'ആ ദിവസം എനിക്കൊപ്പം'; നിവിന്‍പോളിക്കെതിരായ ലൈംഗികാതിക്രമ പരാതി തള്ളി വിനീത്

Update: 2024-09-05 17:07 GMT

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരേ യുവതി നല്‍കിയ പീഡനാരോപണം തള്ളി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്നും ഇതിന്റെ ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വനീത് പറയുന്നു. 2023 ഡിസംബര്‍ 14ന് നിവിന്‍പോളി ഉണ്ടായിരുന്നത് താന്‍ സംവിധാനം ചെയ്ത 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ സെറ്റിലാണ്. 15 ന് പുലര്‍ച്ചെ മൂന്നുവരെ തന്നോടൊപ്പം ഉണ്ടായിരുന്നു. 14ന് രാവിലെ തൊട്ടാണ് നിവിന്റെ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. രാവിലെ ഏഴോടെ ഞങ്ങള്‍എല്ലാവരും ഒത്തുകൂടി. 8.30 ആയപ്പോള്‍ തിയേറ്ററിനകത്തെ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങി. എറണാകുളം ന്യൂക്ലിയസ് മാളിലാണ് ഷൂട്ടിങ്. ഇതിന് ശേഷം ഒരു ഉദ്ഘാടന രംഗമാണ് ചിത്രീകരിച്ചത്. ഏതാണ്ട് 300 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അവിടെയുണ്ടായിരുന്നു. ആ രംഗങ്ങള്‍ വൈകീട്ട് മൂന്നോടെ തീര്‍ന്നു. പിന്നീട് ക്രൗണ്‍ പ്ലാസയിലാണ് ചിത്രീകരിച്ചത്. അവിടെ ഇന്‍ട്രോ സീന്‍ അടക്കമാണ് ചിത്രീകരിച്ചത്. 15ന് രാവിലെ മൂന്നുവരെ ഷൂട്ട് നീണ്ടു. പിന്നെ കുറേ നേരം ഞങ്ങളോട് സംസാരിച്ച ശേഷമാണ് നിവിന്‍ പോയത്. അത് എളുപ്പം തെളിയിക്കാനാവും. കാരണം ഇത്രയേറെ ആര്‍ട്ടിസ്റ്റുകള്‍ അവിടെയുണ്ടായിരുന്നു. അതിന് ശേഷം ഫാര്‍മ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനാണ് നിവിന്‍ പോയത്. അതും കേരളത്തില്‍ തന്നെയായിരുന്നുവെന്നും വിനീത് പറഞ്ഞു. നേരത്തേ, അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് കാണിച്ചാണ് നിവിന് പോളിക്കെതിരേ യുവതി പരാതി നല്‍കിയത്. ഹേമാ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെ എറണാകുളം ഊന്നുകല്ല് പോലിസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. നിവിന്‍ പോളിക്കു പുറമെ അഞ്ചുപേര്‍ക്കെതിരേയാണ് കേസെടുത്തത്.

Tags:    

Similar News