നിമിഷപ്രിയയുടെ വധ ശിക്ഷ;നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് യെശ്വന്ത് വര്‍മ്മയാണ് പരിഗണിക്കുന്നത്.

Update: 2022-03-15 04:41 GMT
നിമിഷപ്രിയയുടെ വധ ശിക്ഷ;നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി:യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യമനില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിലപാടറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് യെശ്വന്ത് വര്‍മ്മയാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷപ്രിയയുടെ ആവശ്യം.

2017ല്‍ യമന്‍ പൗരനായ തലാല്‍ മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചെന്നായിരുന്നു കേസ്. യമനില്‍ ജോലി ചെയ്യുമ്പോള്‍ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനം നല്‍കിയ തലാല്‍ നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.

Tags:    

Similar News