിതി നിലനിർത്താൻ തീരുമാനിച്ചിരുന്നു. ഹിന്ദു അർച്ചകനെ നിയമിക്കുന്നതും ആഗമ ആചാരങ്ങളും ഉൾപ്പെടെയുള്ള ആചാരങ്ങളിൽ മാറ്റം വരുത്തുന്നത് ആരാധനാലയത്തിന്റെ മതപരമായ സ്വഭാവത്തെ മാറ്റുമെന്നും അതിനാൽ 1991ലെ ആരാധനാലയ നിയമത്തിലെ സെക്‌ഷൻ മൂന്നും നാലും ലംഘിക്കുമെന്നുമുള്ള നിഗമനത്തിലെത്തി. വിഷയത്തിൽ വിപുലവും തീവ്രവുമായ വാദം കേൾക്കലും പഠനവും നടത്തിയ ജസ്റ്റിസ് എച്ച് എൻ നാഗമോഹൻ ദാസ് കമ്മിറ്റിയും ഇതേ നിർദേശം ശുപാർശ ചെയ്തിരുന്നു.
ഇപ്പോഴത്തെ കോൺഗ്രസ് സർക്കാരും ഇതേ നിലപാട് പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസ് പാർട്ടി ഭാരവാഹികളും ഉപസമിതിയും മുസ്‌ലിം സമുദായത്തിന്റെയും പുരോഗമന ഗ്രൂപ്പുകളുടെയും പ്രതിനിധി സംഘങ്ങൾക്ക് മുന്നിൽ ഇതേ നിലപാട് ഉറപ്പ് നൽകി.
കോൺഗ്രസിന്റെ യു-ടേൺ
എന്നാൽ മാർച്ച് 19ന് നടന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലെ തീരുമാനത്തിനു ശേഷം മാർച്ച് 26ന് സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോൺഗ്രസ് സർക്കാർ ഈ പ്രതീക്ഷകളെയെല്ലാം വഞ്ചിച്ചു.
സംസ്ഥാന സർക്കാർ താഴെപ്പറയുന്ന നടപടികൾ നടപ്പിലാക്കുമെന്ന് കോൺഗ്രസ് സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു:
1. നിർദിഷ്ട സ്ഥാപനം കൈകാര്യം ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്നതുപോലെ ജില്ലാതല കമ്മിറ്റി രൂപീകരിക്കണം.
എ) ഡെപ്യൂട്ടി കമ്മീഷണർ ആയിരിക്കും കമ്മിറ്റിയുടെ ചെയർമാൻ.
ബി) ജില്ലാ പഞ്ചായത്തിലെ പോലിസ് സൂപ്രണ്ടും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സ്ഥിരം അംഗമായിരിക്കണം.
സി) ബാബാബുദൻ ദർഗയുടെ പരമ്പരാഗത മത മേധാവി ശാഖാദ്രി സ്ഥിരം നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരിക്കും.
ഡി) സ്ഥിരം ശാഖാദ്രി ഉൾപ്പെടെ ഹിന്ദു, മുസ്‌ലിം സമുദായങ്ങളിൽനിന്നുള്ള തുല്യ എണ്ണം അംഗങ്ങളെ സർക്കാരിൽ നിന്ന് നാമനിർദേശം ചെയ്യും.
ഇ) സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഓഫിസറാണ് കമ്മിറ്റിയുടെ മെമ്പർ സെക്രട്ടറി.
2. ജില്ലാതല സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, സ്ഥാപനത്തിന്റെ ആചാരങ്ങൾ (ദിവസേനയും പ്രത്യേക അവസരങ്ങളിലും) സംസ്ഥാന സർക്കാർ അറിയിക്കും.
3. ജില്ലാ കമ്മിറ്റിയുടെ ശുപാർശ പ്രകാരം സംസ്ഥാന സർക്കാരിൽനിന്ന് അർച്ചകനെയും മുജാവറിനെയും നിയമിക്കും.
4. ജില്ലാ കമ്മിറ്റിയുടെ മാർഗനിർദേശത്തിൽ എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാപനം കൈകാര്യം ചെയ്യും.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കോൺഗ്രസ് സർക്കാർ മുൻ ബിജെപി സർക്കാരിന്റെ 2022ലെ ഉത്തരവ് പ്രായോഗികമായി പകർത്തി, ഹിന്ദുത്വ ഗ്രൂപ്പുകൾ ആരാധനാലയത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പിലാക്കുമെന്ന് ഉറപ്പിച്ചു.
അവസരവാദം അല്ലെങ്കിൽ മൃദു ഹിന്ദുത്വം
ബിജെപിയുടെ കാതലായ പ്രത്യയശാസ്ത്ര അജണ്ടയെ എതിർക്കുന്നതിൽ കോൺഗ്രസ് വരുത്തിയ വീഴ്ചയുടെ മറ്റൊരു ഉദാഹരണമാണ് റിട്ട് ഹരജി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശക്തമായ ആർഎസ്എസ് വിരുദ്ധ നിലപാട് പോലും തള്ളിക്കളഞ്ഞാണ് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിൻ്റെ ഈ സമീപനം. എന്തായാലും, അദ്ദേഹത്തിന്റെ പ്രസ്താവനകൾ കേവലം പ്രത്യയശാസ്ത്രപരമായ പ്രതി-ആഖ്യാനം മാത്രമായി ഒതുങ്ങി.
ഇതിനു വിപരീതമായി, ബിജെപിയും ആർഎസ്എസും രാഷ്ട്രീയത്തെ സമീപിക്കുന്നത് ജനങ്ങളെ പ്രത്യയശാസ്ത്രപരമായും സാംസ്കാരികമായും അണിനിരത്തുക എന്ന അജണ്ടയോടെയാണ്. അവരുടെ രാഷ്ട്രീയത്തെ ഒരു പുരാണ കഥാധിഷ്ഠിതമായ ഹിന്ദു രാഷ്ട്രത്തിനായുള്ള മഹത്തായ പോരാട്ടത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നു. ദർഗയ്‌ക്കെതിരായ ഹിന്ദുത്വ വിജയത്തിന്റെ വിജയഗാഥ ഹിന്ദുത്വ പദ്ധതിയുമായുള്ള കോൺഗ്രസിന്റെ ഗൂഢാലോചനയുടെ കഥ കൂടിയാണ്.
സംഘി കളിയും കോൺഗ്രസ് കളിയും
1975 വരെ ബാബാബുദൻ ദർഗയെക്കുറിച്ച് ഒരു വിവാദവും ഉണ്ടായിരുന്നില്ല. മൈസൂർ സംസ്ഥാന രേഖ പ്രകാരം, 1904-05ൽ പോലും, ദർഗ സന്ദർശിച്ച 9,788 തീർത്ഥാടകരിൽ 8,200 പേർ മുസ്‌ലിംകളും 638 പേർ ഹിന്ദുക്കളുമായിരുന്നു. 83 പേർ മാത്രമാണ് ഇവരിൽ ബ്രാഹ്മണർ.
1975ൽ സർക്കാർ ആരാധനാലയം വഖ്ഫ് (മുസ്‌ലിം ചാരിറ്റബിൾ ട്രസ്റ്റ്) സ്വത്തായി തരംതിരിച്ച് വഖ്ഫ് ബോർഡിന് കീഴിൽ കൊണ്ടുവരാൻ തീരുമാനിച്ചതോടെയാണ് ആദ്യത്തെ വിവാദം ഉടലെടുത്തത്. ഹിന്ദു ഭക്തർക്കു വേണ്ടി രണ്ടുവ്യക്തികൾ കോടതിയിൽ ഇതിനെ ചോദ്യം ചെയ്തു. എന്തായാലും, ഒരു ഹിന്ദു പുരോഹിതനെ നിയമിക്കണമെന്നോ ബ്രാഹ്മണ ആചാരങ്ങൾ നടത്തണമെന്നോ സ്ഥലം ഒരു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നോ അവർ ആവശ്യപ്പെട്ടില്ല. വഖ്ഫ് ബോർഡിന് നൽകിയാൽ ഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിക്കുമെന്നതായിരുന്നു അവരുടെ ഏക എതിർപ്പ്. സാരാംശത്തിൽ, തർക്കം ഹിന്ദു ഭക്തരുടെ പ്രവേശനത്തെക്കുറിച്ചുള്ളതായിരുന്നു.
എന്നിരുന്നാലും, 1975നും 2003നും ഇടയിൽ, സംഘപരിവാരം ക്രമേണ തെറ്റായ വിവരങ്ങൾ വച്ചുള്ള പ്രചാരണങ്ങൾ സംഘടിപ്പിക്കുകയും മതത്തിന്റെ മറവിൽ തെരുവുകളിൽ പുതിയ ആചാരങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തു. സർക്കാർ നയങ്ങളിൽ കൃത്രിമം കാണിച്ചുകൊണ്ട് ഈ ആചാരങ്ങൾ പതുക്കെ ഔദ്യോഗികമാക്കി. ഇന്ന്, കോൺഗ്രസ് സർക്കാരും വളരെക്കാലമായി വിതച്ച ഈ നുണകളെ സത്യമായി അംഗീകരിച്ചിരിക്കുന്നു.
1992ൽ ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയ അതേ വർഷം, ചിക്കമംഗളൂരുവിലെ വിശ്വഹിന്ദു പരിഷത്ത് ബാബാബുദൻ ദർഗ യഥാർഥത്തിൽ ദത്തപീഠമാണെന്ന് അവകാശപ്പെടുകയും അനസൂയ ജയന്തിയും ദത്ത ജയന്തിയും അവിടെ ആഘോഷിക്കാൻ അനുമതി തേടുകയും ചെയ്തു. എന്നാൽ ആ സമയത്ത്, ഹൈക്കോടതി, സുപ്രിംകോടതി, മുസ്രായി കമ്മീഷണർ എന്നിവരെല്ലാം സ്ഥാപനം ഒരു ദർഗയാണെന്നും മറ്റൊന്നുമല്ലെന്നും വ്യക്തമായി വിധിച്ചിരുന്നു. അവിടെ അനുഷ്ഠിക്കുന്ന ആചാരങ്ങളെക്കുറിച്ച് മുസ്രായി കമ്മീഷണർ വ്യക്തമായ ഉത്തരവുകൾ പോലും പുറപ്പെടുവിച്ചിരുന്നു.
ഇതൊക്കെയാണെങ്കിലും, 1992 ഡിസംബറിൽ കോൺഗ്രസ് സർക്കാർ ആ സ്ഥലത്ത് ദത്ത ജയന്തി ആഘോഷങ്ങൾ നടത്താൻ അനുവദിച്ചു. അതുവഴി സംഘത്തിന്റെ നുണകൾക്ക് ഫലപ്രദമായി ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇത് സംഘപരിവാരത്തിന് വളരെയധികം ശക്തിയും ആവേശവും നൽകി. അന്നുമുതൽ, സംഘം അവിടെ വർഷം തോറും ദത്ത ജയന്തി ആഘോഷിക്കാൻ തുടങ്ങി.
1997ൽ, അവർ അയ്യപ്പ മാലയ്ക്ക് സമാനമായ, ഒരാഴ്ച നീണ്ടുനിൽക്കുന്ന ആചാരപരമായ ഘോഷയാത്രയായ ദത്ത മാലെ ആരംഭിച്ചു. 1999ൽ, ബിജെപിയും വിഎച്ച്പിയും നടത്തുന്ന സ്വകാര്യവും നിയമവിരുദ്ധവുമായ മതപരമായ ആഘോഷങ്ങൾ സുഗമമാക്കുന്നതിന് ജില്ലാ കമ്മീഷണറുടെ കീഴിൽ ഒരു ഔദ്യോഗിക സമിതി കോൺഗ്രസ് സർക്കാർ രൂപീകരിച്ചു.
ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുമെന്ന് ഭയന്ന്, അന്നത്തെ കോൺഗ്രസ്-ജനതാദൾ സർക്കാരുകൾ ഹിന്ദുത്വ നുണകളെ നിയമവിധേയമാക്കി. ഇപ്പോൾ കോൺഗ്രസ് സർക്കാർ ഹിന്ദുത്വ അജണ്ടയുമായി പരസ്യമായി ഒത്തുകളിക്കുകയും ദർഗയെ അർധക്ഷേത്രമാക്കി മാറ്റുന്നതിന് നിയമപരമായ സാധുത നൽകുകയും ചെയ്തു.
ഇസ്‌ലാമിനെ രക്ഷിക്കാൻ ദർഗ തകർക്കണോ?
ദർഗയുടെ സൂഫി സംസ്കാരത്തിനു തന്നെ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ബാബബുദന്റെ ശവകുടീരത്തിൽ ആരാധന നടത്തുന്ന ദർഗ സംസ്കാരം ഇസ്‌ലാം വിരുദ്ധമാണെന്നും ഹിന്ദു ഭക്തർക്ക് പുണ്യജലം നൽകുന്ന മുജാവർ, മുജാവറിന്റെയും ഭക്തന്റെയും വിശ്വാസത്തെ ലംഘിക്കുന്നുവെന്നുമുള്ള സംഘപരിവാര വാദം ഹൈക്കോടതി ശരിവച്ചു. വിചിത്രമായ ഈ വാദം, പക്ഷേ, കോടതി അംഗീകരിച്ചു. ഇന്ത്യയിലെ മതസമൂഹങ്ങളുടെ പങ്കാളിത്ത സഹവർത്തിത്വത്തിന്റെ സമന്വയ ഉൽപ്പന്നമായ ദർഗ സംസ്കാരത്തിന്റെ നിലനിൽപ്പിനെ തന്നെ ഈ വാദം ചോദ്യം ചെയ്യുന്നു.
ഹിന്ദുത്വ കെട്ടുകഥകൾ പ്രചരിപ്പിക്കുന്ന ഒരു നിവേദനം സമർപ്പിച്ചുകൊണ്ട് 'ഉയർന്ന' ജാതി, വർഗ ഗ്രൂപ്പുകളെ പ്രീണിപ്പിക്കുന്നതിൽ കോൺഗ്രസ് വ്യക്തമായ വർഗ താൽപ്പര്യം പ്രകടിപ്പിച്ചു.
(ബംഗളൂരുവിലെ ആക്ടിവിസ്റ്റും ഫ്രീലാൻസ് ജേണലിസ്റ്റുമാണ് ശിവസുന്ദർ)
കടപ്പാട്: ദ വയർ