പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ ബുള്‍ഡോസര്‍ രാജ്; കോണ്‍ഗ്രസ് നേതാവിന്റെ വീടും വാഹനങ്ങളും ഇടിച്ചുനിരത്തി

Update: 2024-08-22 16:29 GMT

ലഖ്‌നോ: പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പോലിസ് സ്‌റ്റേഷനു കല്ലെറിഞ്ഞെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ആഢംബര വീടും വാഹനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഛത്തര്‍പൂര്‍ പോലിസും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ ബുള്‍ഡോസര്‍ രാജിലാണ് കോണ്‍ഗ്രസ് നേതാവ് ഹാജി ഷഹ്‌സാദ് അലിയുടെ ബംഗ്ലാവും കാറുകളും ഉള്‍പ്പെടെ തകര്‍ത്തത്. മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മോഹന്‍ യാദവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.   

Full View

    മഹാരാഷ്ട്ര ആസ്ഥാനമായുള്ള സദ്ഗുരു ഗംഗാഗിരി മഹാരാജ് സന്‍സ്ഥാന്റെ തലവന്‍ രാംഗിരി മഹാരാജ് കഴിഞ്ഞയാഴ്ച നാസിക് ജില്ലയിലെ ഷാ പഞ്ചാലെ ഗ്രാമത്തില്‍ നടത്തിയ ഹിന്ദുമതചടങ്ങിനിടെയാണ് പ്രവാചകന്‍ മുഹമ്മദ് നബിക്കും ഇസ്‌ലാമിനുമെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതില്‍ പ്രതിഷേധിച്ചും വിദ്വേഷപ്രാസംഗികനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച വൈകീട്ട് ഛത്തര്‍പൂര്‍ ജില്ലയിലെ കോട്വാലി പോലിസ് സ്‌റ്റേഷനില്‍ ഒരുസംഘം പരാതി നല്‍കാനെത്തി. പോലിസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായപ്പോള്‍ കല്ലെറിഞ്ഞെന്നാണ് പോലിസ് ആരോപിക്കുന്നത്. കല്ലേറില്‍ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അരവിന്ദ് കുഞ്ചൂര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റതായും ആരോപണമുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരേ പോലിസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. 150 ലേറെ പേര്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഇതിന്റെ പേരിലാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ വൈസ് പ്രസിഡന്റുമായ ഹാജി ഷഹ്‌സാദ് അലിയുടെ ആഡംബര ബംഗ്ലാവ് തകര്‍ത്തത്. സംഭവത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ രാപ്പകല്‍ പ്രതിഷേധം നടത്തുകയും സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 
In #MadhyaPradesh's #Chhattarpur, the house of #HajiShehzadAli, was demolished after a protest led by Ali at Kotwali Police station to lodge the FIR against a Baba #RamgiriMaharaj, who made a blasphemous remark against the #ProphetMuhammad, went south.

FIR lodged, dozens got… pic.twitter.com/iMLoDW0gYt

ഇതിനുപിന്നാലെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത നടപടി വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെ പോലിസും ഉദ്യോഗസ്ഥരും ബുള്‍ഡോസറുമായെത്തി കോണ്‍ഗ്രസ് നേതാവിന്റെ ബഹുനില വീടും വാഹനങ്ങളും തകര്‍ക്കുകയായിരുന്നു. വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന പോലിസ് അനധികൃത നിര്‍മാണമെന്നു പറഞ്ഞാണ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയത്. വീട് സമ്പൂര്‍ണമായും പൊളിച്ചുമാറ്റിയിട്ടുണ്ട്. സമീപ ജില്ലകളില്‍ നിന്ന് അധിക സേനയെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയുുമെത്തിച്ചാണ് വീട് തകര്‍ത്തത്. മെഡിക്കല്‍ സംഘവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടി വരികയാണെന്നും കര്‍ശന നടപടിയെടുക്കുമെന്നും ഛത്തര്‍പൂര്‍ പോലിസ് സൂപ്രണ്ട് അഗം ജെയിന്‍ പറഞ്ഞു. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും 30ലേറെ പേരെ കസ്റ്റഡിയിലെടുത്തതായും എസ് പി പറഞ്ഞു. സംഭവശേഷം എസ് പി അഗം ജെയിന്‍, ജില്ലാ കലക്ടര്‍ പാര്‍ഥ് ജയ്‌സ്വാള്‍, ഛത്തര്‍പൂര്‍ റേഞ്ച് ഡിഐജി ലളിത് ഷാക്യാവാര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി പോലീസ് നഗരത്തില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. പ്രദേശത്ത് കനത്ത പോലിസ് സേനയെയും വിന്യസിച്ചിട്ടുണ്ട്. പ്രവാചകനിന്ദ നടത്തിയതിന് മഹാരാജിനെതിരേ മഹാരാഷ്ട്രയിലെ താനെ, പൂനെ തുടങ്ങിയ വിവിധ ജില്ലകളില്‍ കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. ഇതിനിടെ, വിദ്വേഷ പ്രാസംഗികനുമായി വേദി പങ്കിട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അദ്ദേഹത്തെ പുകഴ്ത്തിയതും വിവാദമായിരുന്നു.

Tags:    

Similar News