
കോട്ടയം: തിരുവാതുക്കലില്‍ ദമ്പതികളെ കോടാലി കൊണ്ട് വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയില്‍. അസം സ്വദേശി അമിത് ഉറാങിനെയാണ് തൃശൂരിലെ മാളയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇയാൾ മാളയിൽ കോഴിഫാമിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴി ഫാമിൽ ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പമായിരുന്നു ഇയാൾ ഉണ്ടായിരുന്നത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പക്കൽ പത്തോളം മൊബൈൽ ഫോണുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊബൈൽ ഫോൺ മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്.
കൊലയ്ക്കുശേഷം വിജയകുമാറിന്റെയും ഭാര്യയുടേയും ഫോൺ പ്രതി മോഷ്ടിച്ചിരുന്നു. ഇതിൽ ഒരു ഫോൺ ഓൺ ആയിരുന്നു. ഇതിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമ വിജയകുമാറും ഭാര്യ മീനയും കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയില്‍ നിന്നും ശേഖരിച്ച വിരലടയാളം അമിത്തിന്റേതാണെന്ന് പോലിസ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ മൊബൈല്‍ മോഷണക്കേസില്‍ അമിതിനെ അറസ്റ്റ് ചെയ്തപ്പോള്‍ ശേഖരിച്ച വിരലടയാളവുമായി കോടാലിയിലെ വിരലടയാളം മാച്ച് ചെയ്തതായി പോലിസ് അറിയിച്ചു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളില്‍ ഫിംഗര്‍ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇതും മാച്ച് ചെയ്തു.