കോപ്പാ അമേരിക്ക; മെസ്സിക്കും അല്‍വാരസിനും ഗോള്‍; കാനേഡിയന്‍ കടമ്പയും കടന്ന അര്‍ജന്റീന ഫൈനലില്‍

ലോക ചാംപ്യന്മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കാനഡയ്ക്ക് സാധിച്ചിരുന്നു.

Update: 2024-07-10 05:33 GMT

മയാമി: നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് അര്‍ജന്റീന ഫൈനലില്‍ കടന്നത്. ജൂലിയന്‍ അല്‍വാരസ്, ലിയോണല്‍ മെസ്സി എന്നിവരാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ ഇരുപാതികളിലുമായിരുന്നു ഗോളുകള്‍. മത്സരത്തില്‍ ലോക ചാംപ്യന്മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കാനഡയ്ക്ക് സാധിച്ചിരുന്നു.  പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിനും അര്‍ജന്റീന തന്നെയായിരുന്നു മുന്നില്‍.

കാനഡയുടെ നീക്കങ്ങളോട് കൂടിയാണ് മത്സരം ചൂടുപിടിക്കുന്നത്. നാലാം മിനിറ്റില്‍ അവരുടെ കോര്‍ണര്‍ക്ക് കിക്ക് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കയ്യിലൊതുക്കി. അഞ്ചാം മിനിറ്റില്‍ കാനേഡിയന്‍ താരം ഷാഫെല്‍ബര്‍ഗിന്റെ ഷോട്ട് പുറത്തേക്ക്. 12-ാം മിനിറ്റില്‍ മെസിയുടെ നിലംപറ്റെയുള്ള ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. ആദ്യ ഗോളിന് 23-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. കാനഡയുടെ പ്രതിരോധം ഭേദിച്ച് ഡി പോള്‍ നല്‍കിയ പാസ് സ്വീകരിച്ച അല്‍വാരസ് കാനഡിയന്‍ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലിയിലെത്തിച്ചു.


 ടൂര്‍ണമെന്റില്‍ അല്‍വാരസിന്റെ രണ്ടാം ഗോളായിരുന്നു ഇത്. ആദ്യത്തേതും കാനഡയ്ക്കെതിരെയായിരുന്നു. ഗോളോടെ മെസ്സിയും സംഘവും താളം വീണ്ടെടുത്തു. 44-ാം മിനിറ്റില്‍ മെസ്സിയുടെ മറ്റൊരു ഗോള്‍ ശ്രമം. ബോക്സിനിലുള്ളില്‍ നിന്ന് മെസ്സി തൊടുത്ത വലങ്കാലന്‍ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു. മറ്റൊരു ചീപ്പ് ശ്രമം ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. രണ്ടാം പാതിയുടെ തുടക്കത്തില്‍ തന്നെ മെസ്സി ഈ കോപ്പയിലെ ആദ്യ ഗോള്‍ കണ്ടെത്തി. 51-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. യഥാര്‍ത്ഥത്തില്‍ എന്‍സോയുടെ പേരിലാവേണ്ട ഗോളായിരുന്നു അത്. അര്‍ജന്റൈന്‍ മധ്യനിര താരം ബോക്സില്‍ നിന്ന് തൊടുത്ത ഷോട്ടില്‍ മെസി കാല് വെക്കുകയായിരുന്നു.

രണ്ടാം പാതിയില്‍ ഗോളടിക്കാന്‍ ഒന്നോ രണ്ടോ അവസരങ്ങളുണ്ടായിരുന്നു. ഇതിനിടെ അവരുടെ സൂപ്പര്‍ താരം അല്‍ഫോണ്‍സോ ഡേവിസ് മത്സരത്തിനിടെ പരിക്കിനെ തുടര്‍ന്ന് പുറത്തായതും ആക്രമണത്തിന്റെ മൂര്‍ച്ച കുറച്ചു. 90 മിനിറ്റില്‍ ടാനി ഒലുവാസേയിയുടെ ഗോളെന്നുറച്ച ഷോട്ട് മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി. തൊട്ടടുത്ത നിമിഷം മറ്റൊരു സുവര്‍ണാവസരം കൂടി. ഇത്തവണ ഒലുവാസേയിയുടെ ഹെഡ്ഡര്‍ പുറത്തേക്ക്. അധികം വൈകാതെ ഫൈനല്‍ വിസില്‍. നാളെ കൊളംബിയ - ഉറുഗ്വെ മത്സരത്തിലെ വിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും.



Tags:    

Similar News