ചരിത്രമുഹൂര്‍ത്തം; വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പലിറങ്ങി, വാട്ടര്‍സല്യൂട്ടോടെ സ്വീകരണം

Update: 2024-07-11 05:33 GMT

തിരുവനന്തപുരം: കേരളത്തിന്റെ ചിരകാല സ്വപ്‌നം സഫലമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യത്തെ ചരക്കുകപ്പലിറങ്ങി. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്‍ഡോയെന്ന കപ്പലാണെത്തിയത്. വാട്ടര്‍ സല്യൂട്ടോടെ സാന്‍ ഫെര്‍ണാണ്‍ഡോയെ സ്വീകരിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നല്‍കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാവും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനി പങ്കെടുക്കും. ചരക്കുനീക്കത്തിന്റെ ട്രയല്‍റണ്ണാണ് ഇന്ന് തുടങ്ങുന്നത്. ചൈനയില്‍ നിന്നെത്തിക്കുന്ന കണ്ടെയ്‌നറുകള്‍ അടുത്ത ദിവസങ്ങളില്‍ തുറമുഖത്തെത്തുന്ന കപ്പലുകളില്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോവും. ട്രയല്‍ റണ്ണിന്റെ ഭാഗമായി സെപ്റ്റംബര്‍വരെ തുടര്‍ച്ചയായി ചരക്കുകപ്പലുകള്‍ എത്തും. മൂന്നുമാസത്തിനുള്ളില്‍ തുറമുഖത്തിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാര്‍ഥ്യമാവുന്നത്. പിപിപി മാതൃകയില്‍ 7700 കോടിയുടെ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്.



കപ്പലില്‍നിന്നുള്ള 2000 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്‌നര്‍ നീ ക്കങ്ങള്‍ക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനവും കപ്പല്‍ പ്രയോജനപ്പെടുത്തും. ലോകത്തെ മുന്‍നിര ഷിപ്പിങ് കമ്പനികള്‍ പിന്നാലെ എത്തും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാന്‍സ്ഷിപ്‌മെന്റ്‌റ് പൂര്‍ണതോതില്‍ നടക്കും. വാണിജ്യ കപ്പലുകള്‍ കൈകാര്യം ചെയ്യാനുള്ള എന്‍എസ്പിസി ക്ലിയറന്‍സ്, ഐഎസ്പിഎസ് കോഡ്, സുരക്ഷയ്ക്കായി പോര്‍ട്ട് ഫെസിലിറ്റി ഇന്റര്‍നാഷനല്‍ കോഡ് എന്നിവ വിഴിഞ്ഞത്തിന് ലഭിച്ചിട്ടുണ്ട്.

Tags:    

Similar News