റിപോര്‍ട്ടര്‍ ചാനലിനെ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

Update: 2025-01-25 07:14 GMT
റിപോര്‍ട്ടര്‍ ചാനലിനെ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

തിരുവന്തപുരം: റിപോര്‍ട്ടര്‍ ചാനലിനെ ഔദ്യോഗികമായി ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട് കെപിസിസി ഔദ്യോഗിക പത്രകുറിപ്പിറക്കി. റിപോര്‍ട്ടര്‍ ചാനലിന്റെ കോണ്‍ഗ്രസ് വിരുദ്ധ വര്‍ഗ്ഗീയ പ്രചാരണങ്ങളെ തുടര്‍ന്നാണ് ബഹിഷ്‌കരണം. പാര്‍ട്ടിക്കെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ തിരുത്തുന്നത് വരെ ബഹിഷ്‌കരണം തുടരുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്.


മാധ്യമസ്വാതന്ത്ര്യത്തിന് ഒപ്പം എല്ലാക്കാലത്തും നിലകൊണ്ടിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും തങ്ങളെ വേട്ടയാടുമ്പോഴും ആ നിലപാടില്‍ ഇന്നേവരെ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും സുധാകരന്‍ പറയുന്നു. എന്നാല്‍ പാലക്കാട് ഇലക്ഷനോട് അനുബന്ധിച്ച് റിപോര്‍ട്ടര്‍ പ്രതിനിധി നടത്തിയ കൊടും വര്‍ഗീയ പ്രചാരണങ്ങള്‍ നാട്ടില്‍ കലാപം പടര്‍ത്തുന്നതാണ്. ഇതുവരെയും ആ നീച പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനുള്ള സാമാന്യ മര്യാദ ചാനല്‍ കാണിച്ചിട്ടില്ലെന്നും അദ്ദോഹം പറഞ്ഞു.

പത്രകുറിപ്പിന്റെ പൂര്‍ണരൂപം,

തെറ്റായ പരാമര്‍ശങ്ങളില്‍ ഖേദപ്രകടനം നടത്തണമെന്ന് റിപോര്‍ട്ടര്‍ ചാനലിനോട് വാക്കാല്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെയും വ്യാജവാര്‍ത്തകള്‍ പിന്‍വലിക്കാതെ പാര്‍ട്ടിയെ വെല്ലുവിളിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്യുന്ന സമീപനമാണ് ചാനല്‍ സ്വീകരിച്ചത്. ഏറ്റവും ഒടുവിലായി വയനാട് നടന്ന ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തിന്റെ പേരിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രസ്തുത ചാനല്‍ വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്തിരുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി എക്കാലവും നില കൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. എന്നാല്‍ നിരന്തരം വ്യാജ വാര്‍ത്തകള്‍ നല്‍കി പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള ടി ചാനലിന്റെ ശ്രമങ്ങള്‍ നിസ്സാരമായും നിഷ്‌കളങ്കമായും കരുതുക വയ്യ.

സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കു വാനും നിയമങ്ങളെ ദുരുപയോഗം ചെയ്യാതിരിക്കുവാനും ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാധ്യമങ്ങള്‍ എന്നും മുന്നില്‍ ഉണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുമ്പോള്‍ തന്നെ ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ സ്വാധീനിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതിനാല്‍ ജനാധിപത്യം തന്നെ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത് എന്ന വസ്തുത തള്ളിക്കളയാന്‍ സാധിക്കില്ല.

റിപോര്‍ട്ടര്‍ ചാനലിന്റെ വ്യാജ വാര്‍ത്തകളെയും സമീപനങ്ങളെയും പാര്‍ട്ടി വളരെ ഗൗരവത്തോടു കൂടി കണക്കിലെടുത്ത് മാധ്യമ ചര്‍ച്ചകളില്‍ നിന്ന് വിട്ട് നിന്നിട്ടും പ്രസ്തുത മാധ്യമം അവരുടെ തെറ്റായ വാര്‍ത്തകളില്‍ ഖേദം പ്രകടിപ്പിക്കുകയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സൃഷ്ടിച്ച കേസുകളില്‍ നിന്ന് പിന്മാറുകയോ ചെയ്യാത്ത സാഹചര്യത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഔദ്യോഗികമായി കെപിസിസി പ്രസിഡന്റ് കെസുധാകരന്‍ എംപി തീരുമാനിച്ച വിവരം അറിയിക്കുന്നു.

Tags:    

Similar News