കല്യാണസംഘത്തിന്റെ ബസിനു നേരെ പന്നിപ്പടക്കമെറിഞ്ഞ് ആക്രമണം; ആട് ഷെമീറും കൂട്ടാളിയും കസ്റ്റഡിയില്‍

Update: 2025-04-27 12:15 GMT
കല്യാണസംഘത്തിന്റെ ബസിനു നേരെ പന്നിപ്പടക്കമെറിഞ്ഞ് ആക്രമണം; ആട് ഷെമീറും കൂട്ടാളിയും കസ്റ്റഡിയില്‍

കോഴിക്കോട്: കൊടുവള്ളി വെണ്ണക്കാട് കല്യാണ സംഘം സഞ്ചരിച്ച ബസിനു നേരെ ആക്രമണം. പന്നിപ്പടക്കം എറിഞ്ഞായിരുന്നു ആക്രമണം. വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. പെട്രോള്‍ പമ്പിനുള്ളില്‍ നിന്ന് റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങുകയായിരുന്ന ബസിന് നേരെ പന്നിപ്പടക്കം ഉള്‍പ്പെടെ എറിയുകയും ഇരുമ്പുവടി ഉപയോഗിച്ച് മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. അക്രമികള്‍ എറിഞ്ഞ രണ്ടു പടക്കങ്ങളില്‍ ഒന്ന് പമ്പിനുള്ളില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പോലിസ് എത്തി മാറ്റി.

ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് അവിടെ ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനാണ് പെട്രോള്‍ പമ്പിലേക്ക് കയറ്റിയത്. ഇതിനിടയില്‍ അതുവഴി വന്ന കാറില്‍ ബസ് ഉരസി എന്ന പേരിലായിരുന്നു ആക്രമണം. കാറിലെത്തിയ നിരവധി കേസുകളിലെ പ്രതിയായ ആട് ഷമീറും സംഘവും കാര്‍ നടുറോഡില്‍ നിര്‍ത്തിയിട്ട ശേഷം ബസ് ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ബസിന്റെ മുന്‍വശത്തെ ചില്ല് ഇരുമ്പ് വടികൊണ്ട് തകര്‍ക്കുകയും പന്നിപ്പടക്കം എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. സംഭവത്തില്‍ ആട് ഷമീര്‍, കൊളവായില്‍ അസീസ് എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. െ്രെഡവറെയും ക്ലീനറെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് പോലിസ് അറിയിച്ചു.

Similar News