വയനാട് ദുരന്തരം: അതിസൂക്ഷ്മമായ ലിഡാര്‍ സര്‍വേ നടത്തും

Update: 2024-08-14 12:25 GMT

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളില്‍ പരിശോധന നടത്തിവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളും അനുബന്ധ മേഖലകളും പരിശോധിക്കുന്നത്. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും ഇന്നലെ സംഘം പരിശോധിച്ചു. പ്രദേശത്തെ മണ്ണിന്റെയും പാറകളുടെയും സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുള്‍പൊട്ടലില്‍ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്തസ്ഥലത്തെ ഭൂവിനിയോഗത്തെക്കുറിച്ചും സംഘം റിപോര്‍ട്ട് നല്‍കും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകള്‍ വിലയിരുത്തും.

    അതിവേഗം രേഖകള്‍ നല്‍കാന്‍ ദുരന്തബാധിതര്‍ക്ക് ക്യാംപുകളില്‍ സജ്ജമാക്കിയ പ്രത്യേക കാംപയിനിലൂടെ ഇതുവരെ 1368 സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി. നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങളും പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. ക്യാംപുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവര്‍ ഉള്‍പ്പെടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സഹായം ലഭ്യമാവും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ദുരിതാശ്വാസ ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ക്യാംപുകളില്‍ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല, ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച പ്രദേശങ്ങളില്‍ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പാക്കേജ് തയ്യാറാക്കുന്നത്.

    എന്‍ഐടി സൂറത്ത്കലുമായി ചേര്‍ന്ന് ദുരന്തബാധിത മേഖലയുടെ അതിസൂക്ഷ്മമായ ലിഡാര്‍ സര്‍വേ നടത്താനുദ്ദേശിക്കുന്നുണ്ട്. ഈ സര്‍വേയിലൂടെ ഭൂമിയുടെ ഉപരിതലവും ഉപരിതലത്തിന് മുകളിലെ എല്ലാ വസ്തുക്കളുടെയും കൂടുതല്‍ സൂക്ഷ്മമായ വിവരങ്ങള്‍ ലഭിക്കും. ഈ വിവരങ്ങളുപയോഗിച്ച് വിദഗ്ധ സംഘം നല്‍കുന്ന റിപോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇനിയുള്ള ഭൂവിനിയോഗത്തിന്റെ രീതികള്‍ നിശ്ചയിക്കാന്‍ സാധിക്കുക. എന്‍ഐടി സൂറത്ത്കലിലെ ദുരന്തനിവാരണ വിദഗ്ധന്‍ ശ്രീവത്സാ കോലത്തയാര്‍ ആണ് സംഘത്തെ നയിക്കുക. ഡ്രോണ്‍ ഉപയോഗപ്പെടുത്തിയുള്ള ലിഡാര്‍ സര്‍വേ ആണ് നടത്താനുദ്ദേശിക്കുന്നത്. ദുരന്തബാധിത പ്രദേശത്തിന്റെ ഏരിയല്‍ ഫോട്ടോഗ്രാഫ്‌സ് അടക്കമുള്ള സൂക്ഷ്മമായ ചിത്രങ്ങളെടുക്കും. മുമ്പുണ്ടായിരുന്ന ഭൂതലം എങ്ങനെയായിരുന്നു, ദുരന്തശേഷം എന്തെല്ലാം മാറ്റങ്ങള്‍ വന്നു, ഏതൊക്കെ പ്രദേശത്താണ് വലിയ ആഘാതം ഉണ്ടായത് എന്നെല്ലാം കണ്ടെത്താനും ഭാവിയില്‍ ഈ പ്രദേശത്തെ ഭൂവിനിയോഗം നിര്‍ണയിക്കുമ്പോള്‍ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടെന്ന് തിരിച്ചറിയാനും സര്‍വേ റിപോര്‍ട്ട് സഹായകമാവും. ലിഡാര്‍ സര്‍വേ വഴി മരങ്ങള്‍, മരത്തിന്റെ ഉയരം, പാറകള്‍ തുടങ്ങിയവയെ സൂക്ഷ്മമായി പരിശോധിക്കാന്‍ സാധിക്കും. 50 സെന്റിമീറ്റര്‍ വരെ വലിപ്പമുള്ള വസ്തുക്കള്‍ ഇതുവഴി കണ്ടെത്താനാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Tags:    

Similar News