ജോര്‍ദാന്‍ രാജാവിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന്; മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചു`

Update: 2025-04-23 14:52 GMT
ജോര്‍ദാന്‍ രാജാവിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന്; മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചു`

അമ്മാന്‍: ജോര്‍ദാനിലെ പ്രതിപക്ഷ ശബ്ദമായ മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചു. ജോര്‍ദാന്‍ രാജാവിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് നിരോധനം. സംഘടനയുടെ സ്വത്തുവകകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. പതിറ്റാണ്ടുകളായി ജോര്‍ദാനില്‍ നിയമപരമായി പ്രവര്‍ത്തിച്ചിരുന്ന സംഘടനയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണങ്ങളുണ്ടായിട്ടില്ല.

ലബ്‌നാനില്‍ പരിശീലനം നേടിയ 16 അംഗ മുസ്‌ലിം ബ്രദര്‍ ഹുഡ് സംഘത്തെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ആഴ്ച്ച ജോര്‍ദാന്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. റോക്കറ്റുകളും ഡ്രോണുകളും നിര്‍മിക്കാന്‍ ഇവര്‍ക്ക് പരിശീലനം ലഭിച്ചിരുന്നതായും സര്‍ക്കാര്‍ ആരോപിച്ചിരുന്നു. 2024ല്‍ ഒരു മുസ്‌ലിം ബ്രദര്‍ഹുഡ് സെല്‍ ജോര്‍ദാന്‍ രാജാവിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നതായും ജോര്‍ദാന്‍ ആരോപിക്കുന്നുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടുമെന്നും ജോര്‍ദാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടും.

അട്ടിമറി ശ്രമവുമായി ബന്ധമില്ലെന്നും വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളെ സഹായിക്കാന്‍ ചിലര്‍ ആയുധങ്ങള്‍ നിര്‍മിച്ചിട്ടുണ്ടാവാമെന്നും അറബ് ലോകത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നായ മുസ്‌ലിം ബ്രദര്‍ഹുഡ് നേരത്തെ പറഞ്ഞിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ മുന്നണിയായ ഇസ്‌ലാമിക് ആക്ഷന്‍ ഫ്രണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായി മാറിയിരുന്നു.

Similar News