ഇപി ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്; കെ സുധാകരന്റെ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Update: 2024-05-21 04:43 GMT

കൊച്ചി: സിപിഎം നേതാവ് ഇ പി ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍, സുധാകരനെതിരേ ഗൂഡാലോചനയ്ക്കു തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹരജി വിചാരണ കോടതി തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 1995 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം. ചണ്ഡിഗഢില്‍നിന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനില്‍ വച്ച് ജയരാജനു നേരെ ഒരുസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ജയരാജനെ കൊല്ലാന്‍ മറ്റ് പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും കൃത്യം നടത്താന്‍ ഏല്‍പ്പിച്ചത് സുധാകരനാണെന്നുമാണ് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്.

Tags:    

Similar News