ബജറ്റ്; എ.ഐ. പഠനത്തിന് മൂന്ന് സെന്റര്‍ ഓഫ് എക്സലന്‍സ്, 500 കോടി; 75000 മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കും

Update: 2025-02-01 06:23 GMT
ബജറ്റ്; എ.ഐ. പഠനത്തിന് മൂന്ന് സെന്റര്‍ ഓഫ് എക്സലന്‍സ്, 500 കോടി;   75000 മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കും

ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്.ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു. എ.ഐ. പഠനത്തിന് മൂന്ന് സെന്റര്‍ ഓഫ് എക്‌സലന്‍സ് നിര്‍മ്മിക്കും. 500 കോടി ഇതിനായി വകയിരുത്തും.

അടുത്ത അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് 75000 മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. അടുത്ത വര്‍ഷം പതിനായിരം സീറ്റുകള്‍ അനുവദിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

രാജ്യത്തെ 23 ഐ.ഐ.ടികളില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് 100 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. അഞ്ച് ഐ.ഐ.ടികളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2014-ന് ശേഷം സ്ഥാപിച്ച ഐ.ഐ.ടികള്‍ക്കാവും പശ്ചാത്തലസൗകര്യ വികസനം. 6500 വിദ്യാര്‍ഥികളെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് വികസനം. പട്ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ധനമന്ത്രി നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റാണിത്. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര ബജറ്റില്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളവും ഉറ്റുനോക്കുന്നത്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജ് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.








Tags:    

Similar News