മല്‍സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം: എസ് ഡിപിഐ

Update: 2024-08-29 14:40 GMT

കോഴിക്കോട്: മല്‍സ്യത്തൊഴിലാളികള്‍ ക്ഷേമനിധിയിലേക്ക് അടയ്ക്കുന്ന തുക മൂന്നിരട്ടി വര്‍ധിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും മല്‍സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മല്‍സ്യത്തൊഴിലാളികള്‍ 100 രൂപ അടച്ചിരുന്നത് 300 രൂപയായും മല്‍സ്യ അനുബന്ധ തൊഴിലാളികള്‍ 240 രൂപ അടച്ചിരുന്നത് 600 രൂപയുമായും വര്‍ധിപ്പിച്ചു എന്ന് മാത്രമല്ല വള്ളങ്ങളുടെ ക്ഷേമനിധിയില്‍ അടയ്‌ക്കേണ്ട തുകയിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് മല്‍സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണ്. കടം വാങ്ങിയും ലോണെടുത്തും ജീവന്‍ പണയപ്പെടുത്തി സ്വയം തൊഴില്‍ കണ്ടെത്തി ഉല്‍പ്പാദന മേഖലയിലൂടെ നാടിന് സാമ്പത്തിക അഭിവൃധി നേടിത്തരുന്ന മല്‍സ്യത്തൊഴിലാളികളുടെ മേഖലയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കി ചേര്‍ത്തുനിര്‍ത്തുന്നതിന് പകരം ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഒരു വള്ളത്തില്‍ മല്‍സ്യം കരയിലേക്ക് എത്തുമ്പോള്‍ അതുകൊണ്ട് ഒരുപാട് കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. ചുമട്ടുകാര്‍, മല്‍സ്യം ബോക്‌സില്‍ നിറയ്ക്കുന്നവര്‍, വാഹന തൊഴിലാളികള്‍, മല്‍സ്യ മൊത്ത കച്ചവടക്കാര്‍, മാര്‍ക്കറ്റ് തൊഴിലാളികള്‍, വിതരണ തൊഴിലാളികള്‍ തുടങ്ങി ഒട്ടേറെ കുടുംബങ്ങള്‍ മല്‍സ്യത്തൊഴിലാളികളെ ആശ്രയിച്ച് ഉപജീവനമാര്‍ഗം തേടുന്നവരാണ്. കേരളത്തിന്റെ മാര്‍ക്കറ്റുകളെ ചലനാത്മകമാക്കുന്ന മല്‍സ്യത്തൊഴിലാളികളെ ചേര്‍ത്തുനിര്‍ത്താനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണം. വര്‍ധിപ്പിച്ച ക്ഷേമനിധി ചാര്‍ജ് പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ വാഹിദ് ചെറുവറ്റ, കെ ജലീല്‍ സഖാഫി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എന്‍ കെ റഷീദ് ഉമരി, എപി നാസര്‍, ജില്ലാ സെക്രട്ടറിമാരായ കെ പി ഗോപി, കെ ഷമീര്‍, റഹ്മത്ത് നെല്ലൂളി, പിടി അഹമ്മദ്, ജില്ലാ ഖജാഞ്ചി ടി കെ അബ്ദുല്‍ അസീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ടി അബ്ദുല്‍ ഖയ്യും, സലീം കാരാടി, അഡ്വ. ഇ കെ മുഹമ്മദലി, എം അഹമ്മദ്, ജുഗല്‍ പ്രകാശ്, കെ കെ ഫൗസിയ, എന്‍ജിനീയര്‍ എം എ സലീം, പി വി ജോര്‍ജ്, ബാലന്‍ നടുവണ്ണൂര്‍, ടി പി മുഹമ്മദ്, ഷംസീര്‍ ചോമ്പാല, ജി സരിത, പി പി ഷറഫുദ്ദീന്‍, കെ കെ നാസര്‍ സംസാരിച്ചു.

Tags:    

Similar News