അനധികൃത സ്വത്ത് സമ്പാദനം; ജഗന്‍മോഹന്‍ റെഡ്ഡിക്ക് തിരിച്ചടി; 793 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇ ഡി

Update: 2025-04-18 11:26 GMT
അനധികൃത സ്വത്ത് സമ്പാദനം; ജഗന്‍മോഹന്‍ റെഡ്ഡിക്ക് തിരിച്ചടി; 793 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇ ഡി

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്‌സിനും തിരിച്ചടി. 793 കോടി വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. 2011ല്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് 14 വര്‍ഷത്തിനു ശേഷം ഇ.ഡി നടപടി.

ഡാല്‍മിയ സിമന്റ്‌സില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളാണ് ഇ.ഡി പിടിച്ചെടുത്തത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജഗന്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമന്റ്‌സ്, രഘുറാം സിമന്റ്‌സ് എന്നീ കമ്പനികളില്‍ ഡാല്‍മിയ സിമന്റ്‌സ് നിക്ഷേപം നടത്തിയിരുന്നു. ഇതിനു പകരമായി ജഗന്‍ വഴി കഡപ്പയില്‍ 407 ഹെക്ടര്‍ ഭൂമിയില്‍ ഖനനാനുമതി ഡാല്‍മിയ സിമന്റ്‌സിന് കിട്ടിയെന്നാണ് സിബിഐയും ഇ.ഡിയും കണ്ടെത്തിയത്.

2010ല്‍ ജഗന്‍മോഹന്‍ റെഡ്ഡി, വിജയ് സായ് റെഡ്ഡി, പുനീത് ഡാല്‍മിയ എന്നിവര്‍ ചേര്‍ന്ന് രഘുറാം സിമന്റ്‌സിന്റെ ഓഹരികള്‍ പാര്‍ഫിസിം എന്ന ഫ്രഞ്ച് കമ്പനിക്ക് വിറ്റിരുന്നു. ഇതില്‍ നിന്ന് 135 കോടി രൂപ ലഭിച്ചു. ഇതില്‍ 55 കോടി ജഗന്‍ മോഹന്‍ റെഡ്ഡിക്കാണ് ലഭിച്ചത്. ഈ പണം ഹവാല ഇടപാടിലൂടെയാണ് ഇന്ത്യയിലേക്ക് കടത്തിയതെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഡാല്‍മിയ സിമന്റ്‌സിന്റെ 793 കോടി രൂപ വില വരുന്ന ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്.






Tags:    

Similar News