അംബേദ്കറുടെ ഫോട്ടോയും ഭരണഘടനയും ഉയര്‍ത്തി തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ബിജെപി

Update: 2025-01-21 09:54 GMT
അംബേദ്കറുടെ ഫോട്ടോയും ഭരണഘടനയും ഉയര്‍ത്തി തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ബിജെപി

ന്യൂഡല്‍ഹി: അയോധ്യയിലെ മില്‍കിപൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷത്തിന്റെ 'സംവിധാന്‍ ബച്ചാവോ'(ഭരണഘടനയെ സംരക്ഷിക്കുക) പദ്ധതിയെ പ്രതിരോധിക്കാന്‍ വിപുലമായ പദ്ധതിക്ക് കോപ്പു കൂട്ടി ബിജെപി.

അംബേദ്കറുടെ ഫോട്ടോയും ത്രിവര്‍ണ പതാകയും ദളിത് ആധിപത്യമുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനു പുറമേ, കോണ്‍ഗ്രസും എസ്പിയും എങ്ങനെയാണ് ദലിത് വിരുദ്ധരാകുന്നതെന്നു കാണിക്കുന്ന ലഘുലേഖ തയ്യാറാക്കാനുമാണ് ബിജെപി സംസ്ഥാന ഘടകം പദ്ധതിയിടുന്നത്.

കഴിഞ്ഞയാഴ്ച ബിജെപി സംസ്ഥാന സെക്രട്ടറി അഭിജത് മിശ്രയും മറ്റ് പാര്‍ട്ടി ഭാരവാഹികളും ചേര്‍ന്ന് പ്രയാഗ് രാജിലെ മഹാ കുംഭത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ഭരണഘടനയുടെ പകര്‍പ്പുകളും അംബേദ്കറുടെ ഫോട്ടോകളും വിതരണം ചെയ്തിരുന്നു. മഹാ കുംഭത്തില്‍ നല്ല പ്രതികരണം ലഭിച്ചതിനെത്തുടര്‍ന്ന്, പദ്ധതി അടുത്ത ആഴ്ച അയോധ്യയില്‍ അവതരിപ്പിച്ച് വിപുലമായ രീതിയില്‍ നടപ്പിലാക്കാന്‍ സംസ്ഥാന ഘടകം തീരുമാനിക്കുകയായിരുന്നു.

ഭരണഘടന ഉയര്‍ത്തികൊണ്ട് കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്ന കാര്യങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ അതേ പാതയിലൂടെ തിരിച്ചടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഭരണഘടനയുടെ പകര്‍പ്പുകള്‍ വിതരണം ചെയ്യുക മാത്രമല്ല, സമാജ്വാദി പാര്‍ട്ടിയെയും (എസ്പി) കോണ്‍ഗ്രസിനെയും തുറന്നുകാട്ടാന്‍ ലഘുലേഖകളും ഹോര്‍ഡിംഗുകളും സ്ഥാപിക്കുമെന്നും അവര്‍ പറയുന്നു.

ഏകദേശം 3.5 ലക്ഷം വോട്ടര്‍മാരുള്ള ഈ പട്ടികജാതി (എസ്സി) സംവരണ മണ്ഡലത്തില്‍ ദലിത് വോട്ടുകള്‍ക്കാണ് താക്കോല്‍. പാസി വിഭാഗത്തില്‍പ്പെട്ട ചന്ദ്രഭാന്‍ പാസ്വാനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ആസാദ് സമാജ് പാര്‍ട്ടിയുടെ സൂരജ് ചൗധരിക്കും എസ്പിയുടെ അജീത് പ്രസാദിനുമെതിരെയാണ് പാസ്വാന്‍ മത്സരിക്കുന്നത്. മൂന്ന് സ്ഥാനാര്‍ത്ഥികളും ദലിതരാണ്.പൊതുതിരഞ്ഞെടുപ്പില്‍ ഫൈസാബാദില്‍ പരാജയപ്പെട്ടതോടെ ഭരണകക്ഷിയായ ബിജെപിക്ക് അഭിമാന പോരാട്ടമാണ് മില്‍കിപൂര്‍. മില്‍കിപൂരില്‍ ഫെബ്രുവരി 5 നാണ് വോട്ടെടുപ്പ്. ഫെബ്രുവരി 8 ന് ഫലം പ്രഖ്യാപിക്കും.

Tags:    

Similar News