ഇസ്രായേലി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത ഏഴ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്ത് സംഭല്‍ പോലിസ്; ബജ്‌റംഗ് ദള്‍ നല്‍കിയ പരാതിയിലാണ് നടപടി

Update: 2025-04-21 02:22 GMT
ഇസ്രായേലി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത ഏഴ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്ത് സംഭല്‍ പോലിസ്; ബജ്‌റംഗ് ദള്‍ നല്‍കിയ പരാതിയിലാണ് നടപടി

സംഭല്‍: ഫലസ്തീനില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിച്ചതിന് ഏഴു മുസ്‌ലിം യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. '' ഫ്രീ ഗസ, ഫ്രീ ഫലസ്തീന്‍' എന്ന തലക്കെട്ടിലുള്ള പോസ്റ്ററുകളാണ് സംഭലിലെ നരൗലിയില്‍ യുവാക്കള്‍ പതിച്ചിരുന്നത്.

'' ഇസ്രായേലുമായി ബന്ധമുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കല്‍ മുസ്‌ലിം ഉമ്മത്തിന്റെ ബാധ്യതയാണ്. ഗസയില്‍ എല്ലാം നശിപ്പിച്ചു. നമ്മുടെ ഫലസ്തീനി സഹോദരീ സഹോദരങ്ങളുടെ ദുരവസ്ഥ കണ്ട് നമുക്ക് കരയാന്‍ കഴിയുന്നില്ലെങ്കില്‍ നാം മരിച്ചുവെന്ന് മനസിലാക്കുക. അതിനാല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇസ്രായേലി ഭക്ഷണപാനീയങ്ങള്‍ പന്നിയിറച്ചിയും മദ്യവും പോലെ നിഷിദ്ധമാണ്. മുസ്‌ലിംകളും മുസ്‌ലിം കടയുടമകളോടും ആ സാധനങ്ങള്‍ വാങ്ങരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു''-പോസ്റ്റര്‍ പറയുന്നു.

ഇതിനെതിരെ ബജ്‌റംഗ്ദളുകാര്‍ നല്‍കിയ പരാതിയിലാണ് പോലിസ് നടപടി. മതാടിസ്ഥാനത്തില്‍ കച്ചവടം നടത്താന്‍ ശ്രമിച്ചുവെന്നാണ് പരാതിയിലെ ആരോപണം. തുടര്‍ന്നാണ് പോലിസ് കേസെടുത്തത്. ആസിം, സെയ്ഫ് അലി, റഹീസ്, മത്‌ലൂബ്, ഫര്‍ദീന്‍, അര്‍മാന്‍, അര്‍ബാസ് എന്നിവരാണ് 'കുറ്റം' ചെയ്തതെന്ന് ബണിയാതര്‍ എസ്എച്ച്ഒ രാം വീര്‍ സിങ് പറഞ്ഞു.

Similar News