ഗസക്കു നേരേ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഇന്നു പുലര്‍ച്ചെ മാത്രം കൊല്ലപ്പെട്ടത് 13 പേര്‍

ഗസ: വീടുകള്‍ക്കും ടെന്റ് ഷെല്‍ട്ടറുകള്‍ക്കും നേരെയുള്ള വ്യോമാക്രമണം ഇസ്രായോല്‍ തുടരുകയാണ്. ഇന്നുപുലര്‍ച്ചെ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ നുസൈറാത്തിനടുത്തുള്ള ടെന്റില്‍ താമസിക്കുന്ന മൂന്ന് കുട്ടികളും ഗസ നഗരത്തിലെ ഒരു വീട്ടിലെ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നത്.
അതേസമയം ഗസയിലേക്ക് ഭക്ഷണം, മരുന്ന്, സഹായം എന്നിവ പ്രവേശിക്കുന്നത് വിലക്കുന്ന ഇസ്രായേല്‍ ഉപരോധം എട്ട് ആഴ്ചകള്‍ പിന്നിട്ടു. 'ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി' എന്നാണ് ഐക്യരാഷ്ട്രസഭ ഇതിനെ വിശേഷിപ്പിച്ചത്. സഹായങ്ങള്‍ നിലച്ചതോടെ ഭക്ഷണം പോലും ലഭിക്കാതെ ഒരു പറ്റം ജനത തെരുവില്‍ കഴിയുകയാണ്. ആരോഗ്യ സംവിധാനങ്ങള്‍ താറുമാറാക്കിയത് ജന ജീവിതം ദുസ്സഹമാക്കി.
ക്ഷാമവും പട്ടിണിയും തടയുന്നതിനായി ഗസയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്ന 2024 മെയ് മാസത്തിലെ ലോക കോടതി ഉത്തരവിനെയാണ് ഇസ്രായേല്‍ തുടര്‍ച്ചയായി ലംഘിക്കുന്നത്.ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് 'ഒരു ഇടവേളയും ഇല്ല', 'ദയയില്ല', 'മനുഷ്യത്വമില്ല' എന്ന് ഫലസ്തീന്‍ അതോറിറ്റി വ്യക്തമാക്കി.