ഒളിംപിക്‌സ്; വേഗരാജാവായി നോഹ ലൈല്‍സ്; തോംസണ് സ്വര്‍ണ്ണം നഷ്ടം

Update: 2024-08-05 05:31 GMT

പാരിസ്: ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടത്തിനാണ് ഇത്തവണ പുരുഷന്‍മാരുടെ 100 മീറ്റര്‍ മത്സരം വേദിയായത്. ട്രാക്കിലിറങ്ങിയവരെല്ലാം അത്യുജ്വല പോരാട്ടം കാഴ്ചവച്ചതോടെ, ഫോട്ടോഫിനിഷിലാണ് മെഡല്‍ ജേതാക്കളെ നിര്‍ണയിച്ചത്. സ്വര്‍ണ, വെള്ളി മെഡലുകള്‍ നിര്‍ണയിക്കാനായിരുന്നു ഏറ്റവും പ്രയാസം. മത്സരം പൂര്‍ത്തിയായ ഉടനെ മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനിലേക്ക് ആകാംക്ഷയോടെ നോക്കുന്നത് കാണാമായിരുന്നു. ഒടുവില്‍ ഫലം വന്നപ്പോള്‍ യുഎസ് താരം നോഹ ലൈല്‍സ് കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ച് സ്വര്‍ണം നേടി. ഒപ്പത്തിനൊപ്പം പൊരുതിയ ജമൈക്കന്‍ താരം കിഷെയ്ന്‍ തോംസണ്‍ വെള്ളി നേടിയപ്പോള്‍, യുഎസിന്റെ തന്നെ ഫ്രഡ് കെര്‍ലി വെങ്കലവും സ്വന്തമാക്കി.

മത്സരശേഷമുള്ള വിശകലനത്തില്‍ ഒരു കാര്യം കൂടി വ്യക്തമായി. മത്സരത്തിന്റെ ഏറിയ പങ്കും മുന്നിലായിരുന്ന ജമൈക്കന്‍ താരം തോംസണ് കാലിടറിയത് അവസാനത്തെ ഒരേയൊരു കാല്‍വയ്പ്പിലാണ്! 98 മീറ്റര്‍ മത്സരം പൂര്‍ത്തിയാകുമ്പോഴും ഒന്നാം സ്ഥാനത്ത് കിഷെയ്ന്‍ തോംസണായിരുന്നു. ഏറ്റവും ഒടുവില്‍ നടത്തിയ അസാധ്യ കുതിപ്പാണ് ഇരുപത്തേഴുകാരനായ നോഹയ്ക്ക് സ്വര്‍ണം നേടിക്കൊടുത്തത്. കണക്കുകള്‍ വച്ചുള്ള വിശകലനത്തില്‍ ഒരു കാര്യം കൂടി വ്യക്തമായി സെക്കന്‍ഡിന്റെ 5000ല്‍ ഒരു അംശത്തിനാണ് തോംസണ്‍ സ്വര്‍ണമെഡലില്‍നിന്ന് അകന്നു പോയത്.

1980നു ശേഷം 100 മീറ്ററില്‍ നടക്കുന്ന ഏറ്റവും കടുത്ത പോരാട്ടമാണ് ഇത്തവണത്തേതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 100 മീറ്റര്‍ ഫൈനലില്‍ 4, 5, 6, 7, 8 സ്ഥാനങ്ങളിലെത്തുന്നവരുടെയും റെക്കോര്‍ഡ് പ്രകടനമാണ് ഇത്തവണ ഉണ്ടായതെന്നത് പോരാട്ടത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നു. 2016ലെ റിയോ ഒളിംപിക്‌സിനേക്കാളും, 2020ലെ ടോക്കിയോ ഒളിംപിക്‌സിനേക്കാളും മികച്ച സമയത്തോടെയാണ് ഇത്തവണ പാരിസില്‍ സ്വര്‍ണമെഡല്‍ ജേതാവ് ഫിനിഷ് ചെയ്തതെന്നതും ശ്രദ്ധേയം. റിയോയില്‍ 9.81 സെക്കന്‍ഡില്‍ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടാണ് സ്വര്‍ണം നേടിയത്. 2020ല്‍ ഇറ്റലിയുടെ മാര്‍സല്‍ ജേക്കബ്‌സ് 9.80 സെക്കന്‍ഡില്‍ ഓടിയെത്തിയും സ്വര്‍ണം നേടി. ഇത്തവണ നോഹ ലൈല്‍സ് അത് 9.79 ആയി മെച്ചപ്പെടുത്തി.

2004ല്‍ ആതന്‍സ് ഒളിംപിക്‌സില്‍ ജസ്റ്റിന്‍ ഗാട്‌ലിനു ശേഷം 100 മീറ്ററില്‍ ഒളിംപിക്‌സ് സ്വര്‍ണം നേടുന്ന ആദ്യ യുഎസ് താരമാണ് നോഹ ലൈല്‍സ്. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ 200 മീറ്ററില്‍ വെങ്കലം നേടിയിട്ടുള്ള നോഹ ലൈല്‍സ്, ഒളിംപിക്‌സില്‍ സ്വര്‍ണം നേടുന്നത് ഇതാദ്യം. കഴിഞ്ഞ വര്‍ഷം ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 100, 200 മീറ്റര്‍ മത്സരങ്ങളില്‍ സ്വര്‍ണം നേടിയത് നോഹയായിരുന്നു. പാരിസില്‍ ഇനി 200 മീറ്ററിലും റിലേ മത്സരങ്ങളിലും ഉള്‍പ്പെടെ നോഹ ലൈല്‍സിന് മൂന്നു സ്വര്‍ണ മെഡലുകള്‍ കൂടി നേടാന്‍ അവസരമുണ്ട്.




Tags:    

Similar News