ഫലസ്തീന്‍ തടവുകാരുടെ കുടുംബങ്ങള്‍ക്കുള്ള ഫണ്ട് പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍

'ഭീകരാക്രമണം' ആരോപിച്ച് ഇസ്രായേല്‍ തുറങ്കിലടച്ച ഫലസ്തീനികള്‍ക്ക് 'ഹമാസും ഫലസ്തീന്‍ അതോറിറ്റിയും കൈമാറിയ ഫണ്ടുകളെ ലക്ഷ്യമിട്ടാണ് ഈ ഉത്തരവെന്ന് ഇസ്രായേല്‍ ദിനപത്രമായ ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Update: 2020-10-07 15:47 GMT
ഫലസ്തീന്‍ തടവുകാരുടെ കുടുംബങ്ങള്‍ക്കുള്ള ഫണ്ട് പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍

തെല്‍ അവീവ്: ഫലസ്തീന്‍ തടവുകാരുടെയും രക്തസാക്ഷികളുടെയും കുടുംബങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്ന പണം പിടിച്ചെടുക്കാനുള്ള നാല് ഉത്തരവുകളില്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് ഒപ്പുവച്ചതായി വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു. 'ഭീകരാക്രമണം' ആരോപിച്ച് ഇസ്രായേല്‍ തുറങ്കിലടച്ച ഫലസ്തീനികള്‍ക്ക് 'ഹമാസും ഫലസ്തീന്‍ അതോറിറ്റിയും കൈമാറിയ ഫണ്ടുകളെ ലക്ഷ്യമിട്ടാണ് ഈ ഉത്തരവെന്ന് ഇസ്രായേല്‍ ദിനപത്രമായ ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

'ആക്രമണങ്ങള്‍ക്കിടെ കൊല്ലപ്പെട്ട' ഫലസ്തീനികളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന ഫണ്ടും ഈ ഉത്തരവിന്റെ ലക്ഷ്യമാണെന്ന് പത്രം വ്യക്തമാക്കുന്നു. കിഴക്കന്‍ ജറുസലേമിലെ ലൈറ്റ് റെയില്‍ സ്‌റ്റേഷന് സമീപം ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ച് കയറ്റി ആക്രമണം നടത്തുന്നതിനിടെ കൊല്ലപ്പെട്ട സില്‍വാന്‍ പരിസരത്ത് നിന്നുള്ള അബ്ദുര്‍റഹ്മാന്‍ ശാലൂദിയുടെ മാതാവിന് ഫണ്ട് കൈമാറുന്നതു തടയാനും ഉത്തരവിലുണ്ട്.

ഫലസ്തീന്‍ തടവുകാരുടെ കുടുംബങ്ങളിലേക്കുള്ള പണ കൈമാറ്റം തടയുന്നതിന് ഇസ്രായേല്‍ ഫലസ്തീന്‍ ബാങ്കുകള്‍ക്കെതിരായ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ മാസം 250 ലധികം തടവുകാരുടെയും രക്തസാക്ഷികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകള്‍ ഫലസ്തീന്‍ ബാങ്കുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തതായി ഫലസ്തീന്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News