വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ നടന്നത്

Update: 2025-04-16 17:35 GMT
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ നടന്നത്

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരായ ഹരജികളില്‍ ഇന്ന് സുപ്രിംകോടതിയില്‍ ശക്തമായ വാദമാണ് നടന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ കെ വി വിശ്വനാഥന്‍, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ഹരജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, രാജീവ് ധവാന്‍, അഭിഷേക് മനു സിങ്‌വി, ചന്ദര്‍ ഉദയ് സിങ് തുടങ്ങിയവര്‍ ഹാജരായി. കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത വാദങ്ങളുന്നയിച്ചു. ഇന്ന് കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങളുടെ സംക്ഷിപ്ത രൂപമാണ് താഴെ കൊടുത്തിരിക്കുന്നത്.

ചീഫ് ജസ്റ്റിസ്: ഞങ്ങള്‍ പറയുന്ന അഭിഭാഷകര്‍ വേണം വാദിക്കാന്‍. എല്ലാവരുടെയും വാദങ്ങള്‍ കേള്‍ക്കാന്‍ സാധിക്കില്ല.

ചീഫ് ജസ്റ്റിസ്: ആരാണ് ആദ്യം വാദിക്കേണ്ടതെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ പേരു വിളിക്കാം.

ചീഫ് ജസ്റ്റിസ്: മിസ്റ്റര്‍ രാജീവ് ധവാന്‍, നിങ്ങളാണ് മുതിര്‍ന്നയാള്‍, ആദ്യം വാദിക്കണോ?

ചീഫ് ജസ്റ്റിസ്: എല്ലാവരും സമാധാനം പാലിക്കണം. രാവിലെ പതിനൊന്നിന് മുമ്പ് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുന്നുണ്ട്. എല്ലാവരെയും കേള്‍ക്കും.

കപില്‍ സിബല്‍ വാദം തുടങ്ങും.

കപില്‍ സിബല്‍: വിശ്വാസത്തിന്റെ അനിവാര്യവും അവിഭാജ്യവുമായ കാര്യത്തില്‍ ഇടപെടലാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്ന് ഞാന്‍ ആദ്യമേ പറയുന്നു. മതവിശ്വാസവും മതപരമായ സ്ഥാപനങ്ങള്‍ നടത്താനും മറ്റുമുള്ള മൗലികസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 25, 26 അനുഛേദങ്ങളുടെ ലംഘനമാണ് നിയമം.

കപില്‍ സിബല്‍: 'നിയമപ്രകാരം' എന്റെ കക്ഷിയുടെ മതത്തിന്റെ അവശ്യ ആചാരം ഇല്ലാതാക്കും. അഞ്ചുവര്‍ഷം ഇസ്‌ലാം പ്രാക്ടീസ് ചെയ്താലേ വഖ്ഫ് ചെയ്യാനാവൂയെന്നാണ് നിയമഭേദഗതിയിലെ 3(ആര്‍) വകുപ്പ് പറയുന്നത്. മുസ്‌ലിമായി ജനിച്ച ഒരാള്‍ എന്തിന് അങ്ങനെ ചെയ്യണം? എന്റെ വ്യക്തിനിയമമാണ് അപ്പോള്‍ ബാധകം.

കോടതി: എതിര്‍ക്കുന്ന വകുപ്പുകള്‍ ഓരോന്നായി പറയൂ.

കപില്‍ സിബല്‍: തര്‍ക്കത്തിലോ സര്‍ക്കാര്‍ നിയന്ത്രണത്തിലോ ഉള്ളതോ ആയ, ഉപയോക്താവ് വഴി വഖ്ഫ് ആയ സ്വത്ത് വഖ്ഫ് ആവില്ലെന്ന എസ്.3 വകുപ്പിനെയും ഞാന്‍ ചോദ്യം ചെയ്യുന്നു.

സിബല്‍: വഖ്ഫ്അലല്‍ഔലാദില്‍ സ്ത്രീകള്‍ക്ക് അനന്തരാവകാശം നിഷേധിക്കരുത് എന്ന വകുപ്പിനും 3(എ)(2)) ഞാന്‍ എതിരാണ്. ഇതിനെ കുറിച്ചൊക്കെ പറയാന്‍ ഭരണകൂടം ആരാണ് ?

ചീഫ് ജസ്റ്റിസ്: ഹിന്ദുക്കള്‍ക്കും ഭരണകൂടം നിയമം പാസാക്കിയിട്ടുണ്ട്. മുസ്‌ലിംകള്‍ക്കു വേണ്ടിയും പാര്‍ലമെന്റ് നിയമം പാസാക്കിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ്: ഭരണഘടനയുടെ 26ാം അനുഛേദം(മതപരമായ സ്ഥാപനങ്ങള്‍ നടത്തലും മറ്റും) മതേതരമാണ്, അത് എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്.

സിബല്‍: ഇസ്‌ലാമില്‍ മരണശേഷം അനന്തരാവകാശം സംഭവിക്കുന്നുണ്ട്.

സിബല്‍: ഇസ്‌ലാമില്‍ അനന്തരാവകാശം നല്‍കുന്നത് മരണശേഷമാണ്. പക്ഷേ, അതിന് മുമ്പ് സര്‍ക്കാര്‍ അക്കാര്യത്തില്‍ ഇടപെടുകയാണ്.

നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം, വഖ്ഫായി തിരിച്ചറിഞ്ഞതോ പ്രഖ്യാപിച്ചതോ ആയ ഗവണ്‍മെന്റ് സ്വത്തിനെ വഖ്ഫായി കാണാനാവില്ലെന്നാണ് എസ്.3(സി) വകുപ്പ് പറയുന്നത്.

സിബല്‍: അത് അവരുടെ സ്വത്താണെന്ന് അവര്‍ക്ക് പ്രഖ്യാപിക്കാമെന്നാണ് 3(ഇ)(2) വകുപ്പ് പറയുന്നത്. ഈ പ്രക്രിയക്ക് സമയപരിധിയില്ല.

സിബല്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരാളെ ഇത് ചെയ്യാന്‍ അവര്‍ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഇതാണ് എന്റെ മൂന്നാം വാദം. സംരക്ഷിത സ്മാരകമാണെങ്കില്‍ വഖ്ഫ് ആവില്ലെന്ന വകുപ്പിനെതിരേയാണ് എന്റെ നാലാം വാദം.

ചീഫ് ജസ്റ്റിസ്: അത്തരം എത്ര കേസുകള്‍ ഉണ്ടാകും? ഇക്കാര്യത്തില്‍ എന്റെ നിലപാട് നിങ്ങള്‍ക്ക് അനുകൂലമാണ്. പുരാതന സ്മാരകമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് അത് വഖ്ഫ് ആയി പ്രഖ്യാപിക്കപ്പെട്ടാല്‍, അത് ഒരു വ്യത്യാസവും വരുത്തുകയില്ല. അത് വഖ്ഫ് ആയി തന്നെ തുടരും. എന്നാല്‍, സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതിനു ശേഷം വഖ്ഫ് ആയി പ്രഖ്യാപിക്കാന്‍ കഴിയില്ല.

ചീഫ് ജസ്റ്റിസ്: ജമാ മസ്ജിദ് ഉള്‍പ്പെടെ എല്ലാ പുരാതന സ്മാരകങ്ങളും സംരക്ഷിക്കപ്പെടും.

സിബല്‍: പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെട്ട മുസ്‌ലിംകളുമായി ബന്ധപ്പെട്ടതാണ് എന്റെ അഞ്ചാം വാദം. അവര്‍ക്ക് വഖ്ഫ് ചെയ്യാന്‍ പറ്റില്ലെന്നാണ് സെക്ഷന്‍ 3ഇ പറയുന്നത്.

ചീഫ് ജസ്റ്റിസ്: അനുമതി ഇല്ലാതെ പട്ടികവര്‍ഗ സ്വത്ത് കൈമാറ്റം ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്ന ഒരു നിയമവുമില്ലേ ?

സിബല്‍: 1995ലെ നിയമപ്രകാരം സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിലെ എല്ലാ നോമിനികളും മുസ്‌ലിംകളായിരുന്നു. എല്ലാ ഹിന്ദു അല്ലെങ്കില്‍ സിഖ് എന്‍ഡോവ്‌മെന്റുകളിലെയും നോമിനികള്‍ ഹിന്ദു അല്ലെങ്കില്‍ സിഖുകാരാണ്. മുസ്‌ലിംകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. ഇത് 200 ദശലക്ഷം പേരുടെ അവകാശങ്ങള്‍ പാര്‍ലമെന്റ് കൈയടക്കുന്നതാണ്.

ജസ്റ്റിസ് കെ വി വിശ്വനാഥന്‍: വിഷയങ്ങള്‍ കൂട്ടിക്കലര്‍ത്തരുത്. സ്വത്തുക്കള്‍ മതേതരമാവാം. സ്വത്തിന്റെ ഭരണനിര്‍വഹണത്തില്‍ മാത്രമേ മതം പാടുള്ളൂ. അത്യാവശ്യമായ മതപരമായ ആചാരം എന്ന് ആവര്‍ത്തിച്ച് പറയരുത്.

സിബല്‍: നിയമത്തിലെ ഭാഗം ഒമ്പത് നോക്കൂ. സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിലെ ആകെ അംഗസംഖ്യ 22, പത്ത് പേര്‍ മാത്രമാണ് മുസ്‌ലിംകള്‍.

ചീഫ് ജസ്റ്റിസ്: കൗണ്‍സിലുമായി ബന്ധപ്പെട്ട അതിലെ രണ്ടാമത്തെ വ്യവസ്ഥ നോക്കൂ. എക്‌സ് ഒഫിഷ്യോ ഒഴികെ രണ്ടു പേര്‍ മാത്രമാണ് മുസ്‌ലിംകളാവൂ എന്നാണോ അതിനര്‍ഥം?

സിബല്‍: എസ്.14 നോക്കൂ. അതും ലംഘനമാണ്. നോമിനേഷന്‍ വഴി വഖ്ഫ് സംവിധാനം ഏറ്റെടുക്കുകയാണ്. 1995ലെ നിയമപ്രകാരം എല്ലാവരും മുസ്‌ലിംകള്‍ ആവണമായിരുന്നു.

സിബല്‍: എസ്.36 പ്രകാരം വഖ്ഫ് ഡീഡില്ലാതെ വഖ്ഫ് സൃഷ്ടിക്കാന്‍ കഴിയില്ല. രജിസ്റ്റര്‍ ചെയ്യാതെയും വഖ്ഫ് ഉപയോഗിക്കാന്‍ കഴിയണം.

ചീഫ്ജസ്റ്റിസ്: രജിസ്റ്റര്‍ ചെയ്യുന്നതില്‍ എന്താണ് പ്രശ്‌നം?

സിബല്‍: ഉപയോഗം വഴി വഖ്ഫ് എന്ന വ്യവസ്ഥ ഇല്ലാതാക്കി എന്നാണ് ഞാന്‍ പറയുന്നത്. അത് എന്റെ മതത്തിന്റെ അവിഭാജ്യ ഘടകമാണ്. ബാബരി കേസില്‍ സുപ്രിംകോടതി തന്നെ അത് അംഗീകരിച്ചതാണ്.

സിബല്‍: പ്രശ്‌നം എന്തെന്നാല്‍, 300 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വഖ്ഫാണെങ്കില്‍ അവര്‍ ആധാരം ചോദിക്കുമെന്നതാണ്.

സിബല്‍: ഏതെങ്കിലും വഖ്ഫ് സ്വത്തോ അതിന്റെ ഭാഗമോ തര്‍ക്കത്തിലാണെന്നോ സര്‍ക്കാര്‍ വകയാണെന്നോ കലക്ടര്‍ റിപോര്‍ട്ട് നല്‍കിയാല്‍ പിന്നെ കോടതി തീരുമാനമെടുക്കണമെന്നാണ് സെക്ഷന്‍ 7(എ) പറയുന്നത്. അതിന് ഏറ്റവും ചുരുങ്ങിയത് 20 വര്‍ഷം സമയമെടുക്കും.

ചീഫ് ജസ്റ്റിസ്: എന്നാല്‍, ആ സ്വത്തില്‍ തദ്സ്ഥിതി തുടരും. കലക്ടറുടെ തീരുമാനത്തില്‍ കോടതികള്‍ക്ക് ഇടപെടാമോ?

സിബല്‍: വകുപ്പില്‍ അങ്ങനെ പറയുന്നില്ല.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: അങ്ങനെ പ്രത്യേകമായി പറയുന്നുണ്ട്.

സിബല്‍: ഒരു സ്വത്ത് വഖ്ഫായി പ്രഖ്യാപിക്കാന്‍ മുമ്പ് സമയപരിമിതി ഉണ്ടായിരുന്നില്ല. പല വഖ്ഫ് സ്വത്തുക്കളും ഇപ്പോഴും കൈയേറ്റക്കാരുടെ കൈവശമാണ്.

ചീഫ് ജസ്റ്റിസ്: പരിമിതി നിയമത്തിന് അതിന്റേതായ ഗുണങ്ങളുണ്ട്.

സിബല്‍: ഞാന്‍ മറ്റൊരു കാര്യമാണ് പറയുന്നത്. വഖ്ഫ് തര്‍ക്കമുണ്ടെങ്കില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പരാതിപ്പെടണമെന്ന് നിയമം പറയുന്നു. പല വഖ്ഫ് സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്യാത്തവയാണ്. അപ്പോള്‍ എങ്ങനെ അവകാശവാദം ഉന്നയിക്കും?

സിബല്‍: സെക്ഷന്‍ 61 നോക്കുക, ചില വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ മുതവല്ലിയെ ജയില്‍ശിക്ഷയ്ക്കും പിഴയ്ക്കും വിധിക്കാമെന്നാണ് ഈ വകുപ്പ് പറയുന്നത്.

മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍: വഖ്ഫ് ഇസ്‌ലാമിന്റെ അവിഭാജ്യമായ ഘടകമായതിനാലാണ് ഭരണഘടനാപരമായ ആക്രമണം നടന്നിരിക്കുന്നത്. മതം, പ്രത്യേകിച്ച് ദാനധര്‍മം ഇസ്‌ലാമിന്റെ അവിഭാജ്യമായ ഘടകമാണ്. വഖ്ഫ് ബോര്‍ഡ് സിഇഒ മുസ്‌ലിമായിരിക്കണമെന്ന വ്യവസ്ഥ ഇപ്പോഴില്ല. സിബലിന്റെ വാദങ്ങളെ ഞാന്‍ പിന്താങ്ങുന്നു.

അഭിഷേക് മനു സിങ്‌വി: എട്ടുലക്ഷം വഖ്ഫ് സ്വത്തുക്കളില്‍ നാലു ലക്ഷവും ഉപയോഗം വഴി വഖ്ഫായിരുന്നു. പേന കൊണ്ടുള്ള ഒരു വെട്ടു കൊണ്ട് അവയെ ഇല്ലാതാക്കി.

ചീഫ് ജസ്റ്റിസ്: ഡല്‍ഹി ഹൈക്കോടതി വഖ്ഫ് ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ചിലര്‍ പറയുന്നു. ഉപയോഗം വഴിയുള്ള എല്ലാ വഖ്ഫും തെറ്റാണെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ, യഥാര്‍ഥമായ ആശങ്കയുണ്ട്.

അഭിഷേക് മനു സിങ്‌വി: ഉപയോഗം വഴി വഖ്ഫ് എന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആശയമാണെന്നാണ് ബാബരി മസ്ജിദ് കേസിലെ വിധിയിലെ 118ാം ഖണ്ഡികയില്‍ പറയുന്നത്. അത് കോടതി ഒഴിവാക്കിയിട്ടുണ്ടോ? ആ വിധിയുടെ അടിത്തറ ഇല്ലാതാക്കാന്‍ കഴിയുമോ?

കാര്യങ്ങളെ പ്രായോഗികമായി കാണൂ, എട്ടുലക്ഷം വഖ്ഫ് സ്വത്തുക്കളില്‍ നാലു ലക്ഷം ! പാര്‍ലമെന്റ് വഖ്ഫാണെന്നു ഞാന്‍ പറഞ്ഞാല്‍ കോടതി അത് അംഗീകരിക്കണമെന്നില്ല, പക്ഷേ, അതൊരു മോശം ആശയമല്ല.

അഭിഷേക് മനു സിങ്‌വി: നിയമത്തിലെ 3(ശശശ)(റമ) വകുപ്പ് കലക്ടര്‍ എന്നതിനെ വിശാലമായി നിര്‍വചിച്ചിരിക്കുന്നു. ഇത് ഒരു സൂത്രപ്പണിയാണ്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 25, 26 അനുഛേദം ലംഘിക്കപ്പെട്ടാല്‍ അനുഛേദം 32 പ്രകാരം സുപ്രിംകോടതിയെ സമീപിക്കാമല്ലോ?ഹരജികള്‍ ഹൈക്കോടതിയിലേക്ക് അയക്കരുത്.

സീനിയര്‍ അഡ്വക്കറ്റ് ചന്ദര്‍ ഉദയ് സിങ്: ഞാന്‍ ഭരണഘടനയുടെ 26ാം അനുഛേദമാണ് ചൂണ്ടിക്കാട്ടുന്നത്. മതപരമായ കാര്യമല്ല. മതപരവും ജീവകാരുണ്യപരവുമായ കാര്യങ്ങളെ കുറിച്ചാണ് ഞാന്‍ വാദിക്കുന്നത്.

ചീഫ് ജസ്റ്റിസ്: നിയമപ്രകാരം സ്വത്ത് കൈകാര്യം ചെയ്യണമെന്ന് നിയമം പറയുന്നുണ്ടല്ലോ.

ചന്ദര്‍ ഉദയ് സിങ്: ഭരണഘടനയുടെ 26ാം അനുഛേദം 25ല്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. മതപരമായ സ്വത്തില്‍ ഭരണകൂടം ഇടപെടുന്നതിനെ ശിരൂര്‍ മഠം കേസില്‍ സുപ്രിംകോടതി വിലക്കിയിട്ടുണ്ട്. വഖ്ഫ് സ്വത്താണെങ്കില്‍ അത് പ്രധാനവുമാണ്.

അഡ്വ. സഞ്ജയ് ഹെഗ്‌ഡെ: പഞ്ചാബിലെ അമൃത്‌സര്‍ സിഖുകാരല്ലാത്തവരുടെ കൈവശമായിരുന്നു. അകാലി ദള്‍ പ്രസ്ഥാനം വേണ്ടി വന്നു അതു തിരികെ പിടിക്കാന്‍.

സീനിയര്‍ അഡ്വക്കറ്റ് രാജീവ് ഷക്ദര്‍: സ്വകാര്യസ്വത്ത് പിടിച്ചെടുക്കാനും നഷ്ടപരിഹാരം നല്‍കാനും വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 31ാം അനുഛേദം പിന്‍വലിച്ചതാണ്. അപ്പോള്‍ എങ്ങനെയാണ് സര്‍ക്കാരിന് സ്വത്തില്‍ കൈകടത്താന്‍ കഴിയുക. ഒരാള്‍ മുസ്‌ലിമാണെന്ന് തെളിയിക്കാന്‍ അഞ്ചു വര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ആണ് അവര്‍ ആവശ്യപ്പെടുന്നത്.

ചീഫ് ജസ്റ്റിസ്: സ്‌റ്റേയ്ക്ക് വേണ്ടി വാദിക്കരുത്.

അഡ്വ. ഹുസൈഫ അഹ്മദി: പുതിയ നിയമത്തിലെ 3ആര്‍ വകുപ്പിനെ കുറിച്ച് എനിക്ക് മൂന്നു കാര്യങ്ങള്‍ പറയാനുണ്ട്. ഒന്നാമതായി മുസ്‌ലിം എന്നതിന്റെ നിര്‍വചനം അവര്‍ മാറ്റുകയാണ്. ഇസ്‌ലാം ആചരിക്കുക എന്നത് അത്യാവശ്യമാണെങ്കില്‍ അഞ്ചുവര്‍ഷത്തേക്ക് മൗലികാവകാശങ്ങള്‍ എടുത്തുകളയുന്നതിന് തുല്യമാണ്. ഇനി അത് നിര്‍ബന്ധമാണെങ്കില്‍ അവര്‍ ഞാന്‍ അഞ്ച് നേരം നമസ്‌കരിച്ചില്ലെന്ന് പറയുമോ? മൊത്തത്തില്‍ അവ്യക്തമാണ് നിയമഭേദഗതി. വഖ്ഫിനെ അവര്‍ ട്രസ്റ്റായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ്: ട്രസ്റ്റിന് ചില ഗുണങ്ങളുണ്ട്

അഡ്വ. ഹുസൈഫ അഹ്മദി: കലക്ടറുടെ അധികാരത്തെ സംബന്ധിച്ചിടത്തോളം, സുപ്രിംകോടതിയുടെ മൂന്നു വിധികള്‍ പ്രധാനമാണ്.

ചീഫ് ജസ്റ്റിസ്: മിസ്റ്റര്‍ തുഷാര്‍ മേഹ്ത, ഞങ്ങള്‍ക്ക് മൂന്നുനാല് ചോദ്യങ്ങളുണ്ട്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: കോടതി നിയമനിര്‍മാണവുമായി ബന്ധപ്പെട്ട കേസുകളാണ് പരിഗണിക്കുന്നത്. സംയുക്ത പാര്‍ലമെന്ററി സമിതി 38 സിറ്റിങുകള്‍ നടത്തിയിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പോയി കൂടിയാലോചനകള്‍ നടത്തി. 29 ലക്ഷം നിര്‍ദേശങ്ങള്‍ പരിശോധിച്ചു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: ഉപയോഗം വഴി വഖ്ഫ് എന്ന വ്യവസ്ഥയാണ് ഏറ്റവും വിവാദം, ഞാന്‍ അത് വിശദീകരിക്കാം.

ചീഫ് ജസ്റ്റിസ്: കോടതി വിധിയിലൂടെയോ മറ്റോ ഉപയോഗം വഴി വഖ്ഫ് സ്ഥാപിച്ചാല്‍ അത് അസാധുവാണെന്ന് നിങ്ങള്‍ പറയുന്നുണ്ടോ?

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: ഇവിടെ അവരെല്ലാം പറയുന്നത് ശരിയായ കാര്യമല്ല. ഞാന്‍ ഹിന്ദുവാണ്, ഞാന്‍ ട്രസ്റ്റ് രൂപീകരിക്കുന്നു. എല്ലാ ട്രസ്റ്റികളും ഹിന്ദുക്കളായിരിക്കുമെന്ന് ഞാന്‍ പറയുന്നു. ഭരണം ചാരിറ്റി കമ്മീഷണറുടെ കീഴിലായിരിക്കും. ഇസ്‌ലാമിക നിയമത്തില്‍, അത് ജീവകാരുണ്യ ആവശ്യങ്ങള്‍ക്കായി അല്ലാഹുവിന് സമര്‍പ്പിച്ചിരിക്കുന്നു. ട്രസ്റ്റിന്റെ കാര്യം നടത്താന്‍ ഒരു വാഖിഫ് ഉണ്ടായിരിക്കണം. മുതവല്ലി വഖ്ഫ് സ്വത്ത് ഭരിക്കണമെന്ന് വാഖിഫ് പറയും.

ചീഫ് ജസ്റ്റിസ്: ഉപയോഗം വഴി വഖ്ഫ് എന്ന കാര്യം മാത്രമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

ജസ്റ്റിസ് കെ വി വിശ്വനാഥന്‍: ട്രസ്റ്റുകളുമായി ബന്ധപ്പെട്ട ഉദാഹരണം നല്‍കരുത്, അത് ഹിന്ദു എന്‍ഡോവ്‌മെന്റുകളെ കുറിച്ചായിരിക്കും. അവ നിയന്ത്രിക്കുന്നത് ഹിന്ദുക്കളാണ്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: എങ്ങനെ ഭരിക്കപ്പെട്ടാലും അവ നിയമപരമായാണ് നിയന്ത്രിക്കപ്പെടുന്നത്.

ചീഫ് ജസ്റ്റിസ്: ഒരു ഉദാഹരണം പറയാമോ?

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: നാം ഇപ്പോള്‍ ഈ വിഷയത്തിലേക്ക് കടക്കരുത്.

ചീഫ് ജസ്റ്റിസ്: മിസ്റ്റര്‍ മേഹ്ത, ഹിന്ദു എന്‍ഡോവ്‌മെന്റുകളുടെ കാര്യം വ്യക്തമാക്കാം, അത് പൊതുവെ ഹിന്ദുക്കളാണ് ഭരിക്കുന്നത്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: ഞാന്‍ സമര്‍പ്പിച്ച രേഖകളിലേക്ക് വരൂ. 2025ലെ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് ഉപയോഗം വഴി വഖ്ഫായി രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കള്‍ വഖ്ഫായി തന്നെ തുടരും. എന്നാല്‍, രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍.....തര്‍ക്കങ്ങളിലെ സ്വത്തുക്കള്‍ ഒഴികെ.

ചീഫ് ജസ്റ്റിസ്: എന്തുകൊണ്ട് അത് വഖ്ഫ് സ്വത്തായി തുടരില്ല? സിവില്‍ കോടതി അത് തീരുമാനിക്കട്ടെ

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: 1923 മുതല്‍ വഖ്ഫ് രജിസ്‌ട്രേഷന്‍ നിയമപ്രകാരം നിര്‍ബന്ധമാണ്. 1995ലും ഇത് തുടര്‍ന്നു. ആ നിയമപ്രകാരവും വഖ്ഫ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. മുതവല്ലി ജയിലില്‍ പോവുമെന്നാണ് സിബല്‍ വാദിക്കുന്നത്. 1995ലെ നിയമത്തിലും ആ വ്യവസ്ഥയുണ്ട്.

ചീഫ് ജസ്റ്റിസ്: നമുക്കൊരു കാര്യം നോക്കാം. ഉപയോഗം വഴിയുള്ള വഖ്ഫ് 1925ന് മുമ്പ് സ്വീകരിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് അസാധുവാണോ? അല്ലെങ്കില്‍ ആ വ്യവസ്ഥ ഇപ്പോള്‍ നിലവില്‍ ഇല്ലേ ? നിങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. ഉപയോഗം വഴി വഖ്ഫായി സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അവ അസാധുവാണോ അതോ നിലനില്‍ക്കുമോ?

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് നിലനില്‍ക്കും.

ചീഫ് ജസ്റ്റിസ്: എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് ? കോടതികള്‍ക്ക് മുമ്പ്, ബ്രിട്ടിഷുകാര്‍ക്ക് മുമ്പ് രജിസ്‌ട്രേഷന്‍ നിയമം ഇല്ലായിരുന്നു. പല പള്ളികളും 13, 14, 15 നൂറ്റാണ്ടുകളില്‍ നിര്‍മിച്ചവയാണ്. രജിസ്‌ട്രേഷന്‍ രേഖ ഹാജരാക്കല്‍ അസാധ്യമാണ്.

ചീഫ് ജസ്റ്റിസ്: മിക്ക കേസുകളിലും, ഉദാഹരണത്തിന്, ജമാ മസ്ജിദ്, അത് ഉപയോഗം വഴി വഖ്ഫാണ്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: രജിസ്‌ട്രേഷനില്‍നിന്ന് ആരാണ് അവരെ തടഞ്ഞത് ?

ജസ്റ്റിസ് കെ വി വിശ്വനാഥന്‍: പുതിയ ഭേദഗതിയിലെ എസ്.3(സി) ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ അത് സര്‍ക്കാരിന്റെ സ്വത്താണെന്ന് പറഞ്ഞാല്‍ എന്താണ് സംഭവിക്കുക എന്നാണ് ചീഫ് ജസ്റ്റിസ് ചോദിക്കുന്നത്. ഭൂമി കൈയേറ്റ നിയമപ്രകാരം ഉടമസ്ഥാവകാശം കോടതി പരിശോധിക്കുമെന്നാണ് നിയമം പറയുന്നത്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: ഞാന്‍ വാദം പൂര്‍ത്തിയാക്കട്ടെ. ഏതെങ്കിലും സ്വത്ത് ഗവണ്‍മെന്റിന്റെ സ്വത്താണോ എന്ന് ചോദ്യം ഉയര്‍ന്നുവന്നാല്‍ കലക്ടറാണ് അതില്‍ തീരുമാനമെടുക്കുക എന്ന് വിധികളുണ്ട്. ട്രസ്റ്റി എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് ആ സ്വത്ത് നിയന്ത്രിക്കാം. ഈ വ്യവസ്ഥ എന്തുകൊണ്ട് വന്നു? ഗവണ്‍മെന്റിന്റെ സ്വത്ത് ഗവണ്‍മെന്റിന്റെ സ്വത്തല്ലാതെ മറ്റൊന്നുമല്ലെന്ന് ആര്‍ക്കും വാദിക്കാന്‍ കഴിയില്ല

ചീഫ് ജസ്റ്റിസ്: ആദ്യം ആ സ്വത്ത് വഖ്ഫ് സ്വത്താണെന്ന പ്രഖ്യാപനം നിങ്ങള്‍ റദ്ദാക്കണം.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: ഗവണ്‍മെന്റിന്റെ ഭൂമിയില്‍, വരുമാനത്തിന് ഒരു വിധിനിര്‍ണയം ഉണ്ടായിരിക്കണം. ജെപിസിയുടെ മുമ്പാകെയുള്ള വാദം കലക്ടര്‍ ഒരു റവന്യൂ ഓഫീസറാണ്, അദ്ദേഹത്തിന് മുകളില്‍ ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കണം എന്നായിരുന്നു.

ചീഫ് ജസ്റ്റിസ്: വ്യവസ്ഥ വായിക്കൂ, അന്വേഷണം വേണമെന്ന് കലക്ടര്‍ പറയുന്ന ഉടന്‍ അന്വേഷണം. ഇത് ന്യായമാണോ? ഇത് ന്യായമാണോ?

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: വഖ്ഫ് പദവി താല്‍ക്കാലികമായി മരവിപ്പിക്കും. പക്ഷേ, ഉപയോഗം നിര്‍ത്തുമെന്ന് ആരും പറയുന്നില്ല. ഇവ റവന്യൂ നടപടികളാണ്, ആരെങ്കിലും കൈവശം വയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് പരിഹാരം തേടാം.

ചീഫ് ജസ്റ്റിസ്: സിവില്‍ കേസിന് തടസ്സമുണ്ട്

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: എന്നെ വാദിക്കാന്‍ അനുവദിക്കൂ. ഭേദഗതി നിയമത്തിലെ എസ്81 പ്രകാരം ട്രൈബ്യൂണല്‍ ഒരു ജുഡീഷ്യല്‍ ബോഡിയാണ്. അതില്‍ ഒരു ജഡ്ജിയുണ്ടാവും. മുസ്‌ലിം നിയമങ്ങളെ കുറിച്ച് അറിവുള്ള ഒരാള്‍ അതില്‍ ഉണ്ടാവും. കോടതികള്‍ക്ക് അതിനു മേല്‍ അധികാരവുമുണ്ട്.

ജസ്റ്റിസ് കെ വി വിശ്വനാഥന്‍: ട്രൈബ്യൂണല്‍ വിധിക്കെതിരേ 90 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നാണ് ഉപവകുപ്പ് 9 പറയുന്നത്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: മുമ്പ് ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരുന്നു. ഇപ്പോള്‍ കൂടുതല്‍ വിശാലമായിരിക്കുന്നു.

ചീഫ് ജസ്റ്റിസ്: എന്റെ ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. വഖ്ഫായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍?

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍.. ഈ വിഷയം ഞാന്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്താം.

ചീഫ് ജസ്റ്റിസ്: നിയമപ്രകാരം സ്ഥാപിച്ച കാര്യങ്ങള്‍ റദ്ദാക്കല്‍ അല്ലേ അത്. എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യുക.

ഉപയോഗം വഴി വഖ്ഫായ സ്വത്ത് രജിസ്റ്റര്‍ ചെയ്യാന്‍ പ്രയാസമാണ്. നിങ്ങള്‍ പറയുന്നതില്‍ ഒരു കാര്യമുണ്ട്. അത് ദുരുപയോഗം ചെയ്യുന്നുണ്ട്. പക്ഷേ, ഉപയോഗം വഴിയുള്ള വഖ്ഫ് ഇല്ലെന്ന് പറയാന്‍ നിങ്ങള്‍ക്കാവില്ല.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: അങ്ങനെ പറയാന്‍ കഴിയും.

ചീഫ് ജസ്റ്റിസ്: ഉപയോഗം വഴി വഖ്ഫ് ഉണ്ടെന്ന് നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ അത് പ്രശ്‌നമാകും. സെക്ഷന്‍ രണ്ടിന് പൂര്‍ണമായും വിരുദ്ധമാവും അത്.

ചീഫ് ജസ്റ്റിസ്: പാര്‍ലമെന്റിന് കോടതിയുടെ വിധിയോ ഉത്തരവോ അസാധുവായി പ്രഖ്യാപിക്കാന്‍ കഴിയില്ല. മറിച്ച്, ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണോ വിധി വന്നത് ആ നിയമം മാറ്റാന്‍ കഴിയും. ഏതെങ്കിലും വിധി ബാധകമല്ലെന്നോ ഇല്ലെന്നോ പറയാന്‍ നിങ്ങള്‍ക്ക് കഴിയില്ല.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: കോടതി എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. ആ ഭാഗം നമുക്ക് വിടാം. മുസ്‌ലിം ബോര്‍ഡ് നിയന്ത്രിക്കാതെ ദാനധര്‍മം ചെയ്യാന്‍ ആഗ്രഹിക്കുന്ന നിരവധി മുസ്‌ലിംകളുണ്ട്. ഒരു മുസ്‌ലിമിന് ദാനധര്‍മ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ അത് ട്രസ്റ്റ് വഴി ചെയ്യാം.

ചീഫ് ജസ്റ്റിസ്: മുന്‍കാലത്ത് ഉപയോഗം വഴി വഖ്ഫ് ആയ സ്വത്തുക്കളെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ചില പ്രശ്‌നങ്ങളുണ്ട്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: കേന്ദ്രസര്‍ക്കാര്‍ അമിതാധികാര പ്രയോഗം നടത്തുന്നു എന്നാണ് കപില്‍ സിബല്‍ വാദിക്കുന്നത്. 1995ലെ വഖ്ഫ് നിയമത്തിലെ ഒമ്പതാം വകുപ്പ് നോക്കൂ. എല്ലാ കാലത്തും കേന്ദ്രസര്‍ക്കാരാണ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തിരുന്നത്. 2013ലെ ഭേദഗതിക്കു ശേഷവും അങ്ങനെ തന്നെയാണ്.

ചീഫ് ജസ്റ്റിസ്: വെറും 8 മുസ്‌ലിംകള്‍ മിസ്റ്റര്‍ മേഹ്ത. നമ്മള്‍ സംസാരിക്കുന്നത് വിധിനിര്‍ണയത്തെക്കുറിച്ചല്ല. നമുക്ക് നമ്മുടെ മതം നഷ്ടപ്പെടുകയാണ്. നമ്മള്‍ തികച്ചും മതേതരരാണ്, എല്ലാ വശവും ഒരു പോലെയാണ്. നമ്മള്‍ മതപരമായ ഒരു പ്രശ്‌നം കൈകാര്യം ചെയ്യുകയാണെങ്കില്‍, പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ഹിന്ദു ക്ഷേത്രത്തില്‍ ഗവേണിങ് കൗണ്‍സിലില്‍ എല്ലാവരും ഹിന്ദുക്കളാണ്. ബോര്‍ഡില്‍ നിയമിക്കപ്പെടുന്ന ജഡ്ജിമാരെ കുറിച്ച് എന്താണ് പറയാനുള്ളത്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: അവരുടെ യുക്തിക്കനുസരിച്ച് പോവുകയാണെങ്കില്‍ കോടതിക്ക് ഈ വിഷയം കേള്‍ക്കാന്‍ കഴിയില്ല.

ചീഫ് ജസ്റ്റിസ്: ഞങ്ങള്‍ ഇവിടെ വിധി പറയാന്‍ ഇരിക്കുമ്പോള്‍, സ്വന്തം മതം നഷ്ടപ്പെടും. ഞങ്ങള്‍ മതേതരരാണ്. മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ബോര്‍ഡിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: അതൊരു ഉപദേശക സമിതിയാണ്..

ചീഫ് ജസ്റ്റിസ്: എന്തുകൊണ്ട് മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷം ഇല്ല. 22 പേരില്‍ 8 പേര്‍ മാത്രമേ മുസ്‌ലിംകളുള്ളൂ.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: ഇപ്പോള്‍, മുസ്‌ലിംകളിലെ മറ്റ് വിഭാഗങ്ങളായ ബോറയ്ക്കും മറ്റുള്ളവര്‍ക്കും ബോര്‍ഡില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപോര്‍ട്ട് ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാണ്. അതിലെ ഓരോ ഖണ്ഡികയ്ക്കും യുക്തിയും ഉദ്ദേശ്യവുമുണ്ട്. രണ്ടു സ്ത്രീകളുമുണ്ടാവും. ഇപ്പോള്‍ അവര്‍ക്ക് പ്രാതിനിധ്യവും ലഭിച്ചിരിക്കുന്നു.

ജസ്റ്റിസ് സഞ്ജയ് കുമാര്‍: അവര്‍ മുസ്‌ലിംകള്‍ ആയിരിക്കണമെന്ന് എന്തുകൊണ്ടാണ് നിങ്ങള്‍ പറയുന്നത്?

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: അത് ഒരു തിരഞ്ഞെടുപ്പാണ്. നിലവിലെ എല്ലാ വഖ്ഫ് ബോര്‍ഡുകളും കാലാവധി പൂര്‍ത്തിയാക്കും. പുതിയ ബോര്‍ഡുകള്‍ക്കാണ് അത് ബാധകം.

ചീഫ് ജസ്റ്റിസ്: കൗണ്‍സിലിന്റെ കാലാവധി എന്താണ്?

സിബല്‍: കൗണ്‍സില്‍ ഉണ്ടായിരുന്നില്ല.

ചീഫ് ജസ്റ്റിസ്: 100 അല്ലെങ്കില്‍ 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് വഖ്ഫ് ആയി പ്രഖ്യാപിക്കപ്പെട്ട പൊതു ട്രസ്റ്റ്, നിങ്ങള്‍ തിരിഞ്ഞുനോക്കി അത് വഖ്ഫ് ബോര്‍ഡ് ഏറ്റെടുത്തുവെന്ന് പറയുന്നു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: ഇന്ന് ഞാന്‍ ഒരു മുസ്‌ലിമാണെങ്കില്‍, വഖ്ഫ് ചെയ്യേണ്ടതില്ല. എനിക്ക് ട്രസ്റ്റ് രൂപീകരിക്കാം.

ചീഫ് ജസ്റ്റിസ്: 100 വര്‍ഷം മുമ്പുള്ള ഭൂതകാലം നിങ്ങള്‍ക്ക് മാറ്റിയെഴുതാന്‍ കഴിയില്ല!

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: പബ്ലിക് ട്രസ്റ്റ് ആക്ട് പ്രകാരം 2022ല്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചെന്ന് കരുതുക..

ചീഫ് ജസ്റ്റിസ്: പബ്ലിക് ട്രസ്റ്റ് ആക്ട് സംസ്ഥാന അടിസ്ഥാനത്തിലുള്ളതാണ്, ഇന്ത്യ മുഴുവന്‍ അല്ല. അല്ലാഹുവിന് സമര്‍പ്പിക്കുന്നതാണ് വഖ്ഫ് എന്നതിന് ഉദാഹരണങ്ങളുണ്ട്. അത് വഖ്ഫായി കണക്കാക്കിയിട്ടുമുണ്ട്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: വഖ്ഫിനെ പോലെ കാര്യങ്ങള്‍ ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് ട്രസ്റ്റ് ഉണ്ടാക്കാമെന്ന ഹൈദരാബാദ് നിസാമിന്റെ അഞ്ച് ജഡ്ജിമാരുടെ വിധി ഞാന്‍ ഹാജരാക്കാം.

ചീഫ് ജസ്റ്റിസ്: ആ വിധി നിങ്ങള്‍ റദ്ദാക്കൂ....

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: ഞങ്ങള്‍ അത് റദ്ദാക്കുന്നില്ല.

സീനിയര്‍ അഡ്വക്കറ്റ് വികാസ്: 1995ലെ നിയമം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

അഭിഷേക് മനു സിങ്‌വി: 30 കൊല്ലമായി ആ കേസ് ഫയല്‍ ചെയ്തിട്ട്.

ചീഫ് ജസ്റ്റിസ്: ഞങ്ങളുടെ മുന്നില്‍ മൂന്നു മാര്‍ഗങ്ങളാണുള്ളത്. ഹരജികള്‍ ഇവിടെ തന്നെ തീര്‍പ്പാക്കുക, ഹൈക്കോടതിയിലേക്ക് വിടുക, പിന്നീട് വിളിച്ചുവരുത്തി കേള്‍ക്കുക എന്നിവയാണ് അവ.

സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ: 1995ലെ നിയമത്തിന് എതിരായ ഹരജികള്‍ കോടതിയിലുണ്ട്. കോടതിക്ക് അതില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയും.

ചീഫ് ജസ്റ്റിസ്: തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളുടെ പരമാവധി എണ്ണം എത്രയാണ്? 140? ശരി, ഞങ്ങള്‍ ഹരജികള്‍ വിളിപ്പിക്കാം.

ഇടക്കാല ഉത്തരവ്:

1) ഉപയോഗം വഴി വഖ്ഫായി പ്രഖ്യാപിക്കപ്പെട്ട സ്വത്തുക്കളും വഖ്ഫായി കോടതികള്‍ പ്രഖ്യാപിച്ച സ്വത്തുക്കളും ഡീനോട്ടിഫൈ ചെയ്യില്ല.

2. കലക്ടര്‍ക്ക് നടപടിക്രമങ്ങള്‍ തുടരാം, പക്ഷേ വ്യവസ്ഥ പ്രാബല്യത്തില്‍ വരില്ല.

3. എക്‌സ് ഒഫിഷ്യോ അംഗങ്ങളെ വിശ്വാസം പരിഗണിക്കാതെ നിയമിക്കാം. പക്ഷേ, മറ്റുള്ളവര്‍ മുസ്‌ലിംകളായിരിക്കണം.

തുഷാര്‍ മേഹ്ത: ബോര്‍ഡുകളുടെ കാലാവധി കഴിഞ്ഞിട്ടില്ല. നിലവില്‍ എല്ലാവരും പൊതുതാല്‍പ്പര്യ ഹരജിക്കാരാണ്. ബോര്‍ഡുകളോ വഖ്ഫുകളോ കോടതിക്ക് മുന്നില്‍ ഇല്ല.

ചീഫ് ജസ്റ്റിസ്: ഒരു വശത്ത്, ബോര്‍ഡിന്റെ കാലാവധി അവസാനിക്കുമെന്ന് നിങ്ങള്‍ പറയുന്നു... നോട്ടിസ് നല്‍കുക

തുഷാര്‍ മേഹ്ത: ഒരു മിനുട്ട് തരൂ... മറ്റു മതത്തില്‍ പെട്ട പൂജാരിമാരെ പ്രോപര്‍ട്ടി അഡ്മിനിസ്‌ട്രേഷനില്‍ നിയമിക്കാമെന്ന് തമിഴ്‌നാട് കേസില്‍ കോടതി പറഞ്ഞിട്ടുണ്ട്.

സിബല്‍: സിഇഒ മുസ്‌ലിമായിരിക്കണം.

ചന്ദര്‍ ഉദയ് സിങ്: നാളെ വാദം പറയാം.

ചീഫ് ജസ്റ്റിസ്: നമുക്കെല്ലാവര്‍ക്കും ഇതിനെക്കുറിച്ച് ആശങ്കയുണ്ട്, പരിഹാരം കണ്ടെത്തും.

തുഷാര്‍ മേഹ്ത: നാളെ വാദം പറയാം.

ചീഫ് ജസ്റ്റിസ്: സാധാരണയായി രണ്ടു ചട്ടങ്ങള്‍ ബാധകമാണ്. അപൂര്‍വമായാണ് കോടതികള്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക. ഉപയോഗം വഴിയുള്ള വഖ്ഫ് സ്വത്തുക്കള്‍ ഡിനോട്ടിഫൈ ചെയ്യുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്.

ഇടക്കാല ഉത്തരവ് ഇറക്കുന്നില്ല. കക്ഷികളുടെ അഭ്യര്‍ഥന പ്രകാരം നാളെ (വ്യാഴാഴ്ച 17-04-2025) ഉച്ചയ്ക്ക് രണ്ടു മണിക്ക് വാദം കേള്‍ക്കാം.

ചീഫ് ജസ്റ്റിസ്: അക്രമം വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. വിഷയം കോടതിയുടെ മുന്നിലാണ്, ഞങ്ങള്‍ തീരുമാനിക്കും.

തുഷാര്‍ മേഹ്ത: സമ്മര്‍ദ്ദം ചെലുത്താന്‍ അക്രമം ഉപയോഗിക്കുന്ന പ്രതിഭാസം ഉണ്ടാവരുത്.

Similar News