പോക്സോ കേസ്: ആവശ്യമെങ്കിൽ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുമെന്ന് കർണാടക മന്ത്രി

Update: 2024-06-13 14:27 GMT

ബംഗളൂരു: പോക്‌സോ കേസില്‍ അന്വേഷണം നേരിടുന്ന ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റിന് (സിഐഡി) ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഹാജരാകാന്‍ യെദിയൂരപ്പക്ക് സിഐഡി നോട്ടിസ് നല്‍കിയതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം അറസ്റ്റ് ഭയന്ന് യെദിയൂരപ്പ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. ബുധനാഴ്ചയാണ് സിഐഡി യെദിയൂരപ്പക്ക് നോട്ടിസ് അയച്ചത്. നിലവില്‍ ഡല്‍ഹിയിലാണെന്നും ഈ മാസം 17ന് മാത്രമേ ചോദ്യംചെയ്യലിന് ഹാജരാകാനാകൂ എന്നും യെദിയൂരപ്പ അഭിഭാഷകന്‍ മുഖേന മറുപടി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയില്‍ മാതാവിനോടൊപ്പം പീഡനപരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മാര്‍ച്ച് 14ന് സദാശിവ നഗര്‍ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സിഐഡിക്ക് കൈമാറുകയായിരുന്നു. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ മേയ് 26ന് പരാതിക്കാരി മരിച്ചു.

Tags:    

Similar News