ജബല്‍പൂരിലെ മസ്ജിദ് നൂറില്‍ മുസ്‌ലിംകള്‍ക്ക് നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി സ്റ്റേഷന്‍ കമാന്‍ഡര്‍; പ്രതിരോധമന്ത്രാലയം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

Update: 2025-04-05 12:30 GMT

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരിലെ നൂറ്റാണ്ടില്‍ അധികം പഴക്കമുള്ള മസ്ജിദ് നൂറില്‍ മുസ്‌ലിംകളുടെ നമസ്‌കാരം വിലക്കിയെന്ന ഹരജിയില്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. ജബല്‍പൂരിലെ റിഡ്ജ് റോഡിലെ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ടിന് (സിഡിഎ) പിന്നിലുള്ള ഭൂമിയിലെ ഓള്‍ഡ് ഗ്രാന്റ് ബി-3 ലെ മസ്ജിദ് നൂറില്‍ മുസ്‌ലിം സമുദായത്തിലെ സാധാരണക്കാരെ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്ത് അധ്യക്ഷനായ ബെഞ്ച് പ്രതിരോധ മന്ത്രാലയത്തോട് ചോദിച്ചു.

1918 മുതല്‍ സൈനികര്‍ക്കൊപ്പം സാധാരണക്കാരും പ്രാര്‍ത്ഥനക്ക് ഉപയോഗിക്കുന്ന മസ്ജിദിലാണ് ഇപ്പോള്‍ സാധാരണക്കാര്‍ക്ക് വിലക്കെന്ന് മസ്ജിദ് നൂര്‍ മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹരജി പറയുന്നു. ഈ മസ്ജിദ് 1995ലെ നിയമപ്രകാരം വഖ്ഫ് സ്വത്താണ്. അടുത്തിടെ സ്റ്റേഷന്‍ കമാന്‍ഡര്‍ സാധാരണക്കാര്‍ക്ക് വാക്കാല്‍ വിലക്കേര്‍പ്പെടുത്തിയെന്ന് ഹരജിക്കാര്‍ ബോധിപ്പിച്ചു. മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് പോലും പ്രവേശനം അനുവദിക്കുന്നില്ല. പ്രശ്‌നപരിഹാരത്തിനായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സ്റ്റേഷന്‍ കമാന്‍ഡര്‍ നിവേദനം സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഹരജി പറയുന്നു. അവസാന മാര്‍ഗമായാണ് കോടതിയെ സമീപിച്ചതെന്നും മസ്ജിദ് കമ്മിറ്റി വിശദീകരിച്ചു. തുടര്‍ന്നാണ് വിഷയത്തില്‍ പ്രതിരോധ മന്ത്രാലയം വിശദീകരണം നല്‍കണമെന്ന് കോടതി പറഞ്ഞത്.

''പൊതുജനങ്ങള്‍ക്ക് ക്ഷേത്രത്തിലും ക്രിസ്ത്യന്‍ ദേവാലയത്തിലും പ്രാര്‍ത്ഥന നടത്താന്‍ അനുവാദമുണ്ടോ എന്നും മുസ്‌ലിം സമുദായത്തിലെ സാധാരണക്കാര്‍ക്ക് മസ്ജിദ് നൂറില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവാദമില്ലാത്തത് എന്തുകൊണ്ടാണെന്നും എതിര്‍കക്ഷികള്‍ വിശദീകരിക്കണം.''-കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍, ചീഫ് ഓഫ് ആര്‍മി, ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ്, സ്റ്റേഷന്‍ കമാന്‍ഡര്‍, സ്റ്റേഷന്‍ ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍, ജബല്‍പൂര്‍ എംപി പ്രൊവോസ്റ്റ് യൂണിറ്റിലെ കമാന്‍ഡിങ് ഓഫിസര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. കേസ് രണ്ടാഴ്ച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

Similar News