ബെംഗളൂരു സംഘര്‍ഷം: രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ എന്‍ ഐഎ ചോദ്യം ചെയ്തു

Update: 2020-10-15 01:24 GMT
ബെംഗളൂരു സംഘര്‍ഷം: രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ എന്‍ ഐഎ ചോദ്യം ചെയ്തു

ബെംഗളൂരു: ആഗസ്ത് 11ന് ബെംഗളൂരുവില്‍ നടന്ന അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഐഎ സംഘം കോണ്‍ഗ്രസ് എംഎല്‍എമാരായ ബി ഇസഡ് സമീര്‍ അഹമ്മദ് ഖാന്‍, റിസ് വാന്‍ അര്‍ഷാദ് എന്നിവരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്ത കാര്യം സമീര്‍ അഹമ്മദ് ഖാന്‍ സ്ഥിരീകരിച്ചു. എന്നെയും റിസ് വാന്‍ അര്‍ഷാദിനെയും ഇന്നലെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെന്നും ആഗസ്ത് 11നു രാത്രി 9.30 മുതല്‍ പുലര്‍ച്ചെ ഒന്നു വരെ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നതിനാല്‍ ആരാണ് ജനക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് അറിയാമോ എന്നാണ് ചോദിച്ചതെന്നും വീണ്ടും ഹാജരാവുന്നതിനെക്കുറിച്ച് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ചാമരാജ്പേട്ട് എംഎല്‍എയായ സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു.

    അതിനിടെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് സയ്യിദ് സദ്ദിഖ് അലി(44)യെ എന്‍ ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎയെ കൂടാതെ ബെംഗളൂരു സിറ്റി പോലിസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും കേസ് ഏകോപിപ്പിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

    സംഭവവുമായി ബന്ധപ്പെട്ട് മുന്‍ കോണ്‍ഗ്രസ് മേയര്‍ ആര്‍ സമ്പത്ത് രാജ്, സിറ്റിങ് കോണ്‍ഗ്രസ് കോര്‍പറേറ്റര്‍ അബ്ദു റക്കീബ് സക്കീര്‍ എന്നിവരെ പ്രതികളാക്കി സിറ്റി ക്രൈംബ്രാഞ്ച് തിങ്കളാഴ്ച സിറ്റി കോടതിയില്‍ 850 പേജുള്ള പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു പ്രവാചകനെ നിന്ദിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനെതിരേ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം അരങ്ങേറിയത്. തുടര്‍ന്നു പോലിസ് നടത്തിയ വെടിവയ്പില്‍ മൂന്നുപേര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. എംഎല്‍എയുടെ ഡി ജെ ഹള്ളിയിലെ വീടും ഒരു പോലിസ് സ്റ്റേഷനു നേരെയും അതിക്രമമുണ്ടായിരുന്നു.

Two Congress MLAs Questioned Over Bengaluru Violence




Tags: