ഭാര്യയുടെ ബന്ധുവായ പതിനൊന്നുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 78 വര്‍ഷം തടവ്

Update: 2025-01-30 17:29 GMT
ഭാര്യയുടെ ബന്ധുവായ പതിനൊന്നുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 78 വര്‍ഷം തടവ്

തിരുവനന്തപുരം: ഭാര്യയുടെ ബന്ധുവായ പതിനൊന്നുകാരിയെ പീഡിപ്പിച്ച 32കാരനെ 78 വര്‍ഷം തടവിന് ശിക്ഷിച്ചു. പെണ്‍കുട്ടിയുടെ തൊട്ടടുത്ത വീട്ടില്‍ താമസിച്ചുവരികയായിരുന്ന പ്രതി ഒരു വര്‍ഷത്തോളം നിരന്തരമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ മൊബൈല്‍ ഫോണില്‍ പ്രതിയുടെ ഭാര്യ തന്നെ ഈ രംഗങ്ങള്‍ കാണാന്‍ ഇടയായതിനാലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പാങ്ങോട് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

അടുത്ത ബന്ധുവെന്ന നിലയില്‍ പെണ്‍കുട്ടി അര്‍പ്പിച്ചിരുന്ന വിശ്വാസം മുതലെടുത്താണ് പ്രതി കുട്ടിയോട് ഇത്തരത്തില്‍ ക്രൂരത കാണിച്ചതെന്നും പ്രതി യാതൊരുവിധത്തിലുമുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി എം പി ഷിബുവിന്റെ വിധി പറയുന്നു. പാങ്ങോട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സിഐ എച്ച് എസ്ഷാനിഫ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ കെ അജിത്പ്രസാദ്, അഭിഭാഷകയായ വി സി ബിന്ദു എന്നിവര്‍ ഹാജരായി.

note: ലൈംഗികാതിക്രമക്കേസുകളിലെ ഇരകളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ ഈ കേസിലെ പ്രതിയുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല.






Similar News