കുവൈത്ത് ദുരന്തം; മൃതദേഹങ്ങളുമായുള്ള വിമാനം ഇന്ന് രാത്രി പുറപ്പെടും

Update: 2024-06-13 17:04 GMT

കുവൈത്ത് സിറ്റി/തിരുവനന്തപുരം: കുവൈത്തിലെ മന്‍ഗഫില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കുവൈത്തില്‍ നിന്ന് പുറപ്പെടും. നാളെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകും.

അതിനിടെ, കുവൈത്തിലെ ദജീജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം എംബാം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകാനായി മൃതദേഹങ്ങള്‍ നേരിട്ട് വിമാനത്താവളത്തില്‍ എത്തിക്കും. കേരളത്തിന്റെ പ്രതിനിധിയായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കുവൈത്തില്‍ എത്തും. രാത്രി 10.30നുള്ള വിമാനത്തിലാണ് മന്ത്രി യാത്ര തിരിക്കുക.

അതേസമയം, കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങുമായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹിയ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതും പരിക്കേറ്റവരുടെ ചികിത്സ സംബന്ധിച്ചുമാണ് ചര്‍ച്ച നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.പരിക്കേറ്റവരുടെ ചികിത്സ കുവൈത്തില്‍ തന്നെ തുടരാനാണ് തീരുമാനം. അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍ ജീവനക്കാര്‍ക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയതായും എന്‍.ബി.ടി.സി മാനേജ്‌മെന്റ് അറിയിച്ചു.

തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 49 പേരില്‍ 45 പേര്‍ ഇന്ത്യക്കാരും നാലുപേര്‍ ഫിലിപ്പീനികളുമാണ്. അപകടത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. ഏഴ് മലയാളികള്‍ ഗുരുതരാവസ്ഥയിലാണ്. പ്രവാസി മലയാളി വ്യവസായി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം കിഴക്കേടത്ത് പ്രദീപ്-ദീപ ദമ്പതികളുടെ മകന്‍ പി. ശ്രീഹരി (27), പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ പരേതരായ ബാബു വര്‍ഗീസിന്റെയും കുഞ്ഞേലിയമ്മയുടെയും മകന്‍ ഷിബു വര്‍ഗീസ് (38), പത്തനംതിട്ട തിരുവല്ല പെരിങ്ങര പഞ്ചായത്തില്‍ മേപ്രാല്‍ മരോട്ടിമൂട്ടില്‍ ചിറയില്‍ വീട്ടില്‍ ഉമ്മന്‍-റാണി ദമ്പതികളുടെ മകന്‍ ജോബി എന്ന തോമസ് സി. ഉമ്മന്‍ (37), തിരുവല്ല പ്ലാംചുവട്ടില്‍ കുടുംബാംഗവും ആലപ്പുഴ ചെങ്ങന്നൂര്‍ പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മനക്കണ്ടത്തില്‍ ഗീവര്‍ഗീസ് തോമസിന്റെ മകനുമായ മാത്യു തോമസ് (53), തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കല്‍ കുര്യാത്തി ലക്ഷം വീട് കോളനിയില്‍ അരുണ്‍ ബാബു (37).

മലപ്പുറം പുലാമന്തോള്‍ തിരുത്തില്‍ താമസിക്കുന്ന മരക്കാടത്ത് പറമ്പില്‍ വേലായുധന്റെ മകന്‍ ബാഹുലേയന്‍ (36), തിരൂര്‍ കൂട്ടായി കോതപ്പറമ്പ് സ്വദേശി കുപ്പന്റെ പുരക്കല്‍ നൂഹ് (42), തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂരില്‍ താമസിക്കുന്ന തിരുവല്ല തോപ്പില്‍ തോമസ് ബാബുവിന്റെ മകന്‍ ബിനോയ് തോമസ് (44), കണ്ണൂര്‍ ധര്‍മടം കോര്‍ണേഷന്‍ ബേസിക് യു.പി സ്‌കൂളിന് സമീപം വാഴയില്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെയും ഹേമലതയുടെയും മകന്‍ വിശ്വാസ് കൃഷ്ണന്‍ (34), പെരിങ്ങോം വയക്കര കൂത്തൂര്‍ ലക്ഷ്മണന്റെയും പരേതയായ സി.വി. ഇന്ദിരയുടെയും മകന്‍ കൂത്തൂര്‍ നിതിന്‍ (27) എന്നിവരുടെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഒമ്പതു മലയാളികളുടെ മരണം സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് വ്യാഴാഴ്ച കുവൈത്തിലെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴ് ഇന്ത്യക്കാരെയും ജാബിര്‍ ആശുപത്രിയിലുള്ള ആറു പേരെയും അദ്ദേഹം കണ്ടു. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്‌യ എന്നിവരുമായി കീര്‍ത്തി വര്‍ധന്‍ സിങ് കൂടിക്കാഴ്ച നടത്തി.

പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ എന്നിവയില്‍ ഇരുവരും പൂര്‍ണ പിന്തുണ ഉറപ്പുനല്‍കി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതും അടക്കമുള്ള ഏകോപനങ്ങള്‍ക്ക് കീര്‍ത്തി വര്‍ധന്‍ സിങ് നേതൃത്വം നല്‍കിവരുകയാണ്.






Tags:    

Similar News