വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ മഹുവ മൊയ്ത്ര സുപ്രിംകോടതിയില്‍; ''സംയുക്ത പാര്‍ലമെന്ററി സമിതി ചട്ടങ്ങള്‍ ലംഘിച്ചു''

Update: 2025-04-10 16:39 GMT
വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ മഹുവ മൊയ്ത്ര സുപ്രിംകോടതിയില്‍; സംയുക്ത പാര്‍ലമെന്ററി സമിതി ചട്ടങ്ങള്‍ ലംഘിച്ചു

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രിംകോടതിയെ സമീപിച്ചു.

വഖ്ഫ് ഭേദഗതി ബില്ല് ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതി ചട്ടങ്ങളെല്ലാം ലംഘിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ഹരജിയില്‍ മഹുവ ചൂണ്ടിക്കാട്ടി. സംയുക്ത പാര്‍ലമെന്ററി സമിതി ചെയര്‍മാനും ബിജെപി എംപിയുമായ ജഗദാംബിക പാലിന്റെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്ന ആദ്യ ഹരജിയാണ് ഇതെന്നത് ശ്രദ്ധേയമാണ്.

വഖ്ഫ് ഭേദഗതി ബില്ലിലെ ചര്‍ച്ചകളുടെ റിപോര്‍ട്ട് അംഗീകരിക്കേണ്ട ജനുവരി 29ന് ഒരു ദിവസം മുമ്പ് മാത്രമാണ് സംയുക്ത പാര്‍ലമെന്ററി സമിതി അംഗങ്ങള്‍ക്ക് റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയതെന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു. ഇത് റിപോര്‍ട്ട് പരിശോധിക്കുന്നതില്‍ നിന്നും സമിതി അംഗങ്ങളെ തടയുന്നതിന് തുല്യമാണ്. സംയുക്ത പാര്‍ലമെന്ററി സമിതി പാര്‍ലമെന്റില്‍ നല്‍കിയ റിപോര്‍ട്ടില്‍ നിന്ന് സമിതിയിലെ പ്രതിപക്ഷ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ വെട്ടിനീക്കിയിരുന്നു. ഇത് റിപോര്‍ട്ട് പരിശോധിച്ച് സ്വതന്ത്രമായ നിഗമനങ്ങളില്‍ എത്താനുള്ള പാര്‍ലമെന്റിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്. സംയുക്ത പാര്‍ലമെന്ററി സമിതി, ആരുടെയൊക്കെ മൊഴിയെടുത്തു, ചര്‍ച്ചകളുടെ മിനുട്ട്‌സ് തുടങ്ങിയ കാര്യങ്ങള്‍ രഹസ്യമാക്കിയെന്നും ഹരജി പറയുന്നു. കൂടാതെ നിയമത്തിലെ വിവിധ വകുപ്പുകളെയും ഹരജി ചോദ്യം ചെയ്യുന്നുണ്ട്.

Similar News