ഹജ്ജ് 2024: കേരളത്തില്‍നിന്നുള്ള ആദ്യ വിമാനം 21ന് പുലര്‍ച്ചെ പുറപ്പെടും

Update: 2024-05-14 14:16 GMT

കരിപ്പൂര്‍: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാംപിന് മെയ് 20ന് രാവിലെ 10ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാവും. വൈകീട്ട് 4.30 നാണ് ക്യാംപിന്റെ ഉദ്ഘാടന ചടങ്ങ്. 21ന് പുലര്‍ച്ചെ 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐഎക്‌സ്. 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ 8നും വൈകീട്ട് 3നും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും. മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നു യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430, കൊച്ചിയില്‍ നിന്ന് 4273, കണ്ണൂരില്‍ നിന്ന് 3135 തീര്‍ത്ഥാടകരാണ് യാത്രതിരിക്കുക. ബെംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ഥാടകര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്ര തിരിക്കും.

    കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുക.ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാംപില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കാന്‍ ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാംപിലേക്ക് എത്തേണ്ടത്.

    ക്യാംപിന്റെ അവസാനഘട്ട സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ഹജ്ജ് ഹൗസില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. എയര്‍പോര്‍ട്ട് അതോറിറ്റി, എമിഗ്രേഷന്‍, കസ്റ്റംസ്, സിഐഎസ്എഫ്, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ആരോഗ്യം, പോലിസ്, ഫയര്‍ ഫോഴ്‌സ്, പിആര്‍ഡി, റെയില്‍വേ, കെഎസ്ആര്‍ടിസി, ആര്‍ടിഒ, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍, പിഡബ്ല്യുഡി റോഡ്‌സ്, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും കണ്ണൂര്‍, എറണാകുളം ജില്ലാ ഭരണകൂടങ്ങളുടെ പ്രതിനിധികളും ഓണ്‍ലൈനായി യോഗത്തില്‍ സംബന്ധിച്ചു.

    യോഗത്തില്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി ടിഎ റഹീം എംഎല്‍എ, അഡ്വ. പി മൊയ്തീന്‍കുട്ടി, ഉമര്‍ ഫൈസി മുക്കം, ഡോ. ഐ പി അബ്ദുസ്സലാം, കെ പി സുലൈമാന്‍ ഹാജി, മുഹമ്മദ് ഖാസിം കോയ പൊന്നാനി, പി പി മുഹമ്മദ് റാഫി, പി ടി അക്ബര്‍, ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫിസര്‍ യു അബ്ദുല്‍ കരീം, അസി. സെക്രട്ടറി എന്‍ മുഹമ്മദലി പങ്കെടുത്തു. തുടര്‍ന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ ഹജ്ജ് കമ്മിറ്റി യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി.

Tags:    

Similar News