നാഗ്പൂര്‍ സംഘര്‍ഷം: ''ഫാഹിം ഖാന്റെ വീട് പൊളിച്ചത് തെറ്റ്'' ; ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് നഗരസഭ

Update: 2025-04-17 02:15 GMT
നാഗ്പൂര്‍ സംഘര്‍ഷം: ഫാഹിം ഖാന്റെ വീട് പൊളിച്ചത് തെറ്റ് ; ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് നഗരസഭ

നാഗ്പൂര്‍: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ഖബര്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ നടത്തിയ സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൈനോറിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഫാഹിം ഖാന്റെ വീട് പൊളിച്ചതില്‍ നഗരസഭ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. ബുള്‍ഡോസര്‍ രാജിന് നിരോധനം ഏര്‍പ്പെടുത്തിയ സുപ്രിംകോടതി വിധി ലംഘിച്ചാണ് ഫാഹിം ഖാന്റെ വീട് പൊളിച്ചതെന്ന് നഗരസഭയിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍(ചേരി) കമലേഷ് ചവാന്‍ കോടതിയെ അറിയിച്ചു.

'ഫാഹിം ഖാന്റെ മാതാവ് ഷമീം ഖാന്റെ വീടിനെതിരെ അധികാരികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. അതില്‍ കോടതിയോട് നിരുപാധികം ക്ഷമചോദിക്കുന്നു. ഇനിയൊരിക്കലും അങ്ങനെ ചെയ്യില്ല''- എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സത്യവാങ്മൂലം പറയുന്നു. സുപ്രിംകോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ രൂപീകരിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നും സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.

നാഗ്പൂര്‍ സംഘര്‍ഷത്തില്‍ ആരോപണവിധേയരായവരുടെ സ്വത്ത് വിവരങ്ങള്‍ മാര്‍ച്ച് 21ന് പോലിസ് ശേഖരിച്ചിരുന്നതായി നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. നിയമപരമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടാല്‍ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു. ദുരുദ്ദേശത്തോടെ ഒരു പ്രവര്‍ത്തനങ്ങളും നഗരസഭ നടത്തിയിട്ടില്ല. നിലവിലെ സാഹചര്യങ്ങള്‍ക്കും നിയമവ്യവസ്ഥകള്‍ക്കും അനുസൃതമായാണ് പ്രവര്‍ത്തിച്ചതെന്നും സത്യവാങ്മൂലം വിശദീകരിക്കുന്നു. വീട് പൊളിച്ചതിനെ ചോദ്യം ചെയ്ത് ഷമീം ഖാന്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Similar News