കോയമ്പത്തൂരില്‍ മലയാളി കോളജ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; 46കാരന്‍ അറസ്റ്റില്‍

Update: 2024-06-15 11:04 GMT
കോയമ്പത്തൂരില്‍ മലയാളി കോളജ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; 46കാരന്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: മലയാളി കോളജ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 46കാരന്‍ അറസ്റ്റില്‍. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനും തെലുങ്കുപാളയംപിരിവില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ ബി ആനന്ദനെയാണ് ശെല്‍വപുരം പോലിസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.

നഗരത്തിലെ സ്വകാര്യകോളജില്‍ വിദ്യാര്‍ഥിനിയായ 21കാരിയാണ് അതിക്രമത്തിനിരയായത്. പ്രതിയുടെ വീടിന് സമീപമാണ് അഞ്ച് കോളജ് വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇതിനിടെ ആനന്ദന്‍ നിരന്തരം പെണ്‍കുട്ടിയെ ശല്യംചെയ്തിരുന്നതായാണ് വിവരം. ചൊവ്വാഴ്ച രാത്രി വിദ്യാര്‍ഥിനികള്‍ വീടിന്റെ പ്രധാനവാതില്‍ അടയ്ക്കാന്‍ മറന്നുപോയി. ബുധനാഴ്ച പുലര്‍ച്ചെ ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതി വീട്ടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

പെണ്‍കുട്ടി ബഹളംവെച്ചതോടെ പ്രതി വീട്ടില്‍നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ ശെല്‍വപുരം പോലിസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഭാര്യയും മകനും മകളും അടങ്ങുന്നതാണ് ആനന്ദന്റെ കുടുംബം. ഇവര്‍ക്കൊപ്പമാണ് പ്രതി തെലുങ്കുപാളയത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്.

Tags:    

Similar News