തൃശൂര്‍ പൂരം അട്ടിമറിനീക്കം ആസൂത്രിതം; എഡിജിപിക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി

റിപോര്‍ട്ട് സമഗ്രമല്ല, ഡിജിപി അന്വേഷിക്കും. പൂരത്തിന്റെ തുടക്കം മുതല്‍ പ്രശ്‌നങ്ങളുണ്ടായി. ഉദ്യോഗസ്ഥ വീഴ്ച ഇന്റലിജന്റ്‌സ് അന്വേഷിക്കും. എം ആര്‍ അജിത്ത് കുമാറിനെ മാറ്റില്ല.

Update: 2024-10-03 06:56 GMT

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറിനീക്കം ആസൂത്രിതമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരത്തിന്റെ തുടക്കം മുതല്‍ പ്രശ്‌നങ്ങളുണ്ടായി. ആദ്യം തറവാടക സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. സാമൂഹിക അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമുണ്ടായി. ഇതുസംബന്ധിച്ച് അന്വേഷിച്ച എഡിജിപിയുടെ റിപോര്‍ട്ട് സമഗ്രമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

    തൃശൂര്‍ പൂരം കലക്കലില്‍ മൂന്നു തലത്തിലുള്ള തുടരന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പൂരം കലക്കലില്‍ എഡിജിപിയുടെ വീഴ്ച സംസ്ഥാന പോലിസ് മേധാവി ശൈഖ് ദര്‍വേശ് സാഹിബ് അന്വേഷിക്കും. അട്ടിമറി ഗൂഢാലോചന െ്രെകം ബ്രാഞ്ച് എഡിജിപി അന്വേഷിക്കും. ഇതിന് പുറമെ രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തും. ഇത്തരത്തില്‍ മൂന്നു തലത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക. എന്നാല്‍, എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനമൊന്നും മുഖ്യമന്ത്രി പറഞ്ഞില്ല. മാത്രമല്ല, ആര്‍എസ്എസ് രഹസ്യ ചര്‍ച്ചയെ കുറിച്ചും മുഖ്യമന്ത്രി മൗനംപാലിച്ചു.

    പൂരം കലക്കലിലെ ഗൂഢാലോചനയില്‍ െ്രെകംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷന്റെ കീഴിലുള്ള പ്രത്യേക സംഘമായിരിക്കും കേസെടുത്ത് അന്വേഷണം നടത്തുക. പൂരം അലങ്കോലപ്പെടുത്തലില്‍ തൃശൂര്‍ ജില്ലാ ഭരണകൂടം, വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയിലായിരിക്കും രഹസ്യാന്വേഷണ വിഭാഗം എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കുക. പൂരം കലക്കുന്നതിന് വനംവകുപ്പ് ഗൂഢാലോചന നടത്തിയെന്ന് പാറമേക്കാവ് ദേവസ്വം നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍, ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നാണ് എഡിജിപി അജിത്ത് കുമാര്‍ റിപോര്‍ട്ട് നല്‍കിയത്. മാത്രമല്ല, മാസങ്ങള്‍ക്കു ശേഷമാണ് റിപോര്‍ട്ട് നല്‍കിയത്. അതിനിടെ, എഡിജിപിയെ മാറ്റിയേ തീരൂ എന്ന സിപി ഐയുടെ ആവശ്യവും മുഖ്യമന്ത്രി തള്ളി. റിപോര്‍ട്ട് കിട്ടിയ ശേഷമേ നടപടിയെടുക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News