പാകിസ്താന്‍ പൗരത്വം ഉള്ള കോഴിക്കോട്ടെ മൂന്നു പേര്‍ രാജ്യം വിടണമെന്ന നോട്ടിസ് പിന്‍വലിച്ചു

Update: 2025-04-26 17:40 GMT
പാകിസ്താന്‍ പൗരത്വം ഉള്ള കോഴിക്കോട്ടെ മൂന്നു പേര്‍ രാജ്യം വിടണമെന്ന നോട്ടിസ് പിന്‍വലിച്ചു

കോഴിക്കോട്: പാകിസ്താന്‍ പൗരത്വം ഉള്ള കോഴിക്കോട്ടെ മൂന്നു പേര്‍ രാജ്യം വിടണമെന്ന നോട്ടിസ് പോലിസ് പിന്‍വലിച്ചു. ദീര്‍ഘകാല വിസയുള്ളവര്‍ക്കും പൗരത്വത്തിന് അപേക്ഷ നല്‍കിയവര്‍ക്കും നല്‍കിയ നോട്ടിസാണ് പിന്‍വലിച്ചിരിക്കുന്നത്. ഇവരുടെ ദുരവസ്ഥ വിവരിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍ നിന്നെത്തിയ നിര്‍ദേശപ്രകാരമാണ് നോട്ടിസ് പിന്‍വലിക്കുന്നതെന്ന് പോലിസ് അറിയിച്ചു.

കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവര്‍ക്ക് നല്‍കിയ നോട്ടിസാണ് പിന്‍വലിച്ചത്.

കേരളത്തില്‍ ജനിച്ച ഹംസ 1965ല്‍ ജോലിക്കായി പാകിസ്താനിലെ കറാച്ചിയിലേക്ക് പോയതാണ്. അവിടെ കടനടത്തിയിരുന്ന സഹോദരനൊപ്പം കൂടി. ബംഗ്ലാദേശ് വിഭജനത്തിന് ശേഷം 1972ല്‍ നാട്ടിലേക്ക് പാസ്‌പോര്‍ട്ട് ആവശ്യമായി വന്നപ്പോള്‍ പാകിസ്താന്‍ പൗരത്വം സ്വീകരിച്ചു. 2007ല്‍ കറാച്ചിയിലെ ബിസിനസ് അവസാനിപ്പിച്ച് കേരളത്തില്‍ എത്തി. കറാച്ചിയില്‍ ബിസിനസ് നടത്തുകയായിരുന്ന പിതാവ് മരിച്ചശേഷമാണ് ഖമറുന്നീസയും അസ്മയും കേരളത്തിലെത്തിയത്. കണ്ണൂരിലായിരുന്നു ഖമറുന്നീസ താമസിച്ചിരുന്നത്. പിന്നീട് 2022ല്‍ വടകരയിലെത്തി. ചൊക്ലിയിലാണ് അസ്മ താമസിക്കുന്നത്. 2024ല്‍ വിസയുടെ കാലാവധി കഴിഞ്ഞു. പിന്നീട് കേന്ദ്രസര്‍ക്കാര്‍ പുതുക്കി നല്‍കിയില്ല. ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ലഭിച്ചത്.

Similar News