മടങ്ങിയെത്തിയവര്‍ക്ക് കൊവിഡ്; ഇന്ത്യയില്‍നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാനസര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈന

അടിയന്തര- മാനുഷികാവശ്യങ്ങള്‍ക്കായി ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസക്കായി ഇന്ത്യയിലെ ചൈനീസ് എംബസിയിലോ കോണ്‍ലേറ്റുകളിലോ അപേക്ഷ സമര്‍പ്പിക്കാനാവും. 2020 നവംബര്‍ മൂന്നിന് ശേഷം നല്‍കിയ വിസകളുളളവര്‍ക്കും വിസകളുളളവര്‍ക്കും പ്രവേശന വിലക്കില്ല.

Update: 2020-11-05 16:50 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാനസര്‍വീസുകള്‍ക്ക് ചൈന അനിശ്ചിതകാലത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി. വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയില്‍ മടങ്ങിയെത്തിയവരില്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പ്രത്യേക സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. വന്ദേഭാരത് മിഷന്‍ വഴി കഴിഞ്ഞ വെളളിയാഴ്ച ചൈനയിലെത്തിയ ഇന്ത്യക്കാരില്‍ 23 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 19 പേര്‍ക്ക് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഇന്ത്യയും ചൈനയും തമ്മിലുളള വാണിജ്യ വിമാനസര്‍വീസുകള്‍ ഇതുവരെ പുനരാരംഭിച്ചിരുന്നില്ലെങ്കിലും വന്ദേഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ ചൈനയിലേക്ക് സര്‍വീസ് നടത്തിവരികയായിരുന്നു. ബ്രിട്ടന്‍, ബെല്‍ജിയം, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള ചൈനീസ് ഇതര സന്ദര്‍ശകര്‍ക്കും ചൈന സമാനമായ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. 1,500 ഇന്ത്യക്കാര്‍ ചൈനയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി ബെയ്ജിങ്ങിലുളള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ചൈനയുടെ പുതിയ തീരുമാനം ഇവരുടെ യാത്ര അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചൈനീസ് വിസയോ, റെസിഡന്‍സ് പെര്‍മിറ്റോ കൈവശമുളള ഇന്ത്യക്കാരുടെ ചൈനയിലേക്കുളള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ നല്‍കുന്ന ആരോഗ്യപരിശോധനാ സര്‍ട്ടിഫിക്കറ്റില്‍ ചൈന എംബസി/കോണ്‍സുലേറ്റുകളോ സ്റ്റാമ്പ് ചെയ്യില്ലെന്നും ചൈനീസ് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, ചൈനീസ് നയതന്ത്ര, സേവന, സി-വിസകള്‍ കൈവശമുളളവര്‍ക്ക് ഇത് ബാധകമല്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

അടിയന്തര- മാനുഷികാവശ്യങ്ങള്‍ക്കായി ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസക്കായി ഇന്ത്യയിലെ ചൈനീസ് എംബസിയിലോ കോണ്‍ലേറ്റുകളിലോ അപേക്ഷ സമര്‍പ്പിക്കാനാവും. 2020 നവംബര്‍ മൂന്നിന് ശേഷം നല്‍കിയ വിസകളുളളവര്‍ക്കും വിസകളുളളവര്‍ക്കും പ്രവേശന വിലക്കില്ല. മഹാമാരിയെ നേരിടാനുളള ന്യായമായ നടപടിയാണിതെ'ന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന വിശദീകരണം. മാറിക്കൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധി സാഹചര്യത്തെ അടിസ്ഥാനമാക്കി ചൈനയിലേക്കുള്ള പ്രവേശനം ക്രമീകരിക്കുകയാണെന്ന് മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ വ്യാഴാഴ്ച നടന്ന പതിവ് മന്ത്രാലയസമ്മേളനത്തില്‍ പറഞ്ഞു.

Tags: