ഹാത്രസ് ദുരന്തം: ഭോലെ ബാബയുടെ അനുയായികളായ നാല് പേരെ യുപി പോലിസ് കസ്റ്റഡിയിലെടുത്തു

Update: 2024-07-04 08:16 GMT

ലഖ്‌നൗ: ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ നാല് പേരെ യുപി പോലിസ് കസ്റ്റഡിയിലെടുത്തു. സത്‌സംഗം നടത്തിയ ആത്മീയ പ്രഭാഷകന്‍ ഭോലെ ബാബയുടെ അനുയായികളെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഭോലോ ബാബയുടെ ആശ്രമത്തില്‍ വീണ്ടും പോലിസ് പരിശോധന നടത്തി. ദുരന്തമായി മാറിയ പരിപാടിയില്‍ രണ്ടര ലക്ഷം പേര്‍ പങ്കെടുത്തെന്ന് പോലിസ് എഫ്‌ഐആറില്‍ പറയുന്നു. ആളുകളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശിന് പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഹരിയാനയില്‍ നിന്നുമുള്ള നാലുപേരും മധ്യപ്രദേശിലും രാജസ്ഥാനില്‍ നിന്നുമുള്ള ഓരോരുത്തരും മരിച്ചവരിലുണ്ടെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനോടും പോലിസിനോടും സഹകരിക്കാന്‍ തയ്യാറാണെന്ന് ഭോലെ ബാബയുടെ അഭിഭാഷകന്‍ അറിയിച്ചു. മൂന്നംഗ ജുഡീഷണല്‍ അന്വേഷണ സംഘത്തെ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ നയിക്കും. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് റാവു, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ഭവേഷ് കുമാര്‍ സിങ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഇന്നലെയാണ് സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഭൂരിഭാഗം ആളുകള്‍ക്കും നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News