ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് ഭരണഘടനാനുസൃത വിശ്വാസ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: സി പി എ ലത്തീഫ്

തിരുവനന്തപുരം: ഓശാനയോട് അനുബന്ധിച്ച് ഡല്‍ഹി സെന്റ് മേരീസ് പള്ളിയില്‍ നിന്നും സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലേക്ക് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പോലീസ് നടപടി ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രണമാണെന്ന് എസ് ഡിപി ഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. വിചാരധാര പ്രഖ്യാപിക്കുന്ന ആഭ്യന്തര ശത്രുക്കളായ മുസ്‌ലിംകൾക്കും ക്രൈസ്തവർക്കും നേരെയുള്ള ആക്രമണങ്ങളുടെ തുടർച്ചയാണിത്. മണിപ്പൂരിലുൾപ്പെടെ
ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും എതിരെ സംഘ്പരിവാര്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടയിലാണ് രാജ്യ തലസ്ഥാനത്തും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ക്രൈസ്തവ ആചാരത്തിന് വിലക്കേര്‍പ്പെടുത്തിരിക്കുന്നത്. മതപരമായ വിദ്വേഷം പരത്തി സംഘർഷഭരിതമായ സാമൂഹിക സാഹചര്യം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കുകയെന്ന തന്ത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
കേരളത്തിലെ ക്രൈസ്തവ വീടുകളില്‍ ഈസ്റ്ററിന് കേക്കുമായി എത്തുന്ന അതേ ബി.ജെ.പിയും സംഘപരിവാറുമാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും ക്രൈസ്തവ വിരുദ്ധ നിലപാടുകളും സ്വീകരിക്കുന്നത്.
ഓശാന ആഘോഷ വേളയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെ ദേവാലയങ്ങളിൽ കയറിയിറങ്ങുന്ന അതേസമയത്തു തന്നെയാണ് രാജ്യതലസ്ഥാനത്ത് അനുമതി പോലും നിഷേധിച്ചിരിക്കുന്നത് എന്നത് അവരുടെ കാപട്യം കൂടുതൽ പ്രകടമാക്കുന്നു.
ജബല്‍പൂരില്‍ ഉള്‍പ്പെടെ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതും ഇതേ സംഘപരിവാരം തന്നെയാണ്. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാലങ്ങൾ കൈയേറിയും തകർത്തും ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ ചുട്ടെടുത്തും ആരാധനാ അവകാശങ്ങള്‍ക്കുമേൽ കടന്നാക്രമണങ്ങൾ നടത്തുന്ന ബി.ജെ.പി- സംഘപരിവാര്‍ ഭരണകൂട ഭീകരതയ്ക്കെതിരേ ജനാധിപത്യ പ്രതിഷേധങ്ങളും പോരാട്ടങ്ങളും ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു