മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന്‍ അന്തരിച്ചു

Update: 2025-04-11 01:32 GMT
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ശാസ്താംകോട്ട ഡിബി കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.

1949 ജനുവരി 18ന് കൊല്ലം ജില്ലയിലെ ശൂരനാട്ട് ജനനം. പിതാവ്: പി എന്‍ രാഘവന്‍ പിള്ള, അമ്മ: കെ ഭാര്‍ഗ്ഗവി അമ്മ. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. കൊല്ലം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റായിരുന്നു. എല്‍ഐസി ഓഫ് ഇന്ത്യയുടെ ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ഡയറക്ടറായും പ്രവര്‍ത്തിച്ചു. വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററുമാണ്. ഭാര്യ: ഉദയാ രാജശേഖരന്‍. മക്കള്‍: ലക്ഷ്മി, നിശാന്ത് മേനോന്‍, അരുണ്‍ ഗണേഷ്, ദേവി. 'മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം', 'ഇന്ത്യന്‍ രാഷ്ട്രീയം 2019' എന്നിവയാണ് പ്രധാന കൃതികള്‍.

Similar News