കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും ദേവികുളം താലൂക്കിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Update: 2022-07-07 16:07 GMT

കണ്ണൂര്‍/കാസര്‍കോട്/ദേവികുളം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ജൂലൈ 8 വെള്ളി) കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പടെയുള്ള സ്‌ക്കൂളുകള്‍ക്കും മദ്‌റസകള്‍ക്കും പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍, ദേവികുളം താലൂക്ക് പരിധിയില്‍ നാലാം തിയ്യതി മുതല്‍ മഴ തുടരുന്നതിനാലും താലൂക്കിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മൂന്നാര്‍, ദേവികുളം ഭാഗങ്ങളില്‍ കനത്ത മഴയോടൊപ്പം വ്യാപകമായി മണ്ണിടിച്ചിലുണ്ടായിട്ടുള്ളതിനാലും ദേവികുളം താലൂക്ക് പരിധിയില്‍ വരുന്ന അങ്കണവാടികള്‍, നഴ്‌സറികള്‍ സിബിഎസ്ഇ, ഐസിഎസ്ഇ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (08.07.2022) അവധി ആയിരിക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

കാസര്‍കോട് ജില്ലയില്‍ വ്യാഴാഴ്ച വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ അതിശക്തമായ മഴയും മറ്റ് താലൂക്കുകളില്‍ ശക്തമായ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ പല ഭാഗങ്ങളിലും റോഡുകളിലേക്ക് മണ്ണിടിഞ്ഞ് വീണും ജലാശയങ്ങള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ വെള്ളക്കെട്ട് രൂപപ്പെട്ടും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.

വരുന്ന നാലുദിവസം കൂടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ശക്തമായ മഴയ്ക്കുള്ള യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാവില്ല. മേല്‍ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കലക്ടര്‍ വ്യക്തമാക്കി.

Tags:    

Similar News