പീഡന വിവരം വാര്‍ത്തയാക്കാനൊരുങ്ങിയ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പൂജാരി അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

Update: 2025-04-11 02:37 GMT
പീഡന വിവരം വാര്‍ത്തയാക്കാനൊരുങ്ങിയ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പൂജാരി അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ലഖ്‌നോ: മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്ന കേസില്‍ ക്ഷേത്ര പൂജാരി അടക്കം മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. പ്രാദേശിക മാധ്യമപ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ രാഘവേന്ദ്ര ബാജ്‌പേയ് മാര്‍ച്ച് എട്ടിനാണ് സീതാപൂരില്‍ വച്ച് വെടിയേറ്റു കൊല്ലപ്പെട്ടത്. ഈ സംഭവത്തിലെ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയതെന്ന് സീതാപൂര്‍ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു.

ക്ഷേത്ര പൂജാരിയായ ശിവാനന്ദ എന്ന വികാസ് റാത്തോഡും സഹായികളായ നിര്‍മല്‍ സിങും അസ്‌ലം ഘാസിയുമാണ് പിടിയിലായിരിക്കുന്നത്. വാടകക്കൊലയാളികളായ രണ്ടു പേര്‍ ഒളിവിലാണെന്ന് പോലിസ് അറിയിച്ചു. വികാസ് റാത്തോഡും രാഘവേന്ദ്രയും സുഹൃത്തുക്കളായിരുന്നു എന്ന് പോലിസ് പറഞ്ഞു. ക്ഷേത്രത്തില്‍ എത്തിയ ഒരു ആണ്‍കുട്ടിയെ വികാസ് റാത്തോഡ് പീഡിപ്പിക്കുന്നത് ഫെബ്രുവരിയില്‍ രാഘവേന്ദ്ര കണ്ടിരുന്നു. ഈ സംഭവത്തില്‍ വികാസ് റാത്തോഡിനെ രാഘവേന്ദ്ര കുറ്റപ്പെടുത്തി. പീഡന വിവരം രാഘവേന്ദ്ര പുറത്തുവിടാന്‍ ഇരിക്കെയായിരുന്നു കൊലപാതകമെന്ന് എസ്പി പറഞ്ഞു. രാഘവേന്ദ്രയെ ഭയന്ന വികാസ് റാത്തോഡ് വിവരം തന്റെ സുഹൃത്തുക്കളായ നിര്‍മല്‍ സിങിനെയും അസ്‌ലം ഘാസിയെയും അറിയിക്കുകയായിരുന്നു. ഇവരാണ് നാലു ലക്ഷം രൂപയ്ക്ക് രണ്ടു കൊലയാളികളെ ഏര്‍പ്പാടാക്കിയത്. കൊടും കുറ്റവാളികളായ ഈ കൊലയാളികള്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.

Similar News