ഷാജിയുടെ മരണം എസ്എഫ്‌ഐയുടെ കൊലപാതകം; കെ സുധാകരന്‍ എംപി

Update: 2024-03-14 08:30 GMT

കണ്ണൂര്‍: കേരള സര്‍വ്വകലാശാല കലോത്സവം വിധികര്‍ത്താവ് ഷാജിയുടെ മരണം എസ്എഫ്‌ഐ നടത്തിയ കൊലപാതകമാണെന്ന് കെ സുധാകരന്‍ എംപി. കുറച്ച് നാളുകളായി എസ്എഫ്‌ഐ എന്ന ഭീകര സംഘടനയുടെ കൊടും ക്രൂരതകളുടെ വാര്‍ത്തകള്‍ പുറത്ത് വരികയാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യ രാജ്യത്ത് തന്നെ കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നമ്മള്‍ കണ്ടത്. എത്രയോ കാംപസുകളില്‍ കെഎസ്‌യുവിനും മറ്റ് പല സംഘടനകള്‍ക്കും സംഘടനാ പ്രവര്‍ത്തനം നടത്താനുള്ള അവകാശം നിഷേധിക്കുന്ന ക്രിമിനല്‍ സംഘമായി എസ്എഫ്‌ഐമാറിയിരിക്കുന്നു. കലോത്സവത്തില്‍ മാര്‍ഗംകളിയില്‍ തങ്ങള്‍ പറഞ്ഞ മത്സരാര്‍ത്ഥിക്ക് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നേതാക്കള്‍ മത്സര ജഡ്ജ് ഷാജി എന്ന പരിശീലന അധ്യാപകനെ നേരിട്ടും ഫോണിലും ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തെ തല്ലുകയും ചെയ്തതായി എന്റെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. നിഷ്പക്ഷനായ പരിശീലന അധ്യാപകനെ സത്യസന്ധമായി ജോലി ചെയ്യാനനുവദിക്കാതെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതാണ് ഈ ദാരുണ മരണത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിമിനലുകളെ കയറൂരി വിട്ട് അക്രമം തുടര്‍ന്നാല്‍ അതിനെതിരെ കേരളം കണ്ടിട്ടില്ലാത്ത പ്രതിഷേധം തുടങ്ങേണ്ട സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നു. മരിച്ച ഷാജിയുടെ ഭാര്യയെയും ബന്ധുക്കളെയും വീട്ടില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News