ചലച്ചിത്രമേള വേദിയില്‍ രഞ്ജിത്തിനെ കൂക്കി വിളിച്ച് ഡെലിഗേറ്റുകള്‍

Update: 2022-12-16 14:38 GMT

തിരുവനന്തപുരം: 27മത് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് നേരേ കാണികളുടെ കൂവല്‍ പ്രതിഷേധം. ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിലെ സ്വാഗതപ്രസംഗത്തിന് എത്തിയപ്പോഴായിരുന്നു കാണികള്‍ രഞ്ജിത്തിനെ കൂവി വരവേറ്റത്. ടിക്കറ്റ് കിട്ടാത്ത ഡെലിഗേറ്റുകളാണ് പ്രതിഷേധിച്ചത്. എന്നാല്‍, തനിക്ക് കൂവല്‍ പുത്തരിയല്ലെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

1976ല്‍ എസ്എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെയും പരാതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. ഇത്തരത്തില്‍ പ്രതിഷേധിച്ചവരെ പോലിസ് കേസെടുക്കുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ലെന്നായിരുന്നു ആരോപണം. മുപ്പതോളം പേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. അതേസമയം, ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ അക്കാദമി പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് ഈ വിഷയത്തില്‍ പ്രതികരിച്ചത്. പ്രതിഷേധിച്ചവരില്‍ ഒരാള്‍ക്ക് ഡെലിഗേറ്റ് പാസ് പോലുമുണ്ടായിരുന്നില്ല. പോലിസിനെ വിളിച്ചു വരുത്തിയത് അക്കാദമി അല്ലെന്നാണ് രഞ്ജിത്ത് വ്യക്തമാക്കിയത്.

Tags:    

Similar News