ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Update: 2022-03-16 16:50 GMT

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടത്. തലസ്ഥാനമായ ടോക്കിയോയില്‍നിന്ന് 297 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് ജപ്പാന്റെ വടക്കുകിഴക്കന്‍ തീരമേഖലകളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. മിയാഗി, ഫുകുഷിമ പ്രവിശ്യകളുടെ ഭാഗങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വരെ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. ബുധനാഴ്ച വൈകുന്നേരമാണ് വടക്കന്‍ ജപ്പാനില്‍ ഫുകുഷിമ മേഖലയുടെ തീരത്ത് 60 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ഭൂചലനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല.

എന്നാല്‍, രണ്ടുദശലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങിയതായി വൈദ്യുതി ദാതാക്കളായ ടെപ്‌കോ അറിയിച്ചു. ഫുകുഷിമയിലെ ഐറ്റേറ്റ് പട്ടണത്തില്‍ തീപ്പിടിത്തം, കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍, പാറകള്‍ വീഴല്‍ എന്നിവ റിപോര്‍ട്ട് ചെയ്തതായും പറയുന്നു. സ്ഥിതിഗതികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയും പറഞ്ഞു. 11 വര്‍ഷം മുമ്പ് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന പ്രദേശത്താണ് ശക്തമായ ഭൂചലനം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

അന്നത്തെ ഭൂചലനം ആണവ നിലയത്തിന്റെ തകര്‍ച്ചയ്ക്കും കാരണമായി. തൊഴിലാളികള്‍ സൈറ്റില്‍ അസ്വാഭാവികതകളൊന്നും കണ്ടെത്തിയില്ല, അത് ഡീകമ്മീഷന്‍ ചെയ്യുന്ന പ്രക്രിയയിലാണ്- 2011ലെ ദുരന്തത്തിന് ശേഷം തണുപ്പിക്കല്‍ സംവിധാനങ്ങള്‍ തകരാറിലായ ഫുകുഷിമ ന്യൂക്ലിയര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്ന ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി ഹോള്‍ഡിങ്‌സ് പറഞ്ഞു. പ്രദേശത്തെ മറ്റ് രണ്ട് ആണവ നിലയങ്ങളിലും അസ്വാഭാവികതയില്ലെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്‌സുനോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിവരശേഖരണത്തിനും നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനുമായി ഫുകുഷിമയുടെ തെക്ക് ഭാഗത്തുള്ള ഇബാരാക്കി പ്രിഫെക്ചറിലെ ഹ്യാകുരി താവളത്തില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ അയച്ചതായി ജപ്പാന്റെ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. സുരക്ഷാ പരിശോധനകള്‍ക്കായി തങ്ങളുടെ മിക്ക ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഈസ്റ്റ് ജപ്പാന്‍ റെയില്‍വേ കമ്പനി അറിയിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരമാവധി ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    

Similar News