പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന്; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഹരിപ്പാട്: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടില്‍ എന്‍ എ അരുണിനെ(35)യാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ വൈക്കം ടിവി പുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗമാണ് അരുണ്‍. ഹരിപ്പാട് സ്വദേശികളായ എട്ടുപേര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് ചിത്രങ്ങള്‍ മോഷ്ടിച്ച് മോര്‍ഫ് ചെയ്ത് നഗ്‌നഫോട്ടോയാക്കി പ്രചരിപ്പിക്കുന്നുവെന്നാണ് സംഘത്തിനെതിരായ പരാതി.
പരാതിയെ തുടര്‍ന്ന് വിവിധ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ സൈബര്‍ സെല്ല് പരിശോധിച്ചു. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് അരുണ്‍ ആണെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. 10 മുതല്‍ 15 പേര്‍ വരെയുള്ള ഫെയ്‌സ് ബുക്ക് ഗ്രൂപ്പുണ്ടാക്കിയാണ് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. 2020 മുതല്‍ അരുണ്‍ നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിച്ചതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോണില്‍ നിന്നും മോര്‍ഫ് ചെയ്ത ആയിരത്തിലധികം ഫോട്ടോകളും വിഡിയോകളും കണ്ടെത്തി. പുലര്‍ച്ചെ വീട് വളഞ്ഞ് പിടികൂടുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് വരെ ഇയാള്‍ ഇത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നു.
ഫെയ്സ്ബുക്കിൽ 12 പേർ അംഗങ്ങളായുള്ള 'കാത്തു' എന്ന ഗ്രൂപ്പിലും മെസഞ്ചറിൽ 'ശ്രീക്കുട്ടി' എന്ന ഗ്രൂപ്പിലുമാണ് മോർഫ് ചെയ്ത ചിത്രങ്ങളിടുന്നത്. അറസ്റ്റിലായ അരുണിന് പ്രമീള അഖിൽ എന്ന പേരിൽ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ട്. ഇതിലും വിവിധ ഗ്രൂപ്പുകളിൽനിന്നു കിട്ടുന്നതും സ്വന്തമായി മോർഫ് ചെയ്‌തതുമായ ചിത്രങ്ങളിടുന്നുണ്ട്.