കാസര്‍കോട് മുഹമ്മദ് ഹാജി വധം: നാല് ആര്‍എസ്എസുകാര്‍ക്കും ജീവപര്യന്തം കഠിനതടവ്

കുഡ്‌ലു ഗുഡ്ഡേ ടെംപിള്‍ റോഡിലെ സന്തോഷ് നായ്ക് എന്ന ബജെ സന്തോഷ്(37), താളിപ്പടുപ്പിലെ ശിവപ്രസാദ് എന്ന ശിവന്‍(41), അയ്യപ്പനഗറിലെ കെ അജിത്കുമാര്‍ എന്ന അജ്ജു(36), അടുക്കത്ത്ബയല്‍ ഉസ്മാന്‍ ക്വാര്‍ട്ടേഴ്‌സില്‍ കെ ജി കിഷോര്‍കുമാര്‍ എന്ന കിഷോര്‍ (40) എന്നിവരെയാണ് ശിക്ഷിച്ചത്.

Update: 2024-08-29 10:46 GMT

കാസര്‍കോട്: കാസര്‍കോട് അടുക്കത്ത്ബയല്‍ മുഹമ്മദ് ഹാജി വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ നാല് ആര്‍എസ്എസുകാര്‍ക്കും ജീവപര്യന്തം കഠിനതടവ്. ബിലാല്‍ മസ്ജിദിന് സമീപത്തെ സി എ മുഹമ്മദ് ഹാജി(56) യെകൊലപ്പെടുത്തിയ കേസിലാണ് കാസര്‍കോട് അഡീഷനല്‍ ആന്റ് ജില്ലാ കോടതി രണ്ട് ജഡ്ജി കെ പ്രിയ ശിക്ഷ വിധിച്ചത്. കുഡ്‌ലു ഗുഡ്ഡേ ടെംപിള്‍ റോഡിലെ സന്തോഷ് നായ്ക് എന്ന ബജെ സന്തോഷ്(37), താളിപ്പടുപ്പിലെ ശിവപ്രസാദ് എന്ന ശിവന്‍(41), അയ്യപ്പനഗറിലെ കെ അജിത്കുമാര്‍ എന്ന അജ്ജു(36), അടുക്കത്ത്ബയല്‍ ഉസ്മാന്‍ ക്വാര്‍ട്ടേഴ്‌സില്‍ കെ ജി കിഷോര്‍കുമാര്‍ എന്ന കിഷോര്‍ (40) എന്നിവരെയാണ് ശിക്ഷിച്ചത്. ഇതിനു പുറമെ ഒരു ലക്ഷം രൂപ പിഴയും അടക്കണം. ഇക്കഴിഞ്ഞ 24നാണ് കോടതി നാലുപേര്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും മൂന്നുപേരെ വെറുതെവിടുകയും ചെയ്തത്. എന്നാല്‍, സംഭവസമയം തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് മൂന്നാംപ്രതി അജിത്കുമാര്‍ കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. എന്നാല്‍, മൂന്നാംപ്രതിയുടെ ഈ വാദവും കോടതി ഇന്ന് തള്ളി.

    2008 ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം. വെള്ളിയാഴ്ച്ച ജുമുഅയ്ക്ക് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോവുന്നതിനിടെയാണ് അടുക്കത്ത്ബയല്‍ ബിലാല്‍ മസ്ജിദിനു സമീപത്തെ സി എ മുഹമ്മദ് ഹാജി(56)യെ ഒരുസംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. ഇപ്പോഴത്തെ കാസര്‍കോട് അഡീഷനല്‍ എസ്പിയാ അന്നത്തെ വെള്ളരിക്കുണ്ട് പോലിസ് ഇന്‍സ്‌പെക്ടര്‍ പി ബാലകൃഷ്ണന്‍ നായരാണ് കേസന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപാതകം നടത്തിയത്.

    2008 ഏപ്രില്‍ മാസത്തില്‍ നടന്ന കൊലപാതക പരമ്പരയില്‍പെട്ട കേസാണിത്. 2008 ഏപ്രില്‍ 14ന് സന്ദീപ് എന്ന യുവാവ് കുത്തേറ്റു മരിച്ചതിനു പിന്നാലെ മൂന്നു കൊലപാതകങ്ങളാണ് കാസര്‍കോട്ട് അരങ്ങേറിയത്. സന്ദീപ് കൊലക്കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടെത്തി നേരത്തേ വെറുതെ വിട്ടിരുന്നു. സന്ദീപിനു പിന്നാലെ 2008 ഏപ്രില്‍ 16ന് നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മുഹമ്മദ് സിനാന്‍ ആനബാഗിലു ദേശീയ പാതയിലെ അണ്ടര്‍ ബ്രിഡ്ജിനു സമീപത്തു കുത്തേറ്റു മരിച്ചു. ഒരു സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലെ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. സിനാന്‍ കൊലക്കേസിനു പിന്നാലെയാണ് അഭിഭാഷകനായ പി സുഹാസ് കുത്തേറ്റ് മരിച്ചത്. ഈ കേസ് തലശ്ശേരി സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. സി എ മുഹമ്മദ് ഹാജി കൊലക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി കെ ശ്രീധരന്‍, അഡ്വ. കെ പി പ്രദീപ് കുമാര്‍ എന്നിവരാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്. ദൃക്‌സാക്ഷിയായ, കൊല്ലപ്പെട്ട സി എ മുഹമ്മദ് ഹാജിയുടെ മകന്‍ ശിഹാബ്, വഴി യാത്രക്കാരന്‍ എന്നിവരുടെ മൊഴികളാണ് കേസില്‍ നിര്‍ണായകമായത്. കേസിന്റെ തുടക്കത്തില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ഇപ്പോള്‍ ഗോവ ഗവര്‍ണറുമായ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നത്. ഗവര്‍ണറായി നിയമിതനായ ശേഷം ശ്രീധരന്‍പിള്ളയുടെ ജൂനിയറാണ് പ്രതികള്‍ക്ക് വേണ്ടി വാദിച്ചത്.

Tags:    

Similar News