രണ്ട് ഫലസ്തീനി നേതാക്കളെ അറസ്റ്റ് ചെയ്ത് സിറിയന്‍ സര്‍ക്കാര്‍

Update: 2025-04-23 01:46 GMT
രണ്ട് ഫലസ്തീനി നേതാക്കളെ അറസ്റ്റ് ചെയ്ത് സിറിയന്‍ സര്‍ക്കാര്‍

ദമസ്‌കസ്: ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ രണ്ടു പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്ത് സിറിയന്‍ സര്‍ക്കാര്‍. സിറിയയില്‍ ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഖാലിദ് ഖാലിദിനെയും സംഘടനാ സമിതിയുടെ മേധാവിയായ യാസര്‍ അല്‍ സഫരിയെയുമാണ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത്. സഹോദരങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് അല്‍ ഖുദ്‌സ് ബ്രിഗേഡ് പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ സിറിയയിലെ ആയുധങ്ങള്‍ ഫലസ്തീന്റെ അതിര്‍ത്തിയില്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും പ്രസ്താവന പറയുന്നു.

ഗസയില്‍ ഹമാസിന്റെ സഖ്യകക്ഷിയായ ഫലസ്തീനിയില്‍ ഇസ്‌ലാമിക് ജിഹാദ് കാലങ്ങളായി സിറിയയിലും ലബ്‌നാനിലും ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഈ ഓഫിസുകളെ സ്ഥിരമായി ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ലക്ഷ്യമാക്കാറുണ്ട്. സിറിയന്‍ സര്‍ക്കാരിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെങ്കില്‍ എട്ട് കാര്യങ്ങള്‍ ചെയ്യണമെന്നാണ് യുഎസ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. ഇസ്രായേലിന്റെ ഭയം ഒഴിവാക്കാന്‍ സിറിയയിലെ എല്ലാ ഫലസ്തീനി അനുകൂല പ്രവര്‍ത്തനങ്ങളും തടയണമെന്നതാണ് ഒരു നിബന്ധന.

Similar News