ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, ചുമലിൽ പിടിച്ചു തള്ളി'; തോമസ് കെ തോമസിനെതിരെ പരാതിക്കാരിയുടെ മൊഴി

Update: 2022-12-17 04:35 GMT
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, ചുമലിൽ പിടിച്ചു തള്ളി; തോമസ് കെ തോമസിനെതിരെ പരാതിക്കാരിയുടെ മൊഴി

ആലപ്പുഴ: കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരായ ജാതി അധിക്ഷേപക്കേസിൽ പരാതിക്കാരിയുടെ മൊഴിപക‍ർപ്പ് പുറത്ത്. യോഗത്തിന് മുമ്പേ തന്നെ എംഎൽഎ അസഭ്യം പറഞ്ഞെന്ന് ജിഷ പൊലീസിന് മൊഴി നൽകി. പാർട്ടി അംഗമല്ലാത്ത ഷെർളി തോമസ് വേദിയിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോൾ അധിക്ഷേപിച്ചു. ചുമലിൽ പിടിച്ച് തള്ളിയെന്നും മൊഴിപ്പകർപ്പിലുണ്ട്.


യോഗം തുടങ്ങിയപ്പോൾ പാർട്ടി അംഗമല്ലാത്ത ഷെർളി തോമസ് വേദിയിലിരുന്നു. പുറത്തുള്ളവർ വേദി വിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും തുടർന്ന് എംഎൽഎ ചുമലിൽ പിടിച്ചു തള്ളിയെന്നുമാണ് പരാതിക്കാരിയുടെ മൊഴി. നിന്നെ പോലുള്ള ജാതികളെ പാർട്ടിയിൽ വേണ്ടെന്ന് പറഞ്ഞുവെന്നും തന്നെ അടിക്കാൻ ഓങ്ങിയപ്പോൾ മറ്റുള്ളവർ തടയുകയായിരുന്നുവെന്നും ജിഷ പറയുന്നു. എന്‍സിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡൻ്റാണ് ജിഷ.


ആർ ബി ജിഷയുടെ പരാതിയില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനും ഭാര്യ ഷേർളി തോമസിനുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എൻസിപി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്‍പദമായ സംഭവം നടന്നത്. ഹരിപ്പാട് മണ്ഡലത്തില്‍ പെടാത്തവര്‍ പുറത്ത് പോകണമെന്ന് ജിഷ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. ഇതിനിടെ ആർ ബി ജിഷയുടെ നിറം പറഞ്ഞ് ഷേർലി തോമസ് ആക്ഷേപിച്ചു. പിന്നാലെ നേതാക്കൾ തമ്മിൽ പരസ്‍പരം വാക്കേറ്റമുണ്ടായി. ഇതിനിടെ ഭാര്യയെ ന്യായീകരിച്ച് തോമസ് കെ തോമസ് സംസാരിക്കുന്നുണ്ട്.

Similar News