''ഹെയ്ത്തിക്ക് സ്വാതന്ത്ര്യം നല്‍കാന്‍ 44 ബില്യണ്‍ ഡോളര്‍ വാങ്ങി'': 200 വര്‍ഷത്തിന് ശേഷം കുറ്റം സമ്മതിച്ച് ഫ്രാന്‍സ്, പുതിയ കണക്കില്‍ തുക തിരിച്ചു നല്‍കും

പാരിസ്: കരീബിയന്‍ രാജ്യമായ ഹെയ്ത്തിക്ക് സ്വാതന്ത്ര്യം നല്‍കാന്‍ 1825ല്‍ 44 ബില്യണ്‍ ഡോളര്‍ (നാലുലക്ഷം കോടി രൂപ) വാങ്ങിയതില്‍ ഖേദം പ്രകടിപ്പിച്ച് ഫ്രാന്‍സ്. ഹെയ്ത്തിയുമായി ചര്‍ച്ച ചെയ്ത് നഷ്ടപരിഹാരം നല്‍കുമെന്ന്് ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു. നഷ്ടപരിഹാരം നല്‍കുന്നത് തീരുമാനിക്കാന്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രത്യേക കമ്മീഷന്‍ രൂപീകരിക്കും. ജനകീയ വിപ്ലവത്തിന്റെ ഭാഗമായി 1804ല്‍ പുതുതായി രൂപം കൊണ്ട ഹെയ്ത്തി എന്ന രാജ്യം ഫ്രാന്‍സിന് പണം നല്‍കിയതിനാല്‍ ഇതുവരെ സാമ്പത്തികമായി രക്ഷപ്പെട്ടിട്ടില്ലെന്ന് മാക്രോണ്‍ ചൂണ്ടിക്കാട്ടി. ഹെയ്ത്തിയിലെ അടിമവ്യാപാരം ഇല്ലാതാവുന്നതിന്റെ നഷ്ടം നികത്താനാണ് ഫ്രാന്‍സ് അന്ന് 44 ബില്യണ്‍ ഡോളര്‍ വാങ്ങിയിരുന്നത്. ഇന്നത്തെ കണക്കില്‍ ആ തുകയ്ക്ക് 135 ബില്യണ്‍ ഡോളര്‍ മൂല്യം വരും.
കരീബിയനിലെ ഫ്രാന്‍സിന്റെ ഏറ്റവും പ്രധാന കോളനികളില്‍ ഒന്നായിരുന്നു ഹെയ്ത്തി. ആഫ്രിക്കയില്‍ നിന്നും തട്ടിക്കൊണ്ടുവന്ന ആയിരക്കണക്കിന് പേരെയാണ് ഇവിടെ അടിമയാക്കി പണി എടുപ്പിച്ചിരുന്നത്. കൂടാതെ നിരവധി പേരെ അടിമകളാക്കി വില്‍ക്കുകയും ചെയ്തു. സ്വയം വിമോചിതരായ ചില അടിമകള്‍ ഫ്രാന്‍സിനും സ്‌പെയിനിനും ബ്രിട്ടീഷുകാര്‍ക്കുമെതിരെ പോരാടി. 1804ല്‍ അവര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പക്ഷേ, ഫ്രാന്‍സ് കൂടുതല്‍ സൈനിക നടപടിയുണ്ടാവുമെന്ന് ഭീഷണി മുഴക്കി.
ഇതേ തുടര്‍ന്ന് ചര്‍ച്ചകള്‍ നടന്നു. 44 ബില്യണ്‍ ഡോളറാണ് ഫ്രാന്‍സ് ആവശ്യപ്പെട്ടത്. ഇത്രയും തുക സ്വന്തമായി ഇല്ലാത്തതിനാല്‍ ഫ്രാന്‍സിലെ ബാങ്കുകളില്‍ നിന്ന് ഹെയ്ത്തി സര്‍ക്കാര്‍ വായ്പ എടുത്തു. പിന്നീട് ഈ തുകയുടെ പലിശ അടക്കലായിരുന്നു ഹെയ്ത്തിയുടെ പ്രധാന ബാധ്യത. 1947ലാണ് ഈ തുക അടച്ചുതീര്‍ന്നത്. ഫ്രെഞ്ച് സര്‍ക്കാരിന് രണ്ടുതരത്തിലും വലിയ നേട്ടമുണ്ടായി. ഇങ്ങനെയൊക്കെയാണ് ഫ്രാന്‍സ് സമ്പന്നമായതെന്ന് ചരിത്ര പണ്ഡിതന്‍മാര്‍ പറയുന്നു. എന്നാല്‍, ഹെയ്ത്തിയില്‍ ദാരിദ്യവും സാമൂഹിക സംഘര്‍ഷങ്ങളും ആഭ്യന്തരയുദ്ധവും രൂപപ്പെട്ടു.