പാരീസ് ഒളിംപിക്സില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു; ലഭിച്ചത് ആറ് മെഡലുകള്‍

Update: 2024-08-10 19:05 GMT

പാരീസ്: പാരീസ് ഒളിംപിക്സില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും ഇന്ന് പരിസമാപ്തി. പാരിസ് എഡിഷനില്‍ ഇന്ത്യ ആറ് മെഡലുകളാണ് ഇന്ത്യ നേടിയത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കമാണിത്. കഴിഞ്ഞ തവണത്തെ ടോക്യോ ഒളിംപിക്സില്‍ ഇന്ത്യ ഏഴ് മെഡല്‍ നേടിയിരുന്നു. നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയതാണ് ഏക വെള്ളി മെഡല്‍ നേട്ടം. മൂന്ന് വെങ്കലമെഡലുകള്‍ ഷൂട്ടിങ്ങില്‍ നിന്നാണ്. ഗുസ്തിയില്‍ നിന്നും ഹോക്കിയില്‍ നിന്നും ഓരോ വെങ്കലം നേടി.

മനു ഭാക്കറാണ് പാരീസില്‍ ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഭാക്കര്‍ വെങ്കലം നേടി. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഇനത്തില്‍ മനു ഭാക്കര്‍-സരബ്ജോത് സിങ് സഖ്യം വെങ്കലം നേടി. ഷൂട്ടിങ്ങില്‍ മൂന്നാമത്തെ മെഡല്‍ നേടിയത് സ്വപ്നില്‍ കുശാലെയാണ്. പുരുഷന്‍മാരുടെ 50മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ താരം വെങ്കലം നേടി. ഹോക്കിയിലും ഇന്ത്യന്‍ ടീം വെങ്കലം നേടി. പുരുഷന്‍മാരുടെ ഗുസ്തിയില്‍ ഫ്രീസ്‌റ്റൈല്‍ 57 കിലോഗ്രാം വിഭാഗത്തില്‍ അമന്‍ ഷെറാവത്തും വെങ്കലം നേടിയതോടെ പാരിസില്‍ ഇന്ത്യ അഞ്ച് വെങ്കലം നേടി. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര വെള്ളിമെഡലും സ്വന്തമാക്കി.

അതേസമയം ഗുസ്തി ഫൈനലിനു മുമ്പ് അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് അനുകൂലമായി വിധി വന്നാല്‍ മെഡല്‍ നേട്ടം ഏഴാകും. ഫോഗട്ട് നല്‍കിയ അപ്പീലില്‍ ലോക കായിക തര്‍ക്കപരിഹാര കോടതിയുടെ വിധി ഞായറാഴ്ചയുണ്ടാകും. രാത്രി 9.30-നുള്ളില്‍ ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനമുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.




Tags:    

Similar News